കാര്‍ക്കിനോസില്‍ ടാറ്റാഗ്രൂപ്പ് 110 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: September 25, 2021


കൊച്ചി : അര്‍ബുദ ചികിത്സാരംഗത്തെ സമഗ്ര പ്ലാറ്റ്‌ഫോമായ കാര്‍ക്കിനോസില്‍ ടാറ്റ ഗ്രൂപ്പ് 110 കോടി രൂപയുടെ നിക്ഷേപം നടത്തും. ഉടന്‍തന്നെ 35 കോടി രൂപയും പിന്നീട് പല ഘട്ടങ്ങളായി ബാക്കി നിക്ഷേപവും നടത്താനാണ് ലക്ഷ്യമിടുന്നത്.

ആരോഗ്യരംഗത്തെ ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് സംരംഭങ്ങളില്‍ താത്പര്യം കാണിക്കുന്ന ടാറ്റയ്ക്ക് ഇതോടെ കാര്‍ക്കിനോസ് ഹെല്‍ത്ത്‌കെയറില്‍ ന്യൂനപക്ഷ ഓഹരിപങ്കാളിത്തമുണ്ടാകും.

മുന്‍ ടാറ്റ ഉദ്യോഗസ്ഥരായ ആര്‍. വെങ്കടരമണന്‍, രവികാന്ത്, എന്നിവരാണ് കാര്‍ക്കിനോസിന്റെ സ്ഥാപകര്‍. ബിസിസിഐയുടെ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുന്ദര്‍ രാമന്‍, മെഡിക്കല്‍ രംഗത്തെ സംരംഭകനായ ഷാഹ്വിര്‍ നൂര്‍യെസ്ദാന്‍, അവന്തി ഫിനാന്‍സ് സിഒഒ മനീഷ് താക്കര്‍ എന്നിവരാണ് സഹസ്ഥാപകര്‍.

കാന്‍സര്‍ രോഗികളുടെ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ ഡിജിറ്റലി എനേബിള്‍ഡായിട്ടുള്ള വിതരണ ശൃംഖലകളിലൂടെ കൂടുതല്‍ രോഗികളിലേക്ക് എത്തിക്കുന്നതിനാണ് മുംബൈ ആസ്ഥാനമായുളള കാര്‍ക്കിനോസ് പരിശ്രമിക്കുന്നത്. കൂടുതല്‍ അര്‍ബുദ രോഗികളിലേയ്ക്ക് ഗുണമേന്മയുള്ള പരിചരണം എത്തിക്കാന്‍ ഇതുവഴി സാധിക്കും.

രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്‍, റോണി സ്‌ക്രൂവാല, ഭാവിഷ് അഗര്‍വാള്‍ തുടങ്ങി ബിസിനസ് രംഗത്തുള്ള പ്രമുഖരില്‍ നിന്നും അടുത്ത ഘട്ടത്തില്‍ കാര്‍ക്കിനോസ് ആരോഗ്യസേവന പ്ലാറ്റ്‌ഫോമിന് ആവശ്യമായ അധിക ഫണ്ട് ലഭ്യമാക്കും. പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സറ്റ് ഓങ്കോളജിയില്‍ കാര്‍ക്കിനോസിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

കേരളത്തില്‍ കോതമംഗലം, ചോറ്റാനിക്കര, തൊടുപുഴ എന്നിവിടങ്ങളില്‍ കാര്‍ക്കിനോസിന്റെ സേവനം ലഭ്യമാണ്. ഈ വര്‍ഷം പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനാണ് ലക്ഷ്യമിടുന്നത്.

ടാറ്റ മെഡിക്കല്‍, ടാറ്റ ഹെല്‍ത്തിന്റെ ടെലി കണ്‍സള്‍ട്ടേഷന്‍ എന്നിവ വഴി കോവിഡ് പരിശോധന, രോഗനിര്‍ണയം തുടങ്ങിയ രംഗങ്ങളില്‍ സജീവമായ ടാറ്റ ഗ്രൂപ്പ് ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനിയായ 1എംജിയില്‍ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കിയിരുന്നു. ഇതിനെ പിന്നീട് ടാറ്റ 1എംജി എന്നു പേരുമാറ്റിയിരുന്നു.

TAGS: Tata Group |