മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡിയിലൂടെ 1000 കോടി രൂപ സമാഹരിക്കുന്നു

Posted on: January 4, 2024

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (എന്‍സിഡി) 33ാമത് പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. ഒന്നിന് 1000 രൂപ മുഖവിലയുള്ള എന്‍സിഡികളിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 100 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. 900 കോടി രൂപ അധികസമാഹരത്തിന് അവസരമുണ്ട്.

ഐസിആര്‍എയുടെ എഎപ്ലസ് (സ്റ്റേബിള്‍) റേറ്റിങ്ങുള്ള എന്‍സിഡികളുടെ സബ്‌സ്‌ക്രിപ്ഷന്‍ 2024 ജനുവരി 8ന് ആരംഭിച്ച് ജനുവരി 19ന് അവസാനിക്കും. ഡയറക്ടര്‍ ബോര്‍ഡോ എന്‍സിഡി കമ്മിറ്റിയോ തീരുമാനിക്കുന്ന പ്രകാരം ഈ തിയതിക്ക് സബ്‌സ്‌ക്രിപ്ഷന്‍ അവസാനിപ്പിക്കുകയോ വിതരണ തിയതി നീട്ടുകയോ ചെയ്യാം. എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന തരത്തിലായിരിക്കും അലോട്ട്‌മെന്റ്.

പ്രതിമാസമോ വാര്‍ഷികമായോ പലിശ ലഭിയ്ക്കുന്ന തരത്തിലും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിയ്ക്കുന്ന വിധവും ഏഴ് നിക്ഷേപ ഓപ്ഷനുകളുണ്ട്. വ്യക്തിഗത നിക്ഷേപകര്‍ക്കും കോര്‍പറേറ്റ് നിക്ഷേപകര്‍ക്കും 8.75 ശതമാനം മുതല്‍ 9 ശതമാനം വരെയാണ് വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്നത്.

നിലവില്‍ ലഭ്യമായ മറ്റ് നിക്ഷേപ മാര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ 33ാമത് എന്‍സിഡി വിതരണത്തിലൂടെ മികച്ച റേറ്റിങ്, ആകര്‍ഷകമായ പലിശ എന്നിങ്ങനെ ഇരട്ട നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നതെന്നും ഇഷ്യുവിന്റെ 95 ശതമാനം കമ്പനികള്‍ക്കും വ്യക്തിഗത നിക്ഷേപകര്‍ക്കുമായി മാറ്റിവച്ചിരിക്കുന്നു അവര്‍ക്ക് സ്ഥാപനങ്ങള്‍ക്ക് ബാധകമായതിനേക്കാള്‍ 0.5 ശതമാനം അധിക പലിശ ലഭിക്കുമെന്നും മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

എ കെ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍.

TAGS: Muthoot Finance |