കെഎസ് യുഎം വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി : ബയോസ്‌കാന്‍ റിസര്‍ച്ച് ഷീ ലവ് ടെകിന്റെ അന്തര്‍ദേശീയ റൗണ്ടിലേക്ക്

Posted on: November 2, 2020


കൊച്ചി : സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്ന സംരംഭങ്ങളാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന ഐടി സെക്രട്ടറി കെ മുഹമ്മദ് വൈ സഫറുള്ള ഐഎഎസ് പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌ക്കരണം, കുടിവെള്ള പ്രശ്‌നം, തുടങ്ങി സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യ കൊണ്ട് പരിഹാരമുണ്ടാകണം. വനിത സ്റ്റാര്‍ട്ടപ്പ് സംരംഭക ഉച്ചകോടി പോലുള്ള പരിപാടികള്‍ ഇനിയുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിജയികളായ സംരംഭകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ എത്രയും പെട്ടന്ന് വിപണിയിലേക്കിറക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെര്‍ച്വലായി സംഘടിപ്പിച്ച ഉച്ചകോടിയില്‍ പങ്കെടുത്തത് 750 ലേറെ പ്രതിനിധികളാണ്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ടൈ കേരള, സിഐഐയുടെ വനിതാവിഭാഗമായ ഇന്ത്യന്‍ വുമണ്‍ നെറ്റ് വര്‍ക്ക് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

സമാപന സമ്മേളനത്തില്‍ വിജയികളുടെ പ്രഖ്യാപനവും ചേഞ്ച് മേക്കേഴ്‌സിനെ ആദരിക്കലും കേരള സ്റ്റേറ്റ് ഐടിമിഷന്‍ ഡയറക്ടര്‍ ഡോ. ചിത്ര എസ് ഐഎഎസ് നിര്‍വഹിച്ചു.

നിര്‍മ്മിത ബുദ്ധിയാണ് ഭാവിയില്‍ ഏറ്റവുമധികം സാധ്യതകളുള്ള സാങ്കേതിക വിദ്യയെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ നിയമനവിഭാഗത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗത്തോടെ 75 ശതമാനം ചെലവ് കുറയ്ക്കാനായെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ നിന്ന് വനിതാസംരംഭകര്‍ മാറി നില്‍ക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച ഇന്‍ക്ലൂസീവ് സ്റ്റാര്‍ട്ടപ്പായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത റിയാഫി ടെക്‌നോളജിയെ തെരഞ്ഞെടുത്തു. ഐഐഎം-കെ കോഴിക്കോടിലെ ലൈവാണ് മികച്ച ഇന്‍ക്ലൂസീവ് ഇന്‍കുബേറ്റര്‍. മികച്ച ഇന്‍ക്ലൂസീവ് ഐഇഡിസിയായി സഹൃദയ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയെ തെരഞ്ഞെടുത്തു.

വനിത ഉച്ചകോടിയോടനുബന്ധിച്ച് ഷീ ലവ്‌സ് ടെക് പരിപാടിയുടെ ദേശീയ മത്സരത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. സ്ത്രീ സൗഹൃദ ഉത്പന്നങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന 100 ഓളം സംരംഭങ്ങളാണ് ഇതില്‍ പങ്കെടുത്തത്. ബയോസ്‌കാന്‍ റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് ദേശീയ റൗണ്ടില്‍ മത്സരിക്കാന്‍ യോഗ്യത നേടി. സ്പൂക്ക്ഫിഷ് ഇനോവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സെല്‍ത്ത് എഐ, ഇന്‍ഫിനിറ്റ് സെര്‍കിള്‍ ഇന്‍ക്, ബ്രൈന്‍ഗ്രൂം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ റണ്ണര്‍ അപ്പായി. ഹാക്കത്തോണ്‍ ജേതാക്കളെയും പരിപാടിയില്‍ പ്രഖ്യാപിച്ചു.

ഷീ ലവ്‌സ് ടെക്കിലൂടെ 12 സംരംഭകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനായി അവതരണം നടത്താന്‍ അവസരം ലഭിച്ചു. 28 സംരംഭങ്ങള്‍ക്ക് വ്യവസായ പ്രമുഖരുടെ വിദഗ്‌ധോപദേശവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍വസ്റ്റര്‍ കഫെയില്‍ പങ്കെടുക്കാനവസരവും ലഭിച്ചു.

സാങ്കേതിക സംരംഭക രംഗത്ത് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍, അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടന്നു. തേജ വെഞ്ച്വേഴ്‌സിന്റെ പാര്‍ട്ട്ണറും ഷീ ലവ്‌സ് ടെകിന്റെ സ584679ഹസ്ഥാപകയുടമായ വിര്‍ജീനിയ ടാന്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ് മേധാവി, ആസ്ഥ ഗ്രോവര്‍, ടെക് റെഡി വുമണ്‍ അക്കാദമി സ്ഥാപക ക്രിസ്റ്റി വൈറ്റ്ഹില്‍, ഇന്ത്യന്‍ എയ്ഞജല്‍ നെറ്റ് വര്‍ക്കിന്റെ സഹസ്ഥാപക പദ്മജ റുപാരെല്‍, പ്യൂവര്‍ ലിവിംഗ് സ്ഥാപക ലക്ഷ്മി മേനോന്‍, ഓപണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് സഹസ്ഥാപക ഡീന ജേക്കബ്ബ്, മാധ്യമ പ്രവര്‍ത്തക രേഖ മേനോന്‍, ചെമ്മണ്ണൂര്‍ അക്കാദമി ഡയറക്ടര്‍ അനിഷ ചെറിയാന്‍, കോഗ്‌നിസന്റെ എവിപി, മായ ശ്രീകുമാര്‍, ആമസോണിന്റെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് മേധാവി ദീപ്തിദത്ത്, എ ഡബ്ല്യു ഇ സ്ഥാപക സീമ ചതുര്‍വേദി, അഡോബ് ഹെഡ് ഓഫ് പ്രോഗ്രാംസ് ഗരിമ ബബ്ബാര്‍, മീന അക്‌സെന്‍ച്വര്‍ ഇന്റെറാക്ടീവ് എംഡി ടി ജെ ലൈറ്റ് വാല, സണ്‍ റൈസ് ആശുപത്രി എംഡി പ്രവീണ്‍ ഹഫീസ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.