കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്ക്കരണം സ്വാഗതാർഹം : ഡോ. ആസാദ് മൂപ്പൻ

Posted on: July 26, 2019

ദുബായ് : സ്വകാര്യവത്ക്കരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം എയർപോർട്ടിന്റെ ചരിത്രത്തിലെ ഏറെ നിർണ്ണായകമായ നാഴികക്കല്ലാണെന്ന് ആസ്റ്റർഡി.എം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ.

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ വിമാനത്താവളങ്ങളുടെ നിരയിൽ ഏറെ മുന്നിൽ നിൽക്കുമ്പോഴും ചെറിയ റൺവേയും താഴ്ന്ന സർവീസ് നിലവാരവും മൂലം അതിജീവനത്തിന് പ്രയാസപ്പെടുകയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. റൺവേയുടെ നീളം 4000 മീറ്ററായി വർദ്ധിപ്പിക്കണമെന്ന പ്രധാന ആവശ്യം നടപ്പിലാക്കിയാൽ വലിയ വിമാനങ്ങൾ കോഴിക്കോട് വിമാനത്താവളത്തിലേക്ക് റഗുലർ സർവീസുകൾ ആരംഭിക്കും. സ്വകാര്യവത്ക്കരിക്കുന്നതോടെ മറ്റ് സ്വകാര്യ എയർപോർട്ടിൽ ലഭ്യമാവുന്നത് പോലുളള മികച്ച സൗകര്യങ്ങളും സേവനങ്ങളും ഇവിടെയും ലഭ്യമാവും.

പുതിയ നീക്കം ദശലക്ഷക്കണക്കിന് വരുന്ന ഗൾഫ് പ്രവാസികൾക്ക്  ഗുണകരമാകുന്നതോടൊപ്പം ആഭ്യന്തര വിനോദ സഞ്ചാരമേഖലയുടെ കുതിപ്പിനും വഴിതുറക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഈയിടെ നടത്തിയ ദുബായ് സന്ദർശന വേളയിൽ അദ്ദേഹത്തോട് കാലിക്കറ്റ് വിമാനത്താവളത്തിന്റെ നവീകരണത്തിന് ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഗൾഫ് മലയാളികൾക്കുവേണ്ടി ഡോ. ആസാദ് മൂപ്പൻ മന്ത്രിയോട് നന്ദി പറഞ്ഞു.