റിയൽ എസ്റ്റേറ്റ്ഉ പഭോക്താക്കൾക്കും കമ്പനികൾക്കും നിയമപരിരക്ഷ ഉറപ്പാക്കാൻ ‘റെറ’

Posted on: December 21, 2019

കൊച്ചി : റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടി തടയാനും ഉപഭോക്താക്കൾക്കുംഡവലപ്പർമാർക്കും നിയമപരിരക്ഷ ഉറപ്പാക്കാനും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടി (റെറ) നിലവിൽ വരുന്നതോടെ സാധിക്കുമെന്ന്‌മേയർ സൗമിനി ജെയിൻ പറഞ്ഞു. അതോറിട്ടിയിൽ രജിസ്‌ട്രേഷൻ ഇല്ലാത്ത പദ്ധതികൾ ഇനി മുതൽ വിപണനം ചെയ്യാൻ സാധിക്കില്ല.റെറയുടെ പ്രവർത്തനങ്ങളെപ്പറ്റി വിവിധ മേഖലകളിൽ ഉള്ളവർക്കായി കൊച്ചിയിൽ നടത്തിയ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ.

പദ്ധതികളിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താനുള്ള അധികാരം അതോറിറ്റിക്കുണ്ടെന്ന് റെറ ചെയർമാൻ പി.എച്ച്.കുര്യൻ പറഞ്ഞു. ഫ്‌ലാറ്റുകളും വില്ലകളും മറ്റും വാങ്ങുന്നതിനു മുൻപ് എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണോ അവ നിർമിക്കുന്നതെന്നും മറ്റും ഉപഭോക്താക്കൾക്ക് പലപ്പോഴും ഉറപ്പാക്കാനാകാറില്ല. നിലവിലുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നവർക്കു മാത്രമേഅതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. അനുമതികളെല്ലാം അതോറിറ്റി പരിശോധിച്ച് സുതാര്യത ഉറപ്പാക്കും. അതുകൊണ്ടുതന്നെ ഇത്തരം പ്രൊജക്ടുകൾ വാങ്ങുന്നവർക്ക് നിയമപരിരക്ഷ ഉറപ്പായിരിക്കും. ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാനുംഇനിമുതൽ റെറ രജിസ്‌ട്രേഷൻ നിർബന്ധമാണ്. അഥോറിട്ടിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ പറയുന്ന വസ്തുതകൾ മാത്രമേ പരസ്യത്തിൽ കൊടുക്കാൻ പാടുള്ളു. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പരസ്യപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി സാധിക്കില്ല.

കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രവർത്തിച്ചിരുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ ക്രമപ്പെടുത്താനും നിയമത്തിന്റേയുംചട്ടങ്ങളുടേയും പരിധിയിൽ പൂർണമായും കൊണ്ടുവരാനും റെറ നിലവിൽ വരുന്നതോടെ സാധിക്കും. ഫ്‌ലാറ്റുകളുടേയുംഅപ്പാർട്ട്‌മെന്റുകളുടേയും ബിൽറ്റ് ഏരിയ, കാർപ്പറ്റ് ഏരിയ, പാർക്കിംഗ് ഇടം, ഗാരിജ് തുടങ്ങി എല്ലാ കാര്യങ്ങൾക്കും കൃത്യമായനിർവ്വചനം ഇതിലുണ്ട്.

ഫ്‌ലാറ്റുകളും വില്ലകളും സംബന്ധിച്ച് ഉപഭോക്താക്കളുടെ മാത്രമല്ല ബിൽഡർമാരുടേയും ഡവലപ്പർമാരുടേയും പരാതികൾ സ്വീകരിക്കാനുംപരിഹരിക്കാനും റെറയ്ക്ക് അധികാരമുണ്ട്. ഇരുകൂട്ടരേയും ഒരുപോലെ പരിഗണിച്ചുള്ള പരാതിപരിഹാരമായിരിക്കും നടപ്പാക്കുക. അതോറിറ്റി നിലവിൽ വന്ന ഉടൻ തന്നെ പരാതികളും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. വൈകാതെ രജിസ്‌ട്രേഷനും പരാതി സ്വീകരിക്കലുമെല്ലാംപൂർണമായും ഓൺലൈനാക്കും. പരാതി നൽകാനുള്ള അപേക്ഷ ഫോറം ഇപ്പോൾ rera.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

നിലവിൽ നിർമാണത്തിലുള്ളതും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്‌ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും വരാൻ പോകുന്ന പദ്ധതികളുംറെറയിൽ രജിസ്റ്റർ ചെയ്തിരിക്കണം. നിറുത്തി വച്ചിരിക്കുന്ന പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നവ എന്ന ഗണത്തിൽ പെടുത്തി രജിസ്റ്റർ ചെയ്യണം. പദ്ധതികൾക്ക് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മൂന്നു മാസത്തിനകം രജിസ്റ്റർ ചെയ്തു നൽകണമെന്നാണ് ചട്ടം.

റെറയുടെ വെബ്‌സൈറ്റ് പൂർണസജ്ജമാകുന്നതോടെ ഓരോ റിയൽ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതിൽലഭ്യമാകും. ഉപഭോക്താക്കൾക്കും നിർമാതാക്കൾക്കും ഇത് ഒരുപോലെ നേട്ടമാണുണ്ടാക്കുക. നിർമാണക്കമ്പനിയുടെ മുൻകാലപ്രവർത്തനവും പദ്ധതിയുടെ വിലയും നിർമാണ നിലവാരവും പദ്ധതിക്ക് ലഭിച്ചിട്ടുള്ള അനുമതികളുമെല്ലാം ഇതിലുണ്ടാകും. തങ്ങളുടെപദ്ധതികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും ചതിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കൾക്കുംഇതിലൂടെ സാധിക്കുമെന്ന് പി.എച്ച്. കുര്യൻ പറഞ്ഞു.

റെറ മെംബർ പ്രീത പി മേനോൻ, ടെക്നിക്കൽ സെക്രട്ടറി എച്ച് പ്രശാന്തും സംശയങ്ങൾക്ക് മറുപടി നൽകി.