നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 31 ന്

Posted on: August 19, 2019

കൊച്ചി : കാലവർഷക്കെടുതികളെത്തുടർന്ന് മാറ്റിവച്ച നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 31 ന് നടത്താനും പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) അതോടൊപ്പം തുടങ്ങാനും ടൂറിസം വകുപ്പ് തീരുമാനിച്ചു. ആലപ്പുഴ പുന്നമടക്കായലിലാണ് നെഹ്രു ട്രോഫിക്കൊപ്പം സിബിഎൽ നടക്കുന്നത്. ഓഗസ്റ്റ് 10 ന് രണ്ടു മത്സരങ്ങളും നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

വർഷകാല വിനോദമായി ഐപിഎൽ മാതൃകയിൽ കേരളത്തിലെ 12 ചുണ്ടൻ വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമായ സിബിഎല്ലിലെ ശേഷിച്ച മത്സരങ്ങളുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ടൂറിസം ഡയറക്ടർ പി. ബാല കിരൺ പറഞ്ഞു.

ഒൻപതു ടീമുകൾ അണിനിരക്കുന്ന മത്സരത്തിൽ മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ട്രോപ്പിക്കൽ ടൈറ്റൻസ് (വില്ലേജ് ബോട്ട്ക്ലബ് ), ബാക്ക് വാട്ടർ നൈറ്റസ് (വില്ലേജ് ബോട്ട്ക്ലബ്), ബാക്ക് വാട്ടർ നിഞ്ച (ബ്രദേഴ്‌സ് ബോട്ട് ക്ലബ്), ബാക്ക് വാട്ടർ വാരിയേഴ്‌സ് (ടൗൺ ബോട്ട്ക്ലബ്്), കോസ്റ്റ് ഡോമിനേറ്റേഴ്‌സ് (യൂണൈറ്റഡ് ബോട്ട്ക്ലബ്), മൈറ്റി ഓർസ് (എൻസിഡിസി), പ്രൈഡ് ചേസേഴ്‌സ് (വേമ്പനാട് ബോട്ട്ക്ലബ്), റേജിംഗ് റോവേഴ്‌സ് (പോലീസ് ബോട്ട്ക്ലബ്), തണ്ടർ ഓർസ് (കെബിസി/ എസ്എഫ്ബിസി) എന്നിവയാണ് മത്സരത്തിനായി അണിനിരക്കുന്ന ടീമുകൾ.

ഓരോ മത്സരങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന വിജയികൾക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. പന്ത്രണ്ടു മത്സരങ്ങളിലേയും പോയിൻറുകൾക്കനുസരിച്ച് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് യഥാക്രമം 25 ലക്ഷം , 15 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. ഓരോ മത്സരത്തിലും എല്ലാ വള്ളംകളി സംഘത്തിനും നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.

ഉച്ചതിരഞ്ഞ് രണ്ട് മണി മുതൽ അഞ്ചുമണിവരെ നടക്കുന്ന ജലമേള തത്സമയം സംപ്രേക്ഷണം ചെയ്യും. സ്റ്റാർ സ്‌പോർട്‌സ് 2, സ്റ്റാർ സ്‌പോർട്‌സ് 2 എച്ച്ഡി, സ്റ്റാർ സ്‌പോർട്‌സ് 1 തമിഴ്, ഏഷ്യാനെറ്റ് വേൾഡ് വൈഡ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്സ്റ്റാർ, ഇടിവി ആന്ധ്രാപ്രദേശ്, ഇടിവി തെലങ്കാന എന്നീ ചാനലുകൾ നാല് മണിമുതൽ സംപ്രേക്ഷണം ചെയ്യും.