ഒക്ടോബര്‍-നവംബര്‍ വരെ ടൂറിസംമേഖലയില്‍ നിരോധനമെന്നത് തെറ്റായ പ്രചരണം- കേരള ട്രാവല്‍ മാര്‍ട്ട്

Posted on: April 16, 2020

കൊച്ചി: കൊവിഡ്-19 ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍-നവംബര്‍ വരെ കേരളത്തിലെ ടൂറിസം മേഖലയില്‍ നിരോധനമെന്ന പ്രചാരണം തെറ്റാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി വ്യക്തമാക്കി. ഇത്തരത്തിലുള്ള യാതൊരു നിര്‍ദ്ദേശവും സര്‍ക്കാരില്‍ നിന്നും ടൂറിസം വ്യവസായത്തിന് നല്‍കിയതായി അറിവില്ലെന്ന് കെടിഎം പ്രസിഡന്റ് ശ്രീ ബേബി മാത്യു സോമതീരം പറഞ്ഞു.

കേരളത്തിലെ ടൂറിസം മേഖലയെ തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുതല്‍ തുടങ്ങണമെന്ന് ധനമന്ത്രി ശ്രീ ടി എം തോമസ് ഐസക്കിന്റെ സ്വാഗതാര്‍ഹമായ നിര്‍ദ്ദേശത്തെ വളച്ചൊടിച്ചാണ് ചിലര്‍ ഇതുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം നടത്തുന്നത്. കേരളത്തിലെ പരിചരണവും സംരക്ഷണവും ലഭിച്ച് ചികിത്സയിലൂടെ കൊവിഡ് മുക്തരായ വിദേശ വിനോദസഞ്ചാരികളുടെ അനുഭവം സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ശ്രീ ബേബി മാത്യു പറഞ്ഞു.

ലോക് ഡൗണിന്റെ രണ്ടാം ഘട്ടം കഴിയുന്നതോടെ നിലവിലെ സാഹചര്യത്തില്‍ കേരളം കൊവിഡ് മുക്തമാകുമെന്നാണ് പ്രതീക്ഷ. കൊവിഡ് രോഗവ്യാപനം ഫലപ്രദമായി തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കോവിഡ് മുക്തമാകുന്നതോടെ ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും സംസ്ഥാനം നടത്തി വരുന്നു. ആഭ്യന്തര ടൂറിസ്റ്റുകളെ വലിയ തോതില്‍ ആകര്‍ഷിക്കുവാന്‍ കേരള ടൂറിസം പ്രവര്‍ത്തന പരിപാടികള്‍ തയ്യാറാക്കി വരികയാണ്.