കിറ്റെക്‌സിന്റെ വരുമാനം 1000 കോടി കവിഞ്ഞു

Posted on: May 21, 2019

 

കൊച്ചി:  കിറ്റെക്‌സിന്റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷമാണ് 1005 കോടിയുടെ വരുമാനം നേടിയത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ 630 കോടിയും കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡിന്റെ 375 കോടിയും ഉള്‍പ്പെടെയാണിത്.

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ മാത്രം വളര്‍ച്ച 12.38 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 559 കോടിയായിരുന്നു കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ വരുമാനം. അറ്റാദായം 16.32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 81.45 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 70 കോടിയായിരുന്നു അറ്റാദായം.

2019 മാര്‍ച്ച് 31ന് അവസാനിച്ച അവസാന പാദത്തില്‍ മൊത്തം വരുമാനം 181.62 കോടിയാണ്, 37 ശതമാനത്തിന്റെ വര്‍ധന. അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.32 കോടി ആയിരുന്നത് വര്‍ധിച്ച് 24.37 കോടിയായി.

കമ്പനിയുടെ മികച്ച പ്രകടനം ഓഹരി വിലയിലും പ്രതിഫലിച്ചു. കിറ്റെക്‌സിന്റെ പ്രതിയോഹരി വരുമാനം 10.64 രൂപയില്‍ നിന്ന് 12.22 രൂപയായി വര്‍ധിച്ചു. 1000 കോടി എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. 2025 ഓടെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ നിന്നുള്ള മൊത്ത വരുമാനം 2165 കോടിയും കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയറില്‍ നിന്നുള്ളത് 1000 കോടിയുമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്, കിറ്റെക്‌സ് എംഡിയും സിഇഒ യുമായ സാബു.എം. ജേക്കബ് പറഞ്ഞു.

കുഞ്ഞുടുപ്പുകളുടെ വസ്ത്രവ്യാപാര വിപണന രംഗത്ത് ലോകത്തിലെ മുന്‍നിര കമ്പനിയാണിന്ന് കിറ്റെക്‌സ്. പ്രതിദിനം ആറ് ലക്ഷം കുഞ്ഞുടുപ്പുകള്‍ കിഴക്കമ്പലത്തെ ഫാക്ടറിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു.  ഇതില്‍ 90 ശതമാനം അമേരിക്കയിലേക്കാണ് കയറ്റിയയക്കുന്നത്. വാള്‍മാര്‍ട്ട്, ടാര്‍ജറ്റ്, ആമസോണ്‍, കാര്‍ട്ടേഴ്‌സ്, ഗര്‍ബര്‍, ഓഷ്‌കോഷ്, ബൈ ബൈ ബേബി, സാംസ് ക്ലബ് തുടങ്ങി ചില്ലറ വിപണന രംഗത്തെ ആഗോള ഭീമന്‍മാരുടെ പ്രധാന വിതരണക്കാരിലൊരാളാണ് കിറ്റെക്‌സ്.

2025 ഓടെ കുഞ്ഞുടുപ്പുകളുടെ പ്രതിദിന ഉത്പാദനശേഷി 22 ലക്ഷമായി വര്‍ധിപ്പിക്കാനാണ് കിറ്റെക്‌സ് ലക്ഷ്യമിടുന്നത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിലും ചില്‍ഡ്രന്‍സ് വെയറിലുമായി പതിനായിരത്തോളം ജീവനക്കാര്‍ തൊഴിലെടുക്കുന്നു. കുട്ടികളുടെ സോക്‌സ്, ഡയപ്പര്‍, ബേബി വെറ്റ് വൈപ്പ്‌സ് എന്നിങ്ങനെ പുതിയ ഉത്പന്നങ്ങൾ  കൂടി കിഴക്കമ്പലത്ത് നിന്ന് ആഗോളവിപണി ലക്ഷ്യമിട്ട് അണിയറയില്‍ ഒരുങ്ങുന്നു.