ഉറക്കമില്ലായ്മ മുതല്‍ ഉറക്കത്തിനിടയില്‍ മരണം വരെ; ഉറക്കത്തെ നിസാരമായി കണ്ട് ഇനിയും അവഗണിക്കരുത്

Posted on: March 28, 2024

മരണത്തെ ഭയക്കാത്തവര്‍ ചുരുക്കമാണ്. ശാന്തമായി ഉറങ്ങുന്നതിനിടെ മരണത്തിലേക്ക് വഴുതിവീഴുകയും പിന്നീടൊരിക്കലും ഉണരാതിരിക്കുകയും ചെയ്യുകയെന്ന അവസ്ഥ അതിലേറെ ഭീകരവുമാണ്. ഇത്തരത്തിലുള്ള മരണങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെങ്കിലും ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ പലയിടത്തും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് ഉറക്കത്തിനിടയിലെ മരണം.

വിശ്രമത്തിനും ഊര്‍ജം വീണ്ടെടുക്കുന്നതിനും ഉറക്കം അനിവാര്യമാണെന്ന് നമുക്കറിയാം. ഭക്ഷണവും വെള്ളവും ശരീരത്തിന് എത്രയും ആവശ്യമാണോ അത്രയും പ്രാധാന്യത്തോടെ തന്നെ കാണേണ്ട ഒന്നാണ് ഉറക്കവും. എന്നാല്‍ പലപ്പോഴും സൗകര്യപൂര്‍വം ഉറക്കത്തെ മാറ്റിനിര്‍ത്തുന്നവരാണ് നമ്മില്‍ പലരും. അനാരോഗ്യകരമായ ജോലിഭാരവും മാനസികസമ്മര്‍ദ്ദവും മുതല്‍ മൊബൈല്‍ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വരെ കാരണങ്ങള്‍ പലതാണ്. രാത്രിമുഴുവന്‍ ഉറക്കമിളച്ചിരുന്ന് വെബ് സീരീസുകള്‍ ”ബിഞ്ച് വാച്ച്” (ദൈര്‍ഖ്യമേറിയ പരമ്പരകള്‍ ഒറ്റയിരിപ്പിനു കണ്ടുതീര്‍ക്കുന്ന രീതി) ചെയ്യുന്നവരും രാത്രികാലഷിഫ്റ്റുകളില്‍ നിരന്തരം ജോലി ചെയ്യുന്നവരും പല ആരോഗ്യപ്രശ്‌നങ്ങളും വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഉറക്കമില്ലായ്മ ഒരാഘോഷമായി കാണാതെ, നമ്മുടെ നല്ല ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നായി അതിനെ പരിഗണിക്കേണ്ടതുണ്ട്.

എന്തുകൊണ്ട് ഉറക്കത്തില്‍ മരണം സംഭവിക്കുന്നു?

കൃത്യസമയത്ത് തിരിച്ചറിയപ്പെടാതെപ്പോകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഉറക്കത്തില്‍ നിന്ന് മരണത്തിലേക്ക് തള്ളിയിടുന്നത്. ബാഹ്യമായ പല കാരണങ്ങള്‍ കൊണ്ടും ഉറക്കത്തിനിടെ മരണം സംഭവിക്കാം. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉറക്കത്തിനിടെ മരിക്കുന്നത് ഹൃദ്രോഗം കാരണമാണ്. പണ്ടുകാലത്ത് അമ്പതോ അറുപതോ വയസ് കഴിഞ്ഞവരിലാണ് ഹൃദ്രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ 35-45 വയസിലൊക്കെ ഹൃദ്രോഗികളായി മാറുന്നവരുടെ എണ്ണം കൂടിവരികയാണ്. പുറമെ പൂര്‍ണആരോഗ്യത്തോടെ കാണപ്പെടുന്നവര്‍ പോലും ഉള്ളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടുനടക്കുന്നവരാകാം. പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, വ്യായാമമില്ലായ്മ, അമിതമായ ശരീരഭാരം, കൂര്‍ക്കംവലി എന്നിവയുള്ളവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പുകവലി, അമിതമദ്യപാനം, തെറ്റായ ഭക്ഷണരീതികള്‍ എന്നിവയും ഹൃദയത്തിന് ഹാനികരമാണ്. പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ വൈകിയാണ് പുറത്തറിയുന്നത്. ചിലപ്പോള്‍ ലക്ഷണങ്ങളൊന്നുമില്ലാത്ത ”സൈലന്റ് അറ്റാക്ക്” ആയും ഹൃദയസ്തംഭനമുണ്ടാകാം.
ഉറക്കത്തിനിടെയുണ്ടാകുന്ന ശ്വാസസംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊരു പ്രധാന കാരണം. ഉറക്കത്തിനിടെ ശ്വാസമെടുക്കാനുള്ള സിഗ്‌നലുകള്‍ വേണ്ടവിധം നല്കാന്‍ തലച്ചോറിന് കഴിയാതാവുന്ന സ്ലീപ് അപ്നിയ, ആസ്ത്മ അറ്റാക്ക് എന്നിവയൊക്കെ മരണത്തിന് കാരണമാകാം. ഉറക്കത്തിനിടെ തൊണ്ടയിലോ ശ്വാസനാളിയിലോ എന്തെങ്കിലും കുരുങ്ങിയാലും മരണം സംഭവിക്കാം. അമിതമായി ലഹരിഉപയോഗിച്ച ശേഷം ഉറങ്ങുന്നവര്‍ക്ക് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചുപോകുന്ന അവസ്ഥ ലോകത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹെറോയിന്‍ പോലെയുള്ള ശക്തിയേറിയ സൈക്കോആക്റ്റീവ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച ശേഷം കിടന്നുറങ്ങുന്നവരിലാണ് ദൗര്‍ഭാഗ്യകരമായ ഈ അവസ്ഥ കണ്ടുവരാറുള്ളത്. ലഹരിയില്‍ ലയിച്ചുറങ്ങുമ്പോള്‍ കൃത്യമായ നിര്‍ദേശങ്ങള്‍ ശരീരത്തിന് നല്കാന്‍ തലച്ചോറിന് കഴിയാതെ വരാം. ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്.

കുട്ടികളുടെ ഉറക്കത്തിന് വേണം കൂടുതല്‍ ശ്രദ്ധ

നവജാതശിശുക്കള്‍ക്ക് മുലപ്പാലോ ഭക്ഷണമോ നല്‍കുമ്പോള്‍ അമ്മമാര്‍ വളരെ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍ക്ക് കിടത്തി പാല്‍ കൊടുക്കരുത്. ഉറങ്ങുമ്പോള്‍ കുട്ടികള്‍ കഴിച്ച ഭക്ഷണം തൊണ്ടയിലേക്ക് തികട്ടി വരാനും മരണം സംഭവിക്കാനും ഇടയുണ്ട്. ഉറക്കത്തിനിടെയുണ്ടാകുന്ന അപസ്മാരമാണ് മറ്റൊരു വില്ലന്‍. കണ്ടെത്താന്‍ വൈകിപ്പോകുന്ന ഹൃദ്രോഗങ്ങളും കുട്ടികളില്‍ മരണത്തിനിടയാക്കുന്നു. ജനിച്ച് ആദ്യത്തെ ഒരു വര്‍ഷത്തിനുള്ളില്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഉറക്കത്തില്‍ നവജാതശിശുക്കള്‍ മരിക്കുന്ന സംഭവങ്ങള്‍ സാധാരണമാണ്. സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം അഥവാ എസ്.ഐ.ഡി.എസ് എന്നറിയപ്പെടുന്ന ഈ അവസ്ഥയുടെ കൃത്യമായ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഇന്ത്യയുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ചെറുപ്പക്കാരില്‍ കണ്ടുവരുന്ന മറ്റൊരവസ്ഥയാണ് സഡന്‍ അണെക്‌സ്‌പ്ലൈന്‍ഡ് നോക്ടെണല്‍ ഡെത്ത് സിന്‍ഡ്രോം അഥവാ എസ്.യു.എന്‍.ഡി.എസ്. ഇതൊരു പാരമ്പര്യരോഗമായിട്ടാണ് കണക്കാക്കുന്നത്. ബ്ലൂ കോളര്‍ ജോലി ചെയ്യുന്ന, പുകവലിക്കാത്ത, ആരോഗ്യമുള്ള ചെറുപ്പക്കാരിലാണ് എസ്.യു.എന്‍.ഡി.എസ്. കൂടുതല്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അവഗണിക്കരുത്, ഈ മുന്നറിയിപ്പുകള്‍.

ഇനിപ്പറയാന്‍ പോകുന്ന ലക്ഷണങ്ങളെല്ലാം നിങ്ങള്‍ ഉറക്കത്തില്‍ മരണപ്പെട്ടേക്കാം എന്നതിന്റെ സൂചനയായി കണ്ട് പേടിക്കേണ്ടതില്ല. എന്നാല്‍ തുടര്‍ച്ചയായി ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണുന്നതാണ് അഭികാമ്യം.

നെഞ്ചുവേദന (പ്രത്യേകിച്ച് രാത്രിയില്‍), കിടക്കുമ്പോള്‍ ശ്വാസംമുട്ട്, നന്നായി ഉറങ്ങിയാലും അകാരണമായ ക്ഷീണം തോന്നുക, ഇടയ്ക്കിടെ ശ്വാസമെടുപ്പ് തടസപ്പെടുന്ന രീതിയിലുള്ള കൂര്‍ക്കംവലി, അടിക്കടിയുണ്ടാകുന്ന ബോധക്ഷയം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണണം. കുടുംബത്തില്‍ അടുത്തബന്ധുക്കള്‍ ആരെങ്കിലും ഉറക്കത്തില്‍ അപ്രതീക്ഷിതമായി മരിച്ചിട്ടുണ്ടെങ്കിലും സൂക്ഷിക്കണം.

ഉറക്കംകെടുത്തുന്ന വൈകല്യങ്ങള്‍

ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെയുള്ള സുഖകരമായ നിദ്ര ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. നന്നായി ഉറങ്ങിയില്ലെങ്കില്‍ ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, ടൈപ്പ്-2 പ്രമേഹം എന്നിവയുടെ സാധ്യത കൂട്ടുമെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. നമ്മള്‍ ഉറങ്ങുമ്പോഴാണ് ശരീരത്തിന്റെ വളര്‍ച്ചയ്ക്കും കോശങ്ങളുടെ പുനരുദ്ധാരണത്തിനും രോഗപ്രതിരോധശേഷിക്കും ആവശ്യമായ പല പ്രവര്‍ത്തനങ്ങളും ശരീരത്തില്‍ നടക്കുന്നത്. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഉറക്കം പ്രധാനപങ്കുവഹിക്കുന്നു. എന്നാല്‍ ഉറക്കവുമായി ബന്ധപ്പെട്ട തകരാറുകളും വൈകല്യങ്ങളും കാരണം ബുദ്ധിമുട്ടുന്ന ധാരളം ആളുകളുണ്ട്.

ഇന്‍സോംനിയയാണ് അതില്‍ ഏറ്റവും കൂടുതലാളുകളില്‍ കണ്ടുവരുന്ന അവസ്ഥ. ഈ രോഗമുള്ളവര്‍ക്ക് ഉറങ്ങാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഉറങ്ങിയാലും ഇടയ്ക്ക് ഉണരുകയും ചെയ്യും. പകല്‍സമയം മുഴുവന്‍ ഉറക്കം തൂങ്ങുക, പെട്ടെന്ന് ദേഷ്യം വരിക, ജോലിയിലും പഠനത്തിലും ശ്രദ്ധ നഷ്ടപ്പെടുക, എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ഇന്‍സോംനിയക്ക് കാരണമാകാം. രാത്രികാല ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും നിരന്തരം ഉറക്കമിളച്ച് സമയം കൊല്ലുന്നവര്‍ക്കും ഭാവിയില്‍ ഇന്‍സോംനിയ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും റിലാക്‌സേഷന്‍ ടെക്‌നിക്കുകളുമാണ് ഇന്‍സോംനിയ ചികില്‍സിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

ഗുരുതരസ്വഭാവമുള്ള മറ്റൊരു നിദ്രാവൈകല്യമാണ് ആപ്നിയ. ഉറക്കത്തിനിടെ ശ്വാസോഛ്വാസം ഇടയ്ക്കിടെ നിന്നുപോകുന്ന അവസ്ഥയാണിത്. ഏതാനും സെക്കന്‍ഡുകള്‍ മുതല്‍ മിനിറ്റുകള്‍ വരെ ഇങ്ങനെ ശ്വാസമെടുപ്പ് നിലച്ചേക്കാം. ഒരു മണിക്കൂറിനുള്ളില്‍ പല തവണ അതാവര്‍ത്തിക്കുകയും ചെയ്യാം. ശ്വാസമെടുക്കാനുള്ള വെപ്രാളത്തോടെ രോഗി ഉണര്‍ന്നെഴുന്നേല്‍ക്കാം. ഉച്ചത്തിലുള്ള കൂര്‍ക്കംവലി, പകല്‍സമയത്തെ അമിതക്ഷീണം, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പുരുഷന്മാരിലാണ് ഈ രോഗം കൂടുതല്‍ കാണപ്പെടുന്നത്. പ്രായമേറുന്തോറും രോഗസാധ്യത കൂടുന്നു. സ്ലീപ് ആപ്നിയ കണ്ടുപിടിക്കാന്‍ രോഗിയുടെ ഉറക്കം ഒരു സ്ലീപ് ക്ലിനിക്കില്‍ നിരീക്ഷിക്കേണ്ടതുണ്ട്. സി-പാപ് അഥവാ കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രെഷര്‍ എന്ന മെഷീന്‍ ഉപയോഗിച്ചാണ് ഈ രോഗത്തെ നിയന്ത്രിക്കുന്നത്. ശ്വാസനാളി അടഞ്ഞുപോകാതിരിക്കാന്‍ വായുപ്രവഹിപ്പിക്കുന്ന ഒരു ഉപകരണമാണിത്. ഉറങ്ങുമ്പോള്‍ ഒരു മാസ്‌ക് പോലെ അത് ധരിക്കണം. തൊണ്ടയിലെ പേശികള്‍ക്ക് ശക്തി ക്ഷയിക്കുമ്പോഴാണ് കൂര്‍ക്കംവലിയും ഉറക്കത്തില്‍ ശ്വാസംമുട്ടും ഉണ്ടാകുന്നത്. ഉറങ്ങുമ്പോള്‍ ഈ പേശികള്‍ അടഞ്ഞുപോകാതെ തുറന്നുപിടിക്കാന്‍ സി-പാപ് സഹായിക്കുന്നു. ഇപ്പോള്‍ ചില രോഗികളില്‍ ശസ്ത്രക്രിയകളിലൂടെയും സ്ലീപ് ആപ്നിയ പരിഹരിക്കാന്‍ സാധിക്കും. ചികില്‍സിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കൂടാനും ഹൃദ്രോഗമുണ്ടാകാനും മസ്തിഷ്‌കാഘാതത്തിനും ആപ്നിയ കാരണമാകാറുണ്ട്. ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം.

കാലുകളില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ചില തോന്നലുകള്‍ ഉളവാക്കുന്ന റസ്റ്റ്‌ലെസ് ലെഗ്സ് സിന്‍ഡ്രോം അഥവാ ആര്‍.എല്‍.എസ് ആണ് മറ്റൊരു നിദ്രാവൈകല്യം. ഉറങ്ങാന്‍ അനുവദിക്കാത്ത വിധം കാലുകളില്‍ ചൊറിച്ചില്‍, തരിപ്പ്, വേദന എന്നിവ തോന്നാം. ഇവ കാരണം കാലുകള്‍ ചലിപ്പിക്കാനുള്ള പ്രവണത തോന്നുന്നു. ഉറങ്ങുന്നതിന് മുന്‍പ് കാലുകള്‍ മസാജ് ചെയ്യുന്നതും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ അല്പസമയം എഴുന്നേറ്റ് നടക്കുന്നതും താത്കാലിക ആശ്വാസം നല്‍കും. പക്ഷെ ഈ രോഗം പൂര്‍ണമായും ചികില്‍സിച്ച് മാറ്റാന്‍ കഴിയില്ല. രോഗം മൂര്‍ച്ഛിച്ചാല്‍ മരുന്നുകള്‍ കഴിക്കേണ്ടി വരും.

ഉറക്കവും ഉണര്‍വും ശരിയായി ക്രോഡീകരിച്ച തലച്ചോറിന് കഴിയാത്ത അവസ്ഥയാണ് നാര്‍കോലെപ്സി. ഒരു മുന്നറിയിപ്പ് പോലുമില്ലാതെ പട്ടാപ്പകല്‍ പോലും രോഗി പെട്ടെന്ന് ഉറങ്ങിപ്പോകുന്ന ഗുരുതരമായ രോഗമാണിത്. പാരമ്പര്യവും ജനിതകകാരണങ്ങളും ഈ രോഗത്തിനിടയാക്കുന്നു എന്നാണ് നിഗമനം. ഇല്ലാത്ത കാര്യങ്ങള്‍ കാണുക, ഓര്‍മപ്രശ്‌നങ്ങള്‍, തലവേദന എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ചില മരുന്നുകള്‍ ലക്ഷണങ്ങള്‍ കുറയ്ക്കുമെങ്കിലും ഈ രോഗാവസ്ഥ പൂര്‍ണമായും മാറ്റാനാവില്ല.

ഇത്തരം നിദ്രാവൈകല്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെയും ജോലിയുടെയും നിലവാരത്തെ ബാധിക്കുക മാത്രമല്ല ചെയ്യുന്നത് – ഡ്രൈവ് ചെയ്യുമ്പോഴും മറ്റും അപകടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് ഉറക്കത്തെ നിസാരമായി കാണാനാകില്ല. ചില പൊതുവായ കാര്യങ്ങള്‍ ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇത്തരം രോഗങ്ങളെ അകറ്റിനിര്‍ത്താനും ഫലപ്രദമായി നിയന്ത്രിക്കാനും കഴിയും.

എല്ലാദിവസവും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ഒരു ചിട്ടയുണ്ടാക്കുക.
ഉറങ്ങാനുള്ള സമയമാകുമ്പോള്‍ ശരീരത്തെ പതിയെ ശാന്തമാക്കാം. വ്യായാമം, മൊബൈല്‍ ഉപയോഗം, ടിവി കാണല്‍ എന്നിവ ഒഴിവാക്കാം.
ഉറങ്ങുന്ന മുറി മറ്റ് ശല്യങ്ങള്‍ ഇല്ലാത്തതും നിശബ്ദവും ഉരുണ്ടതും തണുത്തതുമാക്കാം.
ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഭക്ഷണം കഴിച്ച് അവസാനിപ്പിക്കാം.
ഉറങ്ങുന്നതിന് മുന്‍പ് സിഗരറ്റും മദ്യവും വേണ്ട.
ഉച്ചയ്ക്ക് ശേഷം കോഫിയും