ജസീറ, കുവൈത്ത് എയര്‍വേ‌സുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ കുവൈത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നു

Posted on: July 20, 2020

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. മാര്‍ച്ച് മാസം മുതല്‍ ഇന്നലെ വരെ 1,049 വിമാന സര്‍വീസുകളിലായി 1,65,206 പേര്‍ വിവിധ വിദേശ രാജ്യങ്ങയിലേക്ക് യാത്ര ചെയ്തതായും ഡി.ജി.സി.എ അധികൃതര്‍ അറിയിച്ചു.

എന്നാല്‍ നിര്‍ത്തലാക്കിയ വാണിജ്യ വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചു പുനരാരംഭിക്കുന്നു. ഇതനുസരിച്ചു രാജ്യത്തു പ്രവര്‍ത്തിക്കുന്ന 42 വിമാന കമ്പനികളോട് യാത്രാ ഷെഡ്യൂള്‍ സമര്‍പ്പിക്കുന്നതിന് സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടു.

അതേസമയം കുവൈത്തിലെ ജസീറ എയര്‍വേസ് ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്ക് വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കൊച്ചി, ഡല്‍ഹി, മുംബൈ, അഹ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചത്. കൂടാതെ കുവൈത്ത് എയര്‍വേസും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ബുക്കിംഗ് ആരംഭിച്ചു.

എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള അനുമതി ലഭിക്കുന്നതനുസരിച്ചു ഷെഡ്യൂളിലെ യാത്രാ തീയതിയില്‍ മാറ്റമുണ്ടാവുമെന്നും വിമാനക്കമ്പനികള്‍ അറിയിച്ചു. ഓഗസ്റ്റില്‍ 30 ശതമാനം ശേഷിയിലാണ് കുവൈത്ത് വിമാനത്താവളത്തില്‍ സര്‍വീസ് ആരംഭിക്കുന്നതെന്നും ഡി.ജി.സി.എ അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ നിന്നും ബുധനാഴ്ച്ച 29 വിമാനങ്ങളിലായി 5,285 പേര്‍ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. പ്രധാനമായും ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേര്‍ യാത്രയായത്.