മുത്തൂറ്റ് ഫിനാന്‍സ് വായ്പാ ആസ്തികള്‍ 25 ശതമാനം വര്‍ധിച്ച് 58,135 കോടി രൂപയിലെത്തി

Posted on: August 9, 2021

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവോടെ 58,135 കോടി രൂപയിലെത്തി. സംയോജിത അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം വര്‍ധിച്ച് 979 കോടി രൂപയിലും എത്തിയിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ക്വാര്‍ട്ടറിലെ 58,280 കോടി രൂപയില്‍ നിന്ന് 145 കോടി രൂപ കുറഞ്ഞ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ 58,135 കോടി രൂപയിലെത്തി.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് 969 കോടി രൂപയുടെ സംയോജിത ലാഭവും സബ്‌സിഡിയറികള്‍ പത്തു കോടി രൂപയുടെ സംയോജിത ലാഭവും കൈവരിച്ചു. രാജ്യത്ത് മഹാമാരിയുടെ രണ്ടാം തരംഗവും സംസ്ഥാന, മേഖലാ തലങ്ങളില്‍ ലോക്ഡൗണുകളും ഉണ്ടായ സാഹചര്യത്തിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം ത്രൈമാസത്തില്‍ തങ്ങള്‍ ശാഖകള്‍ തുറക്കാനും സേവനങ്ങള്‍ നിലനിര്‍ത്താനും സാധ്യമായതെല്ലാം ചെയ്തു എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ത്രൈമാസാടിസ്ഥാനത്തില്‍ സംയോജിത വായ്പാ ആസ്തികള്‍ നിലനിര്‍ത്താന്‍ സാധിച്ചതില്‍ എല്ലാ ജീവനക്കാരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വായ്പാ ആസ്തികള്‍ 25 ശതമാനം വര്‍ധിച്ച് 58,135 കോടി രൂപയിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നു കൊണ്ടിരിക്കുന്ന അനിശ്ചിതത്വവും പ്രവചനാതീതമായ വായ്പാ സ്വഭാവങ്ങളും കണക്കിലെടുത്ത് സ്വര്‍ണ പണയം ഒഴികെയുള്ള എല്ലാ വായ്പകളും മന്ദഗതിയിലാക്കാന്‍ തങ്ങള്‍ ബോധപൂര്‍വ്വം തീരുമാനിച്ചതായി ഇതേക്കുറിച്ചു പ്രതികരിച്ച മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പരഞ്ഞു. സ്വര്‍ണ പണയം ഒഴികെയുള്ള വായ്പകളുടെ കാര്യത്തില്‍ തങ്ങള്‍ തന്ത്രങ്ങള്‍ പുനര്‍ രൂപകല്പന ചെയ്യുകയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ ശക്തരായി ഉയര്‍ന്നു വരാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ പണയ രംഗത്ത് വരുന്ന മൂന്നു ത്രൈമാസങ്ങളില്‍ 15 ശതമാനം വളര്‍ച്ചയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: Muthoot Finance |