മറാട്ട് ഗ്രൂപ്പിന്റെ കൊച്ചിയിലെ ഐടി സമുച്ചയം 2021 ൽ

Posted on: June 12, 2019

കൊച്ചി: ബംഗലുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മറാട്ട് ഗ്രൂപ്പിന്റെ ആദ്യ ഐടി സമുച്ചയം കൊച്ചി സ്മാർട്ട്‌സിറ്റിയിൽ 2021 ഏപ്രിലിൽ പൂർത്തിയാകും. സ്മാർട്ട്‌സിറ്റി കൊച്ചി ഭൂമിയിലെ 3.06 ഏക്കറിൽ ഉയരുന്ന ഈ കെട്ടിട സമുച്ചയത്തിൻറെ പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 112 കോടി രൂപ ചെലവു വരുന്ന ഈ കെട്ടിടത്തിൽ 3.5 ലക്ഷം ചതുരശ്ര അടി സ്ഥലം ഐടി വ്യവസായങ്ങൾക്ക് ലഭ്യമാകും.

ഹരിത നിർമ്മാണരീതികൾ അവലംബിച്ചാണ് കെട്ടിടം പണിതു കൊണ്ടിരിക്കുന്നത്. മൂന്നു നിലകളിലായി കാർ പാർക്കിംഗും അതിനു മുകളിലെ ഏഴ് നിലകളിലായി ഓഫീസുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ നിലകളിലും അമ്പതിനായിരം ചതുരശ്ര അടി സ്ഥലമാണുണ്ടാവുക. ഓരോ നിലകളും നാല് സ്വതന്ത്ര ഓഫീസ് ഇടങ്ങളാക്കി മാറ്റാൻ കഴിയും വിധമാണ് രൂപകൽപ്പന. 570 നാലുചക്രവാഹനങ്ങളും 2,600 ഇരു ചക്രവാഹനങ്ങളും പാർക്കു ചെയ്യാൻ തക്കവിധമാണ് നിർമ്മാണം.

ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയൺമൻറൽ ഡിസൈൻ (ലീഡ്) സാക്ഷ്യപത്രം ലഭിച്ചിട്ടുള്ള ഈ കെട്ടിടത്തിൽ ഊർജ്ജ സംരക്ഷണ മാർഗങ്ങൾ, മലിനജല ശുദ്ധീകരണ പ്ലാൻറ്, ഖരമാലിന്യ സംസ്‌ക്കരണ പ്ലാൻറ്, തടസ്സമില്ലാത്ത വൈദ്യുതി, സൗരോർജ്ജം എന്നീ സംവിധാനങ്ങളുമുണ്ട്.

വലുപ്പമുള്ള തളങ്ങളും, അത്യാധുനിക ലിഫ്റ്റ്, ഭക്ഷണ ശാലകൾ, ജിംനേഷ്യം, വിവിധയിനം കളിസ്ഥലങ്ങൾ, ശാസ്ത്രീയമായ പാർക്കിംഗ് എന്നിവയെല്ലാം ഈ ഐടി സമുച്ചയം വിഭാവനം ചെയ്യുന്നു. ആഗോള തലത്തിലുള്ള ഐടി കമ്പനികൾക്ക് സംഘമായോ അല്ലെങ്കിൽ ഒറ്റയ്‌ക്കോ ഇവിടെ ഓഫീസ് ഇടം നേടാവുന്നതാണ്. സ്റ്റാർട്ടപ്പുകൾ, ചെറുകിട ഐടി കമ്പനികൾ, തുടങ്ങിയവയ്ക്കും അനുയോജ്യമാണ് മറാട്ട് ടെക്‌നോപാർക്ക്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാകും ഐടി സമുച്ചയത്തിലുണ്ടാവുകയെന്ന് മരാട്ട് ഗ്രൂപ്പിൻറെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ എം കെ മറാട്ടുകളം പറഞ്ഞു. 1946 ൽ സ്ഥാപിതമായ മറാട്ട് ഗ്രൂപ്പ് കാർഷിക വ്യവസായം, പ്ലാന്റേഷൻസ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഐടി/ഐടി അധിഷ്ഠിത കമ്പനികളെ ആകർഷിക്കുന്നതിനു വേണ്ടി പ്രത്യേക മേഖലകൾക്ക് ഔദ്യോഗിക അംഗീകാരം ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ മരാട്ട് ഗ്രൂപ്പുമായി നടക്കുകയാണെന്ന് സ്മാർട്ട്‌സിറ്റി കൊച്ചി സിഇഒ മനോജ് നായർ പറഞ്ഞു.