പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം : മരണം 110 ആയി

Posted on: April 10, 2016

Puttingal-Temple-fire-strec

കൊല്ലം : കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ 110 പേർ മരണമടഞ്ഞു. 300 ലേറെപ്പേർക്ക് പരിക്കേറ്റു. 40 പേർ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നിലഗുരുതരമാണ്. മരിച്ചവരിൽ അധികവും കൊല്ലം, ചടയമംഗലം, ചിറയിൻകീഴ് സ്വദേശികളാണ്. പലരെയും തിരിച്ചറിയാൻ കഴിയാത്തവിധം ശരീരഭാഗങ്ങൾ ചിന്നഭിന്നമായിപോയി. തിരച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മീനഭരണ ഉത്സവത്തോടനുബന്ധിച്ച നടത്തിയ വെടിക്കെട്ടിൽ പകുതിപൊട്ടിയ അമിട്ട് കമ്പപ്പൂരയ്ക്ക് മേൽ വീണ് തീപിടിച്ച് പുലർച്ചെ 3.30 നാണ് ദുരന്തം സംഭവിച്ചത്. അപകടത്തിൽ ദേവസ്വം ബോർഡ് കെട്ടിടവും സമീപത്തെ 500 ഓളം വീടുകളും തകർന്നു. കോൺക്രീറ്റ് പാളികൾ തെറിച്ചുവീണാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റവർ കൊല്ലം ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങൾ ഉൾപ്പടെ ഏഴ് ആശുപത്രികളിലായി ചികിത്സയിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകഴിഞ്ഞ് മൂന്നരയോടെ കേരളത്തിലെത്തും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ ഡോക്ടർമാരും പ്രധാനമന്ത്രിയോടൊപ്പമുണ്ടാകും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും തിരുവനന്തപുരവും കൊല്ലവും സന്ദർശിക്കും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നുണ്ട്. വ്യോമസേന ഹെലികോപ്ടറുകൾ കൊല്ലത്ത് എത്തിയിട്ടുണ്ട്. മരുന്നുകളുമായി നാവിക സേനയുടെ രണ്ട് കപ്പലുകൾ കൊല്ലത്തേക്ക് തിരിച്ചു. ആർക്കോണത്തു നിന്ന് ദേശീയ ദുരന്ത നിവാരണ സേനയും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

സംസ്ഥാന മന്ത്രിസഭയുടെ അടിയന്തര യോഗം ഇപ്പോൾ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസിൽ നടന്നുവരികയാണ്. ചീഫ് സെക്രട്ടറി, ഡിജിപി സെൻകുമാർ, എഡിജിപി മനോജ് എബ്രാഹം, കൊല്ലം ജില്ലാ കളക്ടർ ഷൈന മോൾ, ഫയർഫോഴ്‌സ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നു.

അപകടം നടന്നയുടനെ സ്ഥലത്തെ വൈദ്യുതി ബന്ധം നിലച്ചത് രക്ഷാപ്രവർത്തനത്തിന് തടസമായി. ഫയർഫോഴ്‌സ് എത്തി സംഭവസ്ഥലം വെള്ളമൊഴിച്ച് തണുപ്പിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്താനായത്. പൊട്ടാതെ കിടക്കുന്ന സ്‌ഫോടകവസ്തുക്കൾക്കായി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. മത്സരക്കമ്പത്തിന് കൊല്ലം ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. തെക്ക്, വടക്ക് എന്ന രണ്ട് കരക്കാരായി തിരിഞ്ഞാണ് മത്സരക്കമ്പം നടത്തിയത്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടായി.