സിയാല്‍ ലാഭവിഹിതം 33.49 കോടി രൂപ കൈമാറി

Posted on: December 11, 2019

തിരുവനന്തപുരം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2018-19 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സര്‍ക്കാരിന് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്‍ ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറി.

2018 – 19 സാമ്പത്തിക വര്‍ഷം സിയാല്‍ 650.34 കോടി രൂപയുടെ മൊത്തവരുമാനം നേടിയിരുന്നു. മുന്‍സാമ്പത്തിക വര്‍ഷത്തില്‍ ഇത് 553.41 കോടി രൂപയായിരുന്നു. 166.92 കോടി രൂപയാണ് ലാഭം. 27 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. 30 രാജ്യങ്ങളില്‍ നിന്നായി 19,000 ല്‍ അധികം നിക്ഷേപകരുള്ള സിയാലിന്റെ രജത ജൂബിലി വര്‍ഷമാണിത്. 2003-04 മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന് 32.41 ശതമാനം ഓഹരിയുണ്ട്. ഇതനുസരിച്ച് 2018-19 സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് 33.49 കോടി രൂപ ലാഭവിഹിതം ലഭിച്ചു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 31 കോടി രൂപ വീതം സര്‍ക്കാരിന് ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തോടെ മുടക്കുമുതലിന്മേല്‍ ലഭിച്ച മൊത്തം ലാഭവിഹിതം 225 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിലും ഒരു കോടിയിലധികം പേര്‍ സിയാലിലൂടെ യാത്ര ചെയ്തു. 2018 ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തവരുമാനത്തില്‍ 17.52 ശതമാനം വര്‍ധനവ് സിയാല്‍ നേടിയിട്ടുണ്ട്. സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് ഫീട്ടെയ്ല്‍ സര്‍വീസസ് ലിമിറ്റഡ് ഉള്‍പ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ 807.36 കോടി രൂപയുടെ മൊ ത്തവരുമാനവും 184.77 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മന്ത്രി ഡോ. തോമസ് ഐസക്, റോയ് കെ. പോള്‍, എ. കെ. രമണി, എന്‍. വി. ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്‍, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

TAGS: Cial |