സംസ്ഥാനത്ത് നിന്ന് 104 റഷ്യന്‍ പൗരന്‍മാര്‍ മോസ് കോയിലേക്ക് യാത്ര തിരിച്ചു

Posted on: May 22, 2020

തിരുവനന്തപുരം : കൊവിഡ്-19 ലോക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിപ്പോയ 104 റഷ്യന്‍ ടൂറിസ്റ്റുകള്‍ തിരികെ മോസ് കോയിലേക്ക് യാത്ര തിരിച്ചു.

വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് റോയല്‍ ഫ്‌ളൈറ്റ് എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. കൊല്‍ക്കത്ത, യെക്കത്രിന്‍ബര്‍ഗ് വഴിയാണ് വിമാനം മോസ് കോയിലെത്തുക.

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്ന 75 പേരും ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 29 പേരുമാണ് തിരികെ പോയത്.

തിരുവനന്തപുരത്തെ റഷ്യന്‍ ഓണററി കോണ്‍സല്‍ ശ്രീ രതീഷ് സി നായരാണ് നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ചത്. വിമാനത്തില്‍ കയറുന്നതിനു മുമ്പ് എല്ലാ യാത്രക്കാരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

മാര്‍ച്ച് 23 ന് ആരംഭിച്ച ലോക് ഡൗണിനു ശേഷം ഏതാണ്ട് 2500 ഓളം വിദേശ പൗരന്‍മാരാണ് കേരളത്തില്‍ നിന്നും മടങ്ങിയത്. ഇതില്‍ ജര്‍മ്മനി (232), യുകെ(268), ഫ്രാന്‍സ്(112), സ്വിറ്റ്‌സര്‍ലാന്റ്(115) എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്‍മാരും ഉള്‍പ്പെടും.

കേരളത്തില്‍ തുടര്‍ന്ന വിദേശ പൗരന്‍മാരുടെ താമസവും മറ്റ് സൗകര്യങ്ങളും കുറ്റമറ്റതാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കിയെന്ന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിദേശ പൗരന്‍മാരുമായി കേരള ടൂറിസം വകുപ്പ് നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.

ലോക് ഡൗണിനെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ അതീവ പ്രാധാന്യം നല്‍കിയാണ് കേരളത്തില്‍ തങ്ങിയ വിദേശ പൗരന്‍മാര്‍ക്ക് സൗകര്യമൊരുക്കിയതെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ് പറഞ്ഞു. ഏറ്റവും മികച്ച രീതിയില്‍ ഇവര്‍ക്ക് സൗകര്യങ്ങളൊരുക്കാനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടൂറിസം വകുപ്പ് ജില്ലകള്‍ തോറും രൂപീകരിച്ച ഹെല്‍പ് ഡെസ്‌കുകള്‍ വഴി വിദേശ പൗരന്‍മാരുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കാനായി എന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ പറഞ്ഞു.

കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ ബി എസ് ബിജു, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ ടി പി രമേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് റഷ്യന്‍ പൗരന്‍മാരെ തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്.