ഇന്‍ടോട്ടിനും ഐറോവിനും ദേശീയ സാങ്കേതിക പുരസ്‌ക്കാരങ്ങള്‍

Posted on: May 17, 2021

 

തിരുവനന്തപുരം : ദേശീയ സാങ്കേതിക പുരസ്‌ക്കാരങ്ങളില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് അഭിമാനാര്‍ഹമായ നേട്ടം. കെഎസ് യുഎമ്മില്‍ ഇന്‍കുബേറ്റ് ചെയ്ത ഇന്‍ടോട്ട് ടെക്‌നോളജീസ്, ഐറോവ് ടെക്‌നോളജീസ് എന്നിവയ്ക്ക് ദേശീയ സാങ്കേതിക പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു.

സൂക്ഷ്മ ചെറുകിട മധ്യവര്‍ഗ സംരംഭങ്ങള്‍ക്കായുള്ള വിഭാഗത്തിലാണ് ഇരു കമ്പനികള്‍ക്കും പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത്. ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. 15 ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

റേഡിയോ സാങ്കേതിക രംഗത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍ടോട്ട് ടെക്‌നോളജീസ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയെ വാണിജ്യ വിജയമാക്കിയെടുത്തതിനാണ് ഇന്‍ടോട്ടിനെ പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്. രജിത് നായര്‍, പ്രശാന്ത് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് 2014 ലാണ് ഇന്‍ടോട്ടിന് രൂപം നല്‍കുന്നത്. സോഫ്റ്റ് വെയറിനും അതിന്റെ മൂല്യവര്‍ധനത്തിനും പേറ്റന്റ് ലഭിച്ചിട്ടുള്ള കമ്പനിയാണിത്. എആര്‍എം പ്രൊസസര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ് വെയര്‍ വഴി ഉത്പാദന ചെലവ് ഗണ്യമായി കുറയ്ക്കാനാകും.

രാജ്യത്തെ ആദ്യ ജലാന്തര്‍ ഡ്രോണാണ് ഐറോവ് ട്യൂണയുടെ നിര്‍മ്മാതാക്കളാണ് ഐറോവ് ടെക്‌നോളജീസ്. വെള്ളത്തിനടിയില്‍ ചെന്ന് തത്സമയവീഡിയോ, മറ്റ് ഡാറ്റ എന്നിവ അയക്കാന്‍ സാധിക്കുന്നതാണിത്. 50 മീറ്റര്‍ വരെ ആഴത്തില്‍ എച് ഡി വീഡിയോ നല്‍കാന്‍ ഇതിനാകും. സമുദ്രാന്തര്‍ കേബിളുകള്‍, കപ്പല്‍ച്ചാലുകള്‍, പാലങ്ങളുടെ നിര്‍മ്മാണം മുതലയാവയ്‌ക്കൊക്കെ ഈ ഉപകരണം വലിയ മുതല്‍ക്കൂട്ടാണ്. ഐഐടി ഡല്‍ഹിയിലെ വിദ്യാര്‍ത്ഥിയായിരുന്ന ജോണ്‍സ് ടി മത്തായി, ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥിയായിരുന്ന കണ്ണപ്പ പളനിയപ്പന്‍ എന്നിവരാണ് ഐറോവ് ടെക്‌നോളജീസ് സ്ഥാപിച്ചത്.