കെ.എഫ്.സി.യുടെ വായ്പ ആസ്തി 5,000 കോടി കടന്നു

Posted on: February 24, 2021

കൊച്ചി : സംസ്ഥാന പൊതുമേഖല ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി ചരിത്രത്തില്‍ ആദ്യമായി 5,000 കോടി രൂപ കടന്നു. 2020 ഡിസംബര്‍ 31-ലെ കണക്കുകള്‍ പ്രകാരം 5022 കോടി രൂപയാണ് വായ്പാ ആസ്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,838 കോടി രൂപയായിരുന്നു. 176 ശതമാനം വര്‍ധന.

നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 3,385 കോടി രൂപയുടെ പുതിയ വായ്പകള്‍ നല്‍കിയതിലൂടെയാണ് ഈ ചരിത്രനേട്ടം സാധ്യമായതെന്ന് കെ.എഫ്.സി. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് കെ.എഫ്.സി. കൈവരിച്ചിരിക്കുന്നത്. വായ്പാ വിതരണം കഴിഞ്ഞ വര്‍ഷം 798 കോടി രൂപ ആയിരുന്നത് ഈ വര്‍ഷം ഇതുവരെ 2,935 കോടി രൂപയായി. കോവിഡ് കാലത്ത് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വായ്പാ വിതരണത്തിന് മടിച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് കെ.എഫ്.സി.യുടെ ഈ നേട്ടമെന്നും സി.എം.ഡി. കൂട്ടിച്ചേര്‍ത്തു.

വായ്പാ തിരിച്ചടവ് 1,871 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 968 കോടി രൂപയായിരുന്നു. സിബിലില്‍ വിവരങ്ങള്‍ കൈമാറിയതും തിരിച്ചടവ് മുടക്കിയവര്‍ക്കെതിരേ നടപടികള്‍ എടുത്തതും മൂലമാണ് ഈ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. ഇതുമൂലം നിഷ്‌ക്രിയ ആസ്തി 3.4 ശതമാനമായി കുറഞ്ഞു.

 

TAGS: KFC |