കഫേ കോഫീ ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

Posted on: July 31, 2019

മംഗലുരു : കാണാതായ കഫേ കോഫീ ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥ(60) യുടെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ആറുമണിയോടെയാണ് ഒഴിഗേബസറിൽ നിന്ന് മത്സത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്‌കാരത്തിനായി അദ്ദേഹത്തിന്റെ കുടുംബ വീട് സ്ഥിതി ചെയ്യുന്ന ചിക്കമംഗലുരുവിലെ ചീക്കനഹള്ളിയിലേക്ക് കൊണ്ടുപോകും.

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് ഉള്ളാൾ പാലത്തിന് സമീപം നേത്രാവതി പുഴയിൽ സിദ്ധാർത്ഥയെ കാണാതായത്. ചിക്കമംഗലുരുവിൽ നിന്ന് വരികയായിരുന്ന സിദ്ധാർത്ഥ പാലത്തിന്റെ മധ്യത്തിൽ എത്തിയപ്പോൾ കാർ നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ സിദ്ധാർത്ഥയെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതാവുകയായിരുന്നു. തുടർന്ന് ഡ്രൈവർ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് പോലീസും തീരരക്ഷസേനയും തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും തെരച്ചിലിന് എത്തിയിരുന്നു.

മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്. എം. കൃഷ്ണയുടെ മകൾ മാളവികയുടെ ഭർത്താവാണ് സിദ്ധാർത്ഥ.