May 2024
മുത്തൂറ്റ് ഫിനാൻസിന് 671 കോടി അറ്റാദായം
Posted on: May 6, 2015
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് 2015 മാർച്ച് 31 ന് അവസാനിച്ച ധനകാര്യവർഷത്തിൽ 671 കോടി രൂപയും അറ്റാദായം നേടി. നാലാം ക്വാർട്ടറിൽ 165 കോടി രൂപ അറ്റാദായം നേടി. 2015 ലെ അവസാന ക്വാർട്ടറിൽ 1320 കോടി രൂപയുടെ വായ്പ നൽകാൻ കഴിഞ്ഞതായി ചെയർമാൻ എം. ജി. ജോർജ്ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. പുതിയ ധനകാര്യവർഷത്തിലും ഈ നില തുടരാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടന്നു പോയ ഘട്ടത്തിലെ പ്രതികൂല സാഹചര്യങ്ങളുമായി തുലനം ചെയ്യുമ്പോൾ മുഴുവൻ വർഷത്തിൽ കൈവരിച്ച 671 കോടി രൂപയുടെ ലാഭം വളരെ മികച്ച നേട്ടമാണെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ക്വാർട്ടറിലെ അറ്റാദായം ഏഴു ശതമാനത്തോളം ഉയർന്നിട്ടുമുണ്ട്. പുതിയ കമ്പനി നിയമത്തിലെ വ്യവസ്ഥകൾ മൂലം ഉയർന്ന ഡിപ്രീസിയേഷൻ വ്യവസ്ഥകൾ ഉൾപ്പെടുത്തിയത് മുഴുവൻ വർഷത്തേക്കുള്ള ലാഭത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. നിയന്ത്രണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന 0.25 ശതമാനത്തിനു പകരം 0.50 ശതമാനം ആസ്തി മാറ്റിവെക്കലാണ് കമ്പനി തുടരുന്നത്.
ഇതിനകം 40 ശതമാനം ഇടക്കാല ലാഭ വിഹിതം നൽകിയിട്ടുണ്ട്. 20 ശതമാനം അന്തിമ ലാഭവിഹിതം കൂടി നൽകാനും ശുപാർശ നൽകിയിട്ടുണ്ട്. ഇതോടെ മൊത്തം ലാഭവിഹിതം 60 ശതമാനമായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണൽ ഹൗസിംഗ് ബാങ്കിൽ രജിസ്റ്റർ ചെയ്ത മുത്തൂറ്റ് ഹോംഫിൻ ഇന്ത്യാ ലിമിറ്റഡിൽ 50 കോടി രൂപ വരെയുള്ള നിക്ഷേപം നടത്താനും സബ്‌സിഡിയറി ആക്കുവാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
TAGS: Company Results 2014-15 | Muthoot Finance |