സിയാൽ ശീതകാല വിമാന സമയക്രമം നിലവിൽ വന്നു

Posted on: October 26, 2020

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശീതകാല വിമാന സമയക്രമം 25 മുതല്‍ ആരംഭിക്കും. ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ മിക്ക വിമാനക്കമ്പനികളും കൂടുതല്‍ സീറ്റുകളിലേക്ക് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിലവിലുള്ള നിയന്ത്രിത മാതൃകയില്‍ തുടരും. 25 മുതല്‍ മാര്‍ച്ച് 27 വരെയാണ് ആഭ്യന്തര ശീതകാല സര്‍വീസിന്റെ കാലാവധി. നിലവില്‍ വിമാനക്കമ്പനികള്‍ക്ക് തങ്ങളുടെ ശേഷിയുടെ 60 ശതമാനം സര്‍വീസ് നടത്താനുള്ള അനുമതിയുണ്ട്. ശീതകാല സമയക്രമം പ്രകാരം പ്രതിവാരം 230 ആഗമന, പുറപ്പെടല്‍ സര്‍വീസുകള്‍ കൊച്ചി വിമാനത്താവളത്തിലുണ്ടാകും.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസുകളുണ്ട്. ഡല്‍ഹിയിലേക്ക് പ്രതിദിനം ശരാശരി ഒമ്പതും മുംബൈയിലേക്ക് അഞ്ചും ബെംഗളൂരുവിലേക്ക് എട്ടും ചെന്നൈയിലേക്ക് നാലും സര്‍വീസുകളുണ്ടാകും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.25-ന് കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനമുണ്ടാകും. ഗുവാഹാട്ടി, ജയ്പുര്‍ എന്നിവിടങ്ങളില്‍നിന്നും തിരിച്ചും കണക്ഷന്‍ സര്‍വീസുകളുമുണ്ടാകും.

അന്താരാഷ്ട്ര സര്‍വീസുകള്‍ നിലവിലുള്ള ‘എയര്‍ ബബിള്‍’ (നിശ്ചിത രാജ്യങ്ങളിലേക്ക് പ്രത്യേക ഉടമ്പടിയനുസരിച്ച് നടത്തുന്ന നേരിട്ടുള്ള സര്‍വീസുകള്‍) മാതൃക തുടരും. ഗള്‍ഫ് നഗരങ്ങളിലേക്കുള്ളതിനു പുറമെ ലണ്ടന്‍, മലി, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കും കൊച്ചിയില്‍നിന്ന് സര്‍വീസുണ്ട്. മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള വിസ നിയമങ്ങള്‍ക്കനുസൃതമായി യാത്രക്കാര്‍ക്ക് സര്‍വീസുകള്‍ പ്രയോജനപ്പെടുത്താം.

TAGS: Cial |