മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട അടപ്പിച്ചു; വീട്ടമ്മക്ക് താങ്ങായി എം എ യൂസഫലി

Posted on: July 19, 2021

കൊച്ചി : മറൈന്‍ ഡ്രൈവില്‍ അന്‍പത്തിനാലുകാരി നടത്തിയിരുന്ന കട വാടക കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ ജിസിഡിഎ അധികൃതര്‍ അടച്ച് പൂട്ടി. ഉപജീവന മാര്‍ഗം ഇല്ലാതായതോടെ നാല് ദിവസമായി കടക്ക് മുന്നില്‍ സമരത്തിലാണിവര്‍. വാടക കുടിശ്ശിക ഇനത്തില്‍ ഒന്‍പത് ലക്ഷം രൂപ അടക്കാനുണ്ടെന്ന് ജിസിഡിഎ അധികൃതര്‍ പറയുന്നു. അതേസമയം, പ്രസന്നയുടെ ഭുരിതം പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിപ്രസന്ന അടക്കാനുള്ള തുക മുഴുവന്‍ അടയ്ക്കുമെന്ന് അറിയിച്ചു. ഇതോടൊപ്പം കടയിലേക്ക് വിത്പനയ്ക്കുവേണ്ട സാധനങ്ങള്‍ വാങ്ങുവാന്‍ രണ്ടു ലക്ഷം രൂപയും നല്‍കുമെന്നും എം.എ.യൂസഫലി അറിയിച്ചു.

താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവര്‍ക്കുണ്ട്. മറ്റൊരുമകള്‍ അപകടത്തില്‍പ്പെട്ട് കുട്ടിയും മരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015 ല്‍ ഇവര്‍ക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കൊവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്. ഒരു നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതിനിടെ ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്തു. എം.എ.യൂസഫലിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എത്തിയ ലുലു ഗ്രൂപ്പ് മീഡിയകോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് തുട അടയ്ക്കുമെന്നുള്ള വിവരങ്ങള്‍ പ്രസന്നയെ അറിയിച്ചു.

ഞായറാഴ്ച തന്നെ കുടിശിക തുക മുഴുവന്‍ അടയ്ക്കുവാന്‍ ജിസിഡിഎയെ ചെയര്‍മാനുമായി ബന്ധപ്പെട്ടുവെങ്കിലും ഓഫീസ് അവധിയായതിനാല്‍ നടന്നില്ല. തിങ്കളാഴ്ച രാവിലെ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ അറിയിച്ചു. ലുലു ഗ്രൂപ്പ് തുക മുഴുവന്‍ ജിസിഡിഎയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.

 

TAGS: Lulu Group |