നെഫര്‍റ്റിറ്റി 16 ന് യാത്ര തുടങ്ങും

Posted on: December 10, 2018

കൊച്ചി : കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പലായ നെഫര്‍റ്റിറ്റി 16 മുതല്‍ സര്‍വീസ് തുടങ്ങും. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ കടല്‍ യാത്ര 16 ന് നടക്കും.

കാനറാ ബാങ്ക് ഗ്രൂപ്പ് ബുക്കിംഗ് നടത്തിക്കഴിഞ്ഞിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് 12 നോട്ടിക്കല്‍ ദൂരം അറബിക്കടലിലേക്കുള്ള അഞ്ച് മണിക്കൂര്‍ യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. 90 പേരടങ്ങുന്ന സംഘമാണ്‌ നെഫര്‍റ്റിറ്റിയിലെ ആദ്യ യാത്രക്കായി തയ്യാറെടുത്തിരിക്കുന്നത്. ബോള്‍ഗാട്ടിയില്‍ നിന്ന് ഉച്ചയ്ക്ക് 1.30 ന് യാത്ര ആരംഭിക്കും. ആദ്യ സര്‍വീസിന് മുന്‍പു തന്നെ ജനുവരി പകുതി വരെയുള്ള ബുക്കിംഗും നെഫര്‍റ്റിറ്റിയുടേത് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം പത്തോളം ബുക്കിംഗികളാണ് നടന്നിട്ടുള്ളത്.

അറബിക്കടലിന് അഴകായെത്തുന്ന ഈജിപ്ഷ്യന്‍ റാണി നെഫര്‍റ്റിറ്റി പേരുപോലെ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. ബി സി 1350 കാലഘട്ടത്തില്‍ ഈജിപ്ത് ഭരിച്ചിരുന്ന ഭരണനിപുണിയായ രാജ്ഞിയുടെ പേരാണ് കേരളത്തിന്റെ ആഡംബര ഉല്ലാസ നൗകയ്ക്ക് നല്‍കിയിരിക്കുന്നത്.

48.5 മീറ്റര്‍ നീളം, 14.5 മീറ്റര്‍ വീതി. മൂന്ന് നിലകളാണ് കപ്പലിന്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണ ശാല, 3 ഡി തിയേറ്റര്‍ എന്നിവ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാരം കൂടാതെ മീറ്റിംഗുകള്‍ക്കും കമ്പനികളുടെ പാര്‍ട്ടികള്‍ക്കുമുള്ള സ്ഥലമായും നെഫര്‍റ്റിറ്റി ഓരുങ്ങാന്‍ തയ്യാറാണ്.

250 ലൈഫ് ജാക്കറ്റുകളും 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകളും രണ്ട് ലൈഫ് ബോട്ടുകളും നെര്‍ഫിറ്റിറ്റിയില്‍ ഒരുക്കിയിട്ടുണ്ട്. കടലില്‍ 20 നോട്ടിക്കല്‍ മൈല്‍ വരെ പോകാന്‍ കഴിയുന്ന കപ്പലിന് മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗമുണ്ടാകും.

125 പേരടങ്ങുന്ന ഒരു സംഘത്തിന് 4.5 ലക്ഷം രൂപയാണ് ബുക്കിംഗ് നിരക്ക്. 200 പേരാണ് കപ്പലിന്റെ കപ്പാസിറ്റി. അതിനാല്‍ 125 ന് മുകളില്‍ വരുന്ന ഓരോരുത്തര്‍ക്കും 1,000 രൂപ വീതം അധിക നിരക്ക് നല്‍കിയാല്‍ മതിയാകും. അഞ്ചു മണിക്കൂര്‍ സമയമാണ് ഇപ്പോള്‍ ഒരു കപ്പല്‍ യാത്ര നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു മണിക്കൂര്‍ കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും 20,000 രൂപ അധികം നല്‍കണം. ഭക്ഷണവും കലാപരിപാടികളും ഉള്‍പ്പെടെയാണിത്.

നെഫര്‍റ്റിറ്റി കപ്പലില്‍ എത്തുന്ന വിനോദസഞ്ചാരികളെ കേരള കലാരൂപങ്ങള്‍ പരിചയപ്പെടുത്താനുള്ള തയ്യാറെടുപ്പുകളും അധികൃതര്‍ നടത്തിയിട്ടുണ്ട്. കഥകളി, കൂടിയാട്ടം, തിരുവാതിരക്കളി തുടങ്ങിയ കേരളീയ കലാരൂപങ്ങളാണ് കലാപരിപാടികളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. മെഡിറ്ററേനിയന്‍ വിഭവങ്ങളാണ് കപ്പലിന്റെ മറ്റൊരു പ്രത്യേകത. അബാദ് ഗ്രൂപ്പാണ് കപ്പലില്‍ ഭക്ഷണം ഒരുക്കുന്നത്.

TAGS: Nefertiti |