ലോംഗ് വാക് ടു സിലിക്കണ്‍വാലി

Posted on: August 24, 2014

Varun-Corporates-360-B

രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ചുരാജ്യങ്ങളില്‍ സാന്നിധ്യം. മുഖ്യ ഓഫീസ് സിംഗപ്പൂരില്‍. ഐടിരംഗത്തെ അതികായന്‍മാരായ എച്ച്.പി, ഡെല്‍, ഐബിഎം, ഒറാക്കിള്‍ തുടങ്ങിയ ഇടപാടുകാര്‍. ഏതെങ്കിലും മള്‍ട്ടിനാഷണല്‍ ജയന്റിന്റെ കഥയല്ല പറഞ്ഞുവരുന്നത്. കൊച്ചി സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത കോര്‍പറേറ്റ് 360 ന്റെ വളര്‍ച്ച അമ്പരപ്പിക്കുന്ന വേഗതയിലായിരുന്നു.

ആഗോളവിപണിയില്‍ അതിനൂതനമായ മാര്‍ക്കറ്റിംഗ് ഡാറ്റാ സോഫ്റ്റ്‌വേര്‍ അവതരിപ്പിക്കുന്ന ഏഷ്യയിലെ ആദ്യത്തെ സ്റ്റാര്‍ട്ട് അപ്പ് ആണ് കോര്‍പറേറ്റ് 360. ഇച്ഛാശക്തി ഒന്നു മാത്രമാണ് കോര്‍പറേറ്റ് 360 കെട്ടിപ്പടുക്കാന്‍ വരുണ്‍ ചന്ദ്രന്റെ പിന്‍ബലം. കൊല്ലം ജില്ലയുടെ അവികസിതമേഖലയായ പാടം ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച വരുണ്‍ ചന്ദ്രന് ജീവിതം ഒരിക്കലും സുഗമമായായിരുന്നില്ല. പക്ഷെ പരിമിതികള്‍ക്കു മുന്നില്‍ വരുണ്‍ പകച്ചുനിന്നില്ല.

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ മികച്ചൊരു ഫുട്‌ബോള്‍ താരമായായിരുന്നു വരുണ്‍. 16 വയസില്‍ താഴെയുള്ള ഫുട്‌ബോള്‍ ടീമില്‍ അംഗമായി ഉത്തര്‍പ്രദേശില്‍ നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ജനിച്ചുവളര്‍ന്ന ഗ്രാമത്തിനും സ്‌കൂളിനുമപ്പുറത്തെ ലോകത്തേക്കുള്ള വരുണിന്റെ ആദ്യയാത്രയായിരുന്നു അത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയനായിരുന്നു റോള്‍ മോഡല്‍. മൈതാനത്തിനു പുറത്തു കാല്‍പന്തുതട്ടി, സോഡയും കടലയും വിറ്റു നടന്ന ഐ.എം. വിജയന്റെ അതിജീവനത്തിന്റെ കഥ വരുണിനെ ആവേശഭരിതനാക്കി. പഠനകാലത്ത് വരുണ്‍ കേരള യൂണിവേഴ്‌സിറ്റിയുടെയും യൂത്ത് ഫുട്‌ബോള്‍ ടീമിന്റെയും ക്യാപ്റ്റനായിരുന്നു. മികച്ച ഫുട്‌ബോളര്‍ക്കുള്ള സ്വര്‍ണമെഡലും അക്കാലത്ത് ഈ ചെറുപ്പക്കാരനെ തേടിയെത്തി. കളിക്കളത്തിലെ ചടുലതയും ജാഗ്രതയും ജീവിതത്തിലെ ഓരോ ചുവടുവയ്പ്പിലും വരുണിനു തുണയായി.

2002-ല്‍ ബംഗളുരുവിലേക്കുള്ള യാത്രയാണ് വരുണിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുത്തശ്ശി സ്വര്‍ണവള വിറ്റുനല്‍കി 3,000 രൂപയായിരുന്നു ആദ്യ മൂലധനം. കോള്‍ സെന്ററിലാണ് ആദ്യം ജോലിതേടിയത്. ബംഗളുരുവിലെ ഇന്റര്‍നെറ്റ് കഫേകളിലെ സന്ദര്‍ശനം പുതിയ ജോലിസാധ്യതകളും സംരംഭ മോഹങ്ങളും നല്‍കി. പ്രോഗ്രാമറായി ബംഗളുരുവില്‍ ജോലിനോക്കുന്നതിനിടെ 2008-ല്‍ സിംഗപ്പൂരില്‍ നിന്ന് പുതിയ ജോലി ഓഫര്‍ ലഭിച്ചു.

അവസരങ്ങളുടെ വിശാലമായ വാതായനമാണ് സിംഗപ്പൂര്‍ വരുണിനു മുന്നില്‍ തുറന്നു നല്‍കിയത്. അവിടെ ജോലി നോക്കുന്നതിനിടെയാണ് ഡാറ്റാ സോഫ്റ്റ് വേറിന്റെ പിറവി. സമയാസമയം നവീകരിക്കുന്നതും വിശകലന സ്വഭാവമുള്ളതുമായ സോഫ്റ്റ്‌വേറാണ് ഡാറ്റാ ആസ് എ സര്‍വീസ് മാതൃകയിലൂടെ കോര്‍പറേറ്റ് 360 ഉറപ്പാക്കുന്നത്. യുഎസിലെയും യൂറോപ്പിലെയും വിപണികളില്‍ കോര്‍പറേറ്റ് 360 ന്റെ സോഫ്റ്റ്‌വേറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഫൗണ്ടറും സിഇഒയുമായ വരുണ്‍ ചന്ദ്രന്‍ പറഞ്ഞു.

Corporate-360-team-B

ഗ്രാമീണമേഖലയില്‍ ഐടി ജോലി ലഭ്യമാക്കിയ ആദ്യത്തെ സ്റ്റാര്‍ട്ട്അപ്പാണ് കോര്‍പറേറ്റ് 360. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് 20 എന്‍ജിനീയര്‍മാരുമായാണ് ഓഫീസ് തുറന്നതെന്ന് വരുണ്‍ ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. നൂറോളം ക്ലയന്റസുള്ള കോര്‍പറേറ്റ് 360 ന് കേരളത്തിന് പുറത്ത് സിംഗപ്പൂര്‍, കാലിഫോര്‍ണിയ, ലണ്ടന്‍, മനില എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്. കമ്പനി ജീവനക്കാരില്‍ മുക്കാല്‍പങ്കും വനിതകളാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഈവര്‍ഷം അവസാനത്തോടെ ജീവനക്കാരുടെ എണ്ണം 50 ആകും.

വിവരവിശകലനത്തെ വിപ്ലവകരമാക്കുന്നതിനു ഉതകുന്ന നാലു നൂതന സോഫ്റ്റ് വേറുകള്‍ പേറ്റന്റ് കാത്തിരിക്കുകയാണെന്ന് വരുണ്‍ വ്യക്തമാക്കി. 2017 ആകുമ്പോഴേക്കും പത്തു മില്യണ്‍ ഡോളര്‍ വിറ്റുവരവാണ് കോര്‍പറേറ്റ് 360 ലക്ഷ്യമിടുന്നത്. മൂലധനസമാഹരണത്തിന് വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുകളുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നു. അതോടൊപ്പം ഇന്ത്യയിലെ ഒരു ബിഗ്ഡാറ്റ സോഫ്റ്റ്‌വേര്‍ കമ്പനിയെ ഏറ്റെടുക്കാനുള്ള നടപടികളും അന്തിമഘട്ടത്തിലാണെന്ന് വരുണ്‍ ചന്ദ്രന്‍ പറഞ്ഞു.