പൊതുമേഖലയിലെ രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങി

Posted on: June 25, 2020

തിരുവനന്തപുരം : ഇന്ത്യയിൽ പൊതുമേഖലയിലെ ആദ്യത്തെ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങിയതായി വ്യവസായ മന്ത്രി ഇ. പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സഹായത്തോടെ 60 ഏക്കറിലാണ് കിൻഫ്രയുടെ നേതൃത്വത്തിൽ പാർക്ക് തയ്യാറാക്കിയത്. 130.94 കോടിയാണ് മുതൽമുടക്ക്. കോവിഡ് മൂലമാണ് ഉദ്ഘാടനം മാറ്റിയതെന്ന് മന്ത്രി പറഞ്ഞു.

പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഡിഫൻസ് പാർക്കിന് സാധിക്കും. ചെറിയ ആയുധങ്ങളും തോക്കുകളും ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളാവും പ്രധാനമായും ഒറ്റപ്പാലത്തെ പാർക്കിൽ ഉണ്ടാവുക. ഒറ്റ എൻജിൻ വിമാനങ്ങളുടെ പ്രധാന ഭാഗങ്ങൾ നിർമിക്കുന്നതിനുള്ള പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ നിരവധി പാർക്കുകളാണ് കിൻഫ്രയുടെ കീഴിൽ പുരോഗമിക്കുന്നത്. ഭക്ഷ്യവിഭവങ്ങളുടെ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിടുന്ന പാലക്കാട് മെഗാ ഫുഡ് പാർക്ക് നിർമാണവും പൂർത്തിയായി. 30 സംരംഭങ്ങൾക്കായി 40 ഏക്കറാണ് അനുവദിച്ചത്. ഒരു യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങി. അഞ്ച് ഏക്കറിൽ റൈസ് ടെക്നോളജി പാർക്കിന്റെ നിർമാണത്തിന് ടെണ്ടർ നടപടി തുടങ്ങി.
കൊച്ചി അമ്പലമുകളിൽ 1200 കോടി രൂപ മുതൽമുടക്കിൽ കിൻഫ്ര സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ രൂപരേഖ തയ്യാറായി. പദ്ധതി നടത്തിപ്പിനായി ഫാക്ടിൽ നിന്ന് 479 ഏക്കർ ഭൂമി വാങ്ങി. അടിസ്ഥാന സൗകര്യ വികസനത്തിന് 300 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഇവിടെ 100 ഏക്കറിൽ ഒരു ഫാർമ പാർക്ക് സ്ഥാപിക്കാനുള്ള സാധ്യതാ പഠനം നടക്കുകയാണ്. ഈ ഭൂമിയുടെ വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത് ഒരു ലോജിസ്റ്റിക് ഹബ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. എഴുപത് ഏക്കർ നിക്ഷേപകർക്ക് അലോട്ട് ചെയ്യാൻ താത്പര്യപത്രം ഒപ്പിട്ടു.

കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി നടപ്പാക്കുന്നതിന്റെ ചുമതല കിൻഫ്രയ്ക്കാണ്. പാലക്കാട് 1878 ഏക്കറും എറണാകുളത്ത് 500 ഏക്കറും ഏറ്റെടുക്കാൻ നടപടി തുടങ്ങി. ഒരു ലക്ഷം പേർക്ക് തൊഴിലും പതിനായിരം കോടി രൂപയുടെ നിക്ഷേപവും ഇതിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്. മട്ടന്നൂരിൽ 127 ഏക്കർ വ്യവസായ പാർക്കിന്റെ രണ്ടാം ഘട്ടം പൂർത്തിയായി. 137 കോടി രൂപയുടെ അന്താരാഷ്ട്ര കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിന് ഭരണാനുമതിയായി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്തെ വികസന സാധ്യതയുള്ള 4896 ഏക്കർ ഭൂമി ഏറ്റെടുക്കും. 1300 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

തൊടുപുഴ മുട്ടത്ത് 15 ഏക്കറിൽ സ്പൈസസ് പാർക്കിന്റെ ആദ്യഘട്ടം ഉടൻ ആരംഭിക്കും. പിണറായിയിലെ ജൈവവൈവിധ്യ പാർക്കിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി. കൊല്ലം മുണ്ടയ്ക്കലിൽ ആറ് ഏക്കറിൽ വ്യവസായ പാർക്ക് നിർമാണം ജൂലൈ അവസാനം ആരംഭിക്കും. കെട്ടിടം നിർമിച്ച് നിക്ഷേപകർക്ക് കൈമാറുന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി പദ്ധതിയിൽ 2019-20 ൽ 140,000 ചതുരശ്ര അടി അലോട്ട് ചെയ്തതായി മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, കിൻഫ്ര എംഡി സന്തോഷ് കോശി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.