ഏകജാലക സംവിധാനം : നാല് വർഷത്തിനിടെ 3,604.70 കോടിയുടെ പദ്ധതികൾക്ക് അനുമതി

Posted on: September 11, 2020

തിരുവനന്തപുരം : ഏകജാലക ബോർഡ് വഴി വ്യവസായങ്ങൾക്ക് അനുമതി നൽകുന്ന പ്രക്രിയ സംസ്ഥാന സർക്കാർ പുനർസംവിധാനം ചെയ്ത് സുഗമമാക്കിയപ്പോൾ കഴിഞ്ഞ നാലു വർഷത്തിൽ 3,604.70 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചു. ഇവയിലൂടെ 34,786 തൊഴിലവസരങ്ങളും സൃഷ്ടിച്ചു കഴിഞ്ഞു.

അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ വ്യവസായങ്ങൾക്ക് അനുമതി നൽകാനാണ് ഏകജാലക സംവിധാനം ഏർപ്പെടുത്തിയത്. 1999 ൽ പാസാക്കിയ ഈ നിയമപ്രകാരം അനുമതി ലഭിക്കുന്നതിന് 45 ദിവസത്തെ സമയമാണ് നിഷ്‌കർഷിച്ചിരുന്നത്. ഈ സർക്കാർ അതിൽ ഭേദഗതി വരുത്തി കാലയളവ് 30 ദിവസമാക്കി കുറച്ചു. ഈ വ്യവസായ സൗഹൃദ നടപടി ഫലം കണ്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2016 ജൂൺ മുതൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഏകജാലക ബോർഡ് 12 തവണ യോഗം ചേർന്ന് വിവിധ അനുമതികളിൽ തീരുമാനമെടുത്തു. 3,604.70 കോടി രൂപയുടെ 29 പദ്ധതികൾക്കാണ് ഇക്കാലയളവിൽ അനുമതി നൽകിയത്. 15 കോടിയലധികം നിക്ഷേപസാധ്യതയുള്ള വ്യവസായങ്ങൾക്കാണ് ഏകജാലക സംവിധാനം വഴി ദ്രുതഗതിയിൽ അനുമതി ലഭിക്കുന്നതെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ(കെഎസ്‌ഐഡിസി) മാനേജിംഗ് ഡയറക്ടർ ശ്രീ എസ് ഹരികിഷോർ ഐഎഎസ് പറഞ്ഞു.

പ്രസ്റ്റീജ് ഗ്രൂപ്പിൻറെ 750 കോടി രൂപയുടെ വാണിജ്യ പദ്ധതി, 539 കോടി രൂപ ചെലവിൽ ബിലീവേഴ്‌സ് ചർച്ച് നിർമിക്കുന്ന 1500 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി, ലേക് ഷോർ ആശുപത്രിയുടെ 363.50 കോടി രൂപയുടെ വികസന പദ്ധതി, പിറ്റിഎൽ എൻട്രപ്രൈസസിൻറെ 250 കോടി രൂപയുടെ വികസന പദ്ധതി, കിംസ്‌ഹെൽത്ത് കെയർ മാനേജ്‌മെൻറിൻറെ 210 കോടി രൂപയുടെ വികസന പദ്ധതി, എന്നിവ ഇങ്ങനെ അനുമതി കൊടുത്ത പദ്ധതികളിൽ പെടുന്നു. ഇവയിലൂടെ 34,786 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ആരോഗ്യപരിരക്ഷ, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്‌ക്കരണം, ഖനനം, ഉത്പാദനം, വസ്ത്രനിർമ്മാണം മുതലായ മേഖലകളിലാണ് പദ്ധതികൾ തുടങ്ങുന്നത്.

TAGS: KSIDC |