ലൈഫ് സയൻസ് മേഖലയിൽ കെഎസ്‌ഐഡിസിയും ഐസറുമായി ധാരണ

Posted on: June 11, 2020

തിരുവനന്തപുരം : ലൈഫ് സയൻസ് മേഖലയിലെ കമ്പനികൾക്ക് ഗവേഷണങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ കെഎസ്ഐഡിസി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചുമായി ധാരണാപത്രത്തിൽ ഒപ്പു വച്ചു. കഴക്കൂട്ടത്ത് ലൈഫ് സയൻസ് പാർക്ക് രണ്ട് ഘട്ടമായാണ് പ്രവർത്തനം നടത്തുന്നത്. ആദ്യഘട്ടത്തിൽ 75 ഏക്കർ സ്ഥലത്തിൽ 38 ഏക്കർ വിവിധ കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമായി നൽകി കഴിഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, മെഡിക്കൽ ഡിവൈസ് പാർക്ക് എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ലൈഫ് സയൻസ് പാർക്കിന്റെ രണ്ടാം ഘട്ടത്തിൽ 123 ഏക്കർ സ്ഥലമുള്ളതിൽ 86 ഏക്കർ ഏറ്റെടുത്തു. ഈ സ്ഥലം വിവിധ കമ്പനികൾക്ക് കൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ലൈഫ് സയൻസ് പാർക്കിലെ ഒന്നും, രണ്ടും ഘട്ടങ്ങളിലുള്ള സ്ഥലങ്ങളിലായി ലൈഫ് സയൻസ് മേഖലയുമായി ബന്ധപ്പെട്ട വിവിധ കമ്പനികൾ വരുമെന്ന്് പ്രതീക്ഷിക്കുന്നു. ഇത്തരം കമ്പനികൾക്ക് ഗവേഷണത്തിനുള്ള മൃഗങ്ങളെ എത്തിച്ചു കൊടുക്കുകയോ, റിസർച്ചിൽ ഗവേഷകരുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് മുന്നോട്ട് പോകാനോ, ഐസെറിന്റെ സൗകര്യം ഉപയോഗിച്ച് ഗവേഷണം നടത്താനോ ആണ് ധാരണാപത്രം കൊണ്ട് ലക്ഷ്യമിടുന്നത്. ഐസറിന്റെ തിരുവനന്തപുരം ക്യാമ്പസിൽ 150,000 ചതുരശ്ര അടി പ്രത്യേക രോഗാണുവിമുകത മൃഗങ്ങളെ സജ്ജീകരിക്കാനുള്ള പരീക്ഷണശാലയാണ് ഒരുക്കിയിട്ടുള്ളത്.

ഇതിൽ ഒരേ സമയം ഏകദേശം 10000 മൃഗങ്ങളെ സൂക്ഷിക്കാനുള്ള ശാസ്ത്രീയമായ സംവിധാനങ്ങൾ ഉള്ള 12 മുറികൾ ആണ് ഉള്ളത്. ഈ സൗകര്യം ലൈഫ് സയൻസസ് പാർക്കിൽ വരുന്ന സംരംഭങ്ങൾക്ക് ഉപയോഗിക്കാൻ സാധിയ്ക്കും. ഈ മേഖലയിൽ അന്തരാഷ്ട്ര പ്രശസ്തിയുള്ള ഗവേഷകരാണ് ഐസറിൽ പ്രവർത്തിക്കുന്നത്. ഇവരുമായി സംയോജിപ്പിക്കാനും കൺസൾട്ടൻസി സേവനം പ്രയോജനപ്പെടുത്താനും കമ്പനികൾക്ക് ഇതിലൂടെ സാധിയ്ക്കും.

കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ ഹരികിഷോർ എസ്, ഐഐസിആറിനെ പ്രതിനിധീകരിച്ച് ഡയറക്ടർ പ്രഫ. ജെ. എൻ. നരസിംഹ മൂർത്തിയും ധാരണാപത്രം ഒപ്പിട്ടു. കെഎസ്‌ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി  ഫെർണാണ്ടസ് സംബന്ധിച്ചു.