ബയോഫാക് ഇന്ത്യ ഇന്ത്യ ഓർഗാനിക് സമ്മേളനവും 5 മുതൽ

Posted on: November 3, 2015

Biofach-India-2015-Big

കൊച്ചി : ഏഷ്യയിലെ ഏറ്റവും വലിയ ജൈവ വിപണന മേളയായ ബയോഫാക് ഇന്ത്യയും, ഇന്ത്യ ഓർഗാനിക് 2015 വിപണന മേളയും ആഗോള സമ്മേളനവും കൊച്ചിയിൽ നടക്കും. ഓർഗാനിക് അഗ്രി ബിസിനസ് മേഖലയിലെ പ്രമുഖ ഏജൻസിയായ ഇന്റർനാഷനൽ കോമ്പീറ്റൻസ് സെന്റർ ഫോർ ഓർഗാനിക് അഗ്രിക്കൾച്ചറും ( ഐ.സി.സി.ഒ.എ ) നൻബെർഗ് മെസ്സേ ഇന്ത്യയും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.

നവംബർ 5 ന് രാവിലെ 11 മണിക്ക് കേന്ദ്ര കൃഷി വകുപ്പ് സെക്രട്ടറി സിറാജ് ഹുസൈൻ ഉദ്ഘാടനം ചെയ്യും. ശ്രീനഗർ എസ് കെ യു എ എസ് ടി വൈസ് ചാൻസലർ ഡോ. തേജ് പർഥാപ് മുഖ്യ പ്രഭാഷണം നടത്തും. ജർമൻ കോൺസൽ ജനറൽ ജോൺ റൊധ്, ഉത്തരാഖണ്ഡ് യു ഒ സി ബി ചെയർപേഴ്‌സൻ ലക്ഷ്മി റാണ എന്നിവർ വിശിഷ്ടാതിഥികളാകും. ഐ സി സി ഒ എ എക്‌സിക്യുട്ടീവ് ഡയറക്ടർ മനോജ്കുമാർ മേനോൻ, പ്രസിഡന്റ് ഡോ. എ.കെ.യാദവ്, എൻ എം ഐ മാനേജിംഗ് ഡയറക്ടർ സോണിയ പ്രശാർ എന്നിവർ സംബന്ധിക്കും. മേളയുടെ ഏഴാമത് എഡിഷനാണ് നവംബർ 5, 6, 7 തീയതികളിൽ അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ നടക്കുക.

ബയോഫാക് ഇന്ത്യ വിഭാഗത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രദർശകർ ജൈവ ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കും. 24 മന്ത്ര, ഇക്കോ ലൈഫ്, ഓർഗാനിക് തത്വ, സൺ സ്റ്റാർ, ഓർഗാനിക് ഇന്ത്യ തുടങ്ങി രാജ്യത്തെ പ്രമുഖ ജൈവ ബ്രാൻഡുകളെല്ലാം ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തും. ട്രോപ്പിക്കൽ ആഗ്രോ സിസ്റ്റം തങ്ങളുടെ ഏറ്റവും പുതിയ 4 ജി നാനോ ഫെർട്ടിലൈസർ മേളയിൽ അവതരിപ്പിക്കും. കൂടാതെ റാഡിക്കോ 14 വ്യത്യസ്തഹെയർ നിറത്തിലുള്ള ഓർഗാനിക് ഹെന്ന, സൺ സ്റ്റാർ തങ്ങളുടെ പുതിയ ബ്രാൻഡ് ഹലോ ഓർഗാനിക് ബസുമതി അരി എന്നിവയും മേളയിൽ അവതരിപ്പിക്കും.

ഇന്ത്യ ഓർഗാനിക് വിഭാഗത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജൈവ പവിലിയനുകൾ, കർഷക സംഘങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. കേരള, സിക്കിം, മേഖലയ, ഹിമാചൽ,ആസാം, മധ്യപ്രദേശ്, കർണാടക, ആന്ധ്ര, ഉത്തരാഖണ്ട് തുടങ്ങി പത്തിലേറെ സംസ്ഥാനങ്ങൾ ഇത്തവണ ഇന്ത്യ ഒർഗാനിക്കിൽ പങ്കെടുക്കും.

കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന മേള വൻ വിജയമായതിനെ തുടർന്നാണ് ഇത്തവണയും കേരളത്തിൽ തന്നെ ബയോഫാക് ഇന്ത്യ നടത്താൻ തീരുമാനിച്ചത്. ഇരുപത്തയ്യായിരത്തിലേറെ പേരാണ് കഴിഞ്ഞ വർഷം മേളക്കെത്തിയത്. 52 കോടി രൂപയുടെ വാണിജ്യ ഇടപാടുകളാണ് കഴിഞ്ഞ വർഷം ബയോഫാകിൽ നടന്നത്.

ജൈവ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളുടെ സ്റ്റാളുകൾ, ഉപകരണങ്ങൾ, ബി ടു ബി മീറ്റിങ്ങുകൾ, ബി ടു സി ഈവന്റ്, തുടങ്ങിയവയും മേളയുടെ ഭാഗമായി ഉണ്ടാകും. നൂറ്റിയമ്പതോളം സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും. ജൈവ വിപണിയെ കുറിച്ചും സാധ്യതകളെ കുറിച്ചുമുള്ള അന്താരാഷ്ട്ര കോൺഫറൻസിൽ വിദേശ പ്രതിനിധികളടക്കം പങ്കെടുക്കും. ബയോഫാകിനോടനുബന്ധിച്ച് നടക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിൽ ശാസ്ത്രീയവും വാണിജ്യപരമായും ജൈവോത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച നടക്കും. ജൈവ കാർഷിക മേഖലയിലെ 40 ഓളം ദേശീയ, അന്തർദേശീയ വിദഗ്ധർ കോൺഫറൻസിനെത്തും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കർഷകർക്കായി ശില്പശാലകളും സംഘടിപ്പിച്ചിട്ടുണ്ട്. 15,000 ലേറെ കർഷകർ കഴിഞ്ഞ വർഷം ബയോഫാകിന്റെ വിവിധ സെഷനുകളിൽ പങ്കെടുത്തിരുന്നു.