സംരംഭകത്വം, നൂതന കണ്ടുപിടുത്തം, എഐസിടിഇയുമായി ചേര്‍ന്ന് പ്രത്യേക പദ്ധതിയുമായി മേക്കര്‍ വില്ലേജ്.

Posted on: February 5, 2020

കൊച്ചി: സംരംഭകത്വം, നൂതന കണ്ടുപിടുത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ്, രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പരമോന്നത സമ്മിതിയായ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷനുമായി(എ ഐ സി ടി ഇ) ചേര്‍ന്ന് പ്രത്യേക പദ്ധതിയ്ക്ക് തയ്യാറെടുക്കുന്നു.

എ ഐ സി ടി ഇ വൈസ് ചെയര്‍മാന്‍ പ്രൊഫ. എം പി പുനിയ മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ച് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. എ ഐ സി ടി ഇ യുമായുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ധാരണാപത്രത്തില്‍ ഒപ്പിടാനാണ് മേക്കര്‍ വില്ലേജിന്റെ പദ്ധതി. പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

എഐസിടിഇയുടെ സഹകരണത്തോടെ സംരംഭകത്വം, നവീന കണ്ടുപിടുത്തങ്ങള്‍ എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന പ്രമുഖ വിദ്യാഭ്യാസസ്ഥാപനവും മേക്കര്‍ വില്ലേജുമായി ചേര്‍ന്ന് സംയുക്ത പദ്ധതി നടപ്പില്‍ വരുത്തുമെന്ന് പ്രൊഫ. എം പി പുനിയ പറഞ്ഞു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതിയായിരിക്കുമിത്.

എ ഐ സി ടി ഇയും മേക്കര്‍ വില്ലേജുമായി ചേര്‍ന്ന് ദേശീയതലത്തില്‍ ഹാക്കത്തണ്‍ സംഘടിപ്പിക്കും. ഇതിനു പുറമെ ഇനോവേഷന്‍ അമ്പാസിഡര്‍ പരിപാടിയും ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുമെന്നും പ്രൊഫ. പുനിയ പറഞ്ഞു.

രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഉന്നതാധികാര സമ്മിതിയായ എഐസിടിഇയുമായുള്ള സഹകരണം മേക്കര്‍വില്ലേജിന് നാഴികക്കല്ലാകുമെന്ന് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഈ സഹകരണം വഴി നൂതന സാങ്കേതിക സംരംഭങ്ങളുടെ വലിയ വിജ്ഞാനശേഖരം മേക്കര്‍വില്ലേജിന് തുറന്ന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കേരളയും( ഐഐഐടിഎം- കെ) കേന്ദ്ര-സംസ്ഥാന ഐ ടി വകുപ്പുകളും സംയുക്തമായി നടത്തുന്ന ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററാണ് മേക്കര്‍വില്ലേജ്. ഡീപ്പ് ടെക് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ 75 സ്റ്റാര്‍ട്ടപ്പുകളാണ് ഇവിടെ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ളത്.