റിസര്‍വ് ബാങ്കിന്റെ തീരുമാനം സംബന്ധിച്ച് ലക്ഷ്മി വിലാസ് ബാങ്ക്

Posted on: October 11, 2019


കൊച്ചി: ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും ഇന്ത്യ ബുള്‍സ് കൊമേഴ്‌സ്യല്‍ ക്രെഡിറ്റ് ലിമിറ്റഡും ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡുമായി ലയിക്കുന്നതു സംബന്ധിച്ച കാര്യത്തിലുള്ള അനിശ്ചിതത്വം അവസാനിച്ച സാഹചര്യത്തില്‍ മൂലധനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടു പോകുമെന്ന അധികൃതര്‍ വ്യക്തമാക്കി. ലയനം സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ തീരുമാനം അംഗീകരിക്കുന്നതായും ബാങ്ക് അറിയിച്ചു.

ഒമ്പതു ദശകത്തിലധികം ചരിത്രമുള്ള എല്‍വി ബാങ്കിന് വിശ്വസ്തരായ ഇടപാടുകാരുടെ ശക്തമായ നിരയാണുള്ളത്. മൂന്നു തലമുറകളില്‍പ്പെട്ടവര്‍ക്ക് സേവനം നല്‍കിപ്പോരുന്ന ബാങ്കിന്റെ ഡിപ്പോസിറ്റ് 26,000 കോടി രൂപയിലധികമാണ്. ഇടപാടുകാര്‍ക്ക് മികച്ച സേവനം ഉറപ്പുനല്‍കുന്ന ബാങ്ക് വളര്‍ച്ചയ്ക്കും മൂല്യവര്‍ധനയ്ക്കും പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കുന്നു.

1926-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബാങ്ക്, ബിസിനസില്‍ നിരവധി താഴ്ചകള്‍ക്കും ഉയര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എല്ലായിപ്പോഴും ബാങ്ക് ശക്തമായി തിരിച്ചുവരികയും മുന്നോട്ടു പോകുകയും ചെയ്തിട്ടുണ്ട്. ഇടപാടുകാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി 1980-കളില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ആര്‍ജിച്ച ബാങ്കുകളിലൊന്നാണ് എല്‍വിബി.

1961-65 കാലയളവില്‍ ബാങ്ക് ശാഖാ വികസനത്തില്‍ വന്‍ വളര്‍ച്ചയാണു നേടിയത്. ഈ കാലയളവില്‍ ഒമ്പതു ബാങ്കുകളാണ് എല്‍വിബി ഏറ്റെടുത്തത്. 1974-ല്‍ തമിഴ്‌നാടിനു പുറത്തു ശാഖകള്‍ ആരംഭിച്ച ബാങ്കിന് രാജ്യത്താകെ ഇപ്പോള്‍ 571 ശാഖകളും ഏഴു സിബിബിയും 1045 എടിഎമ്മുകളുമുണ്ട്.