മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 25 ശതമാനം വര്‍ധിച്ച് 1735 കോടി രൂപയിലെത്തി

Posted on: November 4, 2020

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റദായം 25 ശതമാനം വര്‍ധിച്ച് 1735 കോടി രൂപയിലെത്തി. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇത് 1388 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 29 ശതമാനം വര്‍ധനവോടെ 52,286 കോടി രൂപയിലുമെത്തിയിട്ടുണ്ട്. സംയോജിത ലാഭം 21 ശതമാനം വര്‍ധിച്ച് 1788 കോടി രൂപയിലും എത്തിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ സംയോജിത ലാഭം എട്ടു ശതമാനം വര്‍ധനവോടെ 930 കോടി രൂപയിലും എത്തിയിട്ടുണ്ട്.

സ്വര്‍ണ പണയത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന ത്രൈമാസ വര്‍ധനവായ 14 ശതമാനത്തോടെ 5739 കോടി രൂപയെന്ന നിലയില്‍ എത്താനായെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. വായ്പാ ആസ്തികളുടെ കാര്യത്തില്‍ 32 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 47,016 കോടി രൂപയിലും എത്താനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതിനാലാണ് ഈ ത്രൈമാസത്തില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. 4.40 ലക്ഷം വരുന്ന പുതിയ ഉപഭോക്താക്കള്‍ക്കായി 3653 കോടി രൂപയും നിര്‍ജ്ജീവമായിരുന്ന 4.67 ലക്ഷം ഉപഭോക്താക്കള്‍ക്കായി 3460 കോടി രൂപയും വായ്പയായി നല്‍കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

TAGS: Muthoot Finance |