മഹാരാഷ്ട്രക്കാരന്റെ കൈ രാജസ്ഥാന്‍കാരന് ദാനമായി നല്‍കി

Posted on: December 3, 2022

കൊച്ചി : സൂറത്തിലെ സിവില്‍ ആശുപത്രി യില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച മഹാരാഷ്ടക്കാരന്‍ ആനന്ദ് ദാങ്കറിന്റെ (57) കൈ മരണാനന്തര അവയവദാനത്തിലൂടെ ഇനി മറ്റൊരാള്‍ക്ക് തുണയാകും. സൂറത്തിലെ സിവില്‍ ആശുപത്രിയില്‍ ബുധനാഴ്ച അത്യാസന്നനിലയില്‍ പ്രവേശിപ്പിച്ച ആനന്ദ് ദാങ്കറിന് മസ്തിഷ്‌കമരണം സംഭവിച്ചതായി വ്യാഴം മാത്രിയാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അവയവദാനത്തിന് ബന്ധുക്കള്‍ സമ്മതം അറിയിക്കുകയായിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ പ്രത്യേക എയര്‍ആംബുലന്‍സിലാണ് കൈ കൊച്ചിയില്‍ എത്തിച്ചത്.

കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാജസ്ഥാന്‍കാരനിലാണ് കൈ തുന്നിച്ചേര്‍ക്കുന്നത്. അമൃതയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം വ്യാഴാഴ്ചതന്നെ സൂറത്തിലേക്ക് തിരിച്ചിരുന്നു. വെള്ളി പകല്‍ ഒന്നരയോടെ മഹാരാഷ്ട്രക്കാരനില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം കൈയുമായി സൂറത്തില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് തിരിച്ചു. വൈകിട്ട് അഞ്ചരയോടെ നെടുമ്പാശേരിവിമാനത്താവളത്തില്‍ എത്തിച്ചകൈ, ആംബുലന്‍സില്‍ റോഡു മാര്‍ഗം അമൃത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വൈദ്യുതാഘാതമേറ്റ് കൈ നഷ്ടമായ മുപ്പതുകാരന് കൈ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ശസ്ത്രക്രിയ തുടര്‍ന്ന് ആരംഭിച്ചു. ശനി രാവിലെയേ ഇത് പൂര്‍ത്തിയാകൂ. അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്ബഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രീയ നടത്തുന്നത്. അമൃത ആശുപത്രിയില്‍നടക്കുന്ന പതിമൂന്നാമത്തെ കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്.

TAGS: Amrita Hospital |