കേരളത്തില്‍ മുതല്‍ മുടക്കാന്‍ അബുദാബി നിക്ഷേപ അതോറിറ്റി

Posted on: November 23, 2019

തിരുവനന്തപുരം : കേരളത്തിലെ അഞ്ച് പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ അബുദാബി നിക്ഷേപ അതോറിറ്റി (ആദിയ) താത്പര്യം പ്രകടിപ്പിച്ചു. അതോറിറ്റിയുടെ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. കൊച്ചി മെട്രോ ബ്ലിസ് സിറ്റി (കാക്കനാട് 1500 കോടി). മാരിടൈം ക്ലസ്റ്റര്‍ (വെല്ലിംഗ്ടണ്‍ ഐലന്‍ഡ് 3500 കോടി), എറോട്രോപോളിസ് (കണ്ണൂര്‍ 1000 കോടി), കിന്‍ഫ്രാ ലോജിസ്റ്റിക്‌സ് പാര്‍ക്ക് (പാലക്കാട് 400 കോടി) എന്നീ പദ്ധതികളിലും തിരുവനന്തപുരം വിമാനത്താവള വികസനം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരികയാണെങ്കില്‍ അവിടെയും മുതല്‍ മുടക്കാന്‍ കമ്പനി പ്രതിനിധികള്‍ താത്പര്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറ്റ് എട്ടു പദ്ധതികളെ കുറിച്ചുകൂടി അതോറിറ്റിയുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചചെയ്തു.

താത്പര്യമുള്ള പദ്ധതികളുടെ കാര്യത്തില്‍ അടുത്ത ജനുവരിയോടെ തീരുമാനം എടുക്കാന്‍ കഴിയുമെന്ന് ആദിയയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ തലവന്‍ സലിം അല്‍ ധര്‍മാകി പറഞ്ഞു. ഫെബ്രുവരിയില്‍ ആദിയ മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സയിദ് അല്‍ നഹ്യാനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് അതോറിറ്റി പ്രതിനിധികള്‍ കേരളത്തിലെത്തിയത്.

കൂടുതല്‍ ചര്‍ച്ചയ്ക്കും പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനും സംസ്ഥാനസര്‍ക്കാരിന്റെയും അതോറിറ്റിയുടെയും പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റി രൂപവത്ക്കരിക്കും. ആദിത്യ ഭാര്‍ഗവ, സുല്‍ത്താന്‍ അല്‍മെഹരി, ഹമദ് അല്‍ കെത്ത്ബി എന്നിവരും ആദിയയ്ക്കുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായി മന്ത്രി ഇ. പി. ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ എന്നിവരും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫ് അലിയും ചര്‍ച്ചയില്‍ പങ്കെടുത്തു.