പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം : മരണസംഖ്യ 106 ആയി

Posted on: April 10, 2016

Puttingal-Temple-fire-victiകൊല്ലം : കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ 106 പേർ മരണമടഞ്ഞു. 300 ലേറെപ്പേർക്ക് പരിക്കേറ്റു. 40 പേർ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. പരിക്കേറ്റവരിൽ 25 പേരുടെ നിലഗുരുതരമാണ്. ഇവരിൽ 9 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

മരിച്ചവരിൽ അധികവും കൊല്ലം, ചടയമംഗലം, ചിറയിൻകീഴ് സ്വദേശികളാണ്. പലരെയും തിരിച്ചറിയാൻ കഴിയാത്തവിധം ശരീരഭാഗങ്ങൾ ചിന്നഭിന്നമായിപോയി. മരിച്ചവരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ഉൾപ്പെടുന്നു.

മീനഭരണ ഉത്സവത്തോടനുബന്ധിച്ച നടത്തിയ വെടിക്കെട്ടിൽ പകുതിപൊട്ടിയ അമിട്ട് കമ്പപ്പൂരയ്ക്ക് മേൽ വീണ് തീപിടിച്ച് പുലർച്ചെ 3.30 നാണ് ദുരന്തം സംഭവിച്ചത്. അപകടത്തിൽ ദേവസ്വം ബോർഡ് കെട്ടിടവും സമീപത്തെ 500 ഓളം വീടുകളും തകർന്നു. കോൺക്രീറ്റ് പാളികൾ തെറിച്ചുവീണാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റവർ കൊല്ലം ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങൾ ഉൾപ്പടെ ഏഴ് ആശുപത്രികളിലായി ചികിത്സയിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകഴിഞ്ഞ് മൂന്നരയോടെ കേരളത്തിലെത്തും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ ഡോക് ടർമാരും പ്രധാനമന്ത്രിയോടൊപ്പമുണ്ടാകും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉച്ചകഴിഞ്ഞ് സംഭവസ്ഥലം സന്ദർശിക്കും. രണ്ട് ഹെലികോടപടറുകൾ കൊല്ലത്തേക്ക് അയ്ക്കാൻ വ്യോമസേനയോട് നിർദേശിച്ചിട്ടുണ്ട്. നാവിക സേനയുടെ രണ്ട് കപ്പലുകൾ അടിയന്തരമായി കൊല്ലത്തേക്ക് തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

മന്ത്രിസഭയുടെ അടിയന്തര യോഗം ഉച്ചയ്ക്ക് ഒരുമണിക്ക് കൊല്ലത്ത് ചേരും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തൊഴിൽ മന്ത്രി ഷിബു ബേബി ജോണും ചീഫ് സെക്രട്ടറിയും സംഭവസ്ഥലത്തുണ്ട്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അല്പസമയത്തിനുള്ളിൽ കൊല്ലത്ത് എത്തിച്ചേരും. ഡിജിപി സെൻകുമാർ, എഡിജിപി മനോജ് എബ്രാഹം, കൊല്ലം ജില്ലാ കളക്ടർ ഷൈന മോൾ, ഫയർഫോഴ്‌സ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നു.

അപകടം നടന്നയുടനെ സ്ഥലത്തെ വൈദ്യുതി ബന്ധം നിലച്ചത് രക്ഷാപ്രവർത്തനത്തിന് തടസമായി. ഫയർഫോഴ്‌സ് എത്തി സംഭവസ്ഥലം വെള്ളമൊഴിച്ച് തണുപ്പിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്താനായത്. പൊട്ടാതെ കിടക്കുന്ന സ്‌ഫോടകവസ്തുക്കൾക്കായി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. മത്സരക്കമ്പത്തിന് കൊല്ലം ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. തെക്ക്, വടക്ക് എന്ന രണ്ട് കരക്കാരായി തിരിഞ്ഞാണ് മത്സരക്കമ്പം നടത്തിയത്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടായി.