ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-ഡിജിറ്റല്‍ ഹബ് ഒരുക്കി കെഎസ്യുഎം

Posted on: September 18, 2021

കൊച്ചി : രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് രംഗത്തിന് പുത്തന്‍ ഊര്‍ജ്ജം നല്‍കാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഉത്പന്നവികസന കേന്ദ്രമായ ഡിജിറ്റല്‍ ഹബ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ഈ അത്യാധുനിക കെട്ടിട സമുച്ചയത്തില്‍ പുത്തന്‍ സാങ്കേതികവിദ്യയിലൂന്നിയ ഇന്‍കുബേറ്ററുകള്‍, ആക്‌സിലറേറ്ററുകള്‍, മികവിന്റെ കേന്ദ്രങ്ങള്‍ എന്നിവയാണ് സജ്ജീകരിക്കുക.

കളമശ്ശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണിലാണ് രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ കെട്ടിടസമുച്ചയം. നിലവില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലുള്ള 165 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ 200 സ്റ്റാര്‍ട്ടപ്പുകളെക്കൂടി പുതിയ കെട്ടിടത്തില്‍ ഉള്‍ക്കൊള്ളാനാകും. ഡിസൈന്‍ ഇന്‍കുബേറ്റര്‍, ഹെല്‍ത്ത്‌കെയര്‍ ഇന്‍കുബേറ്റര്‍, മൗസര്‍ ഇലക്ട്രോണിക്‌സിന്റെ മികവിന്റെ കേന്ദ്രം, ഡിസൈന്‍ സ്റ്റുഡിയോകള്‍, നിക്ഷേപകര്‍ക്കായുള്ള പ്രത്യേക സംവിധാനം, ഇനോവേഷന്‍ കേന്ദ്രം, എന്നിവയടങ്ങുന്ന ഡിജിറ്റല്‍ ഹബ് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലുതാണെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

രൂപകല്‍പ്പനയ്ക്കും മാതൃകാവികസനത്തിനുമുള്ള ഏറ്റവും വലിയ കേന്ദ്രമായി മാറുന്നതോടെ ലോകോത്തര ഉത്പാദകരും അന്താരാഷ്ട്ര സ്ഥാപനങ്ങളും ഇവിടേക്കെത്തുമെന്ന് കെഎസ്യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. സോഫ്‌റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ വിഭാഗങ്ങളിലെ ഉത്പന്ന രൂപകല്പ്പന, വികസനം എന്നിവയ്ക്കുള്ള ഏകീകൃത കേന്ദ്രമായി ഇവിടുത്തെ മികവിന്റെ കേന്ദ്രം മാറും. നിര്‍മ്മിതബുദ്ധി, റോബോടിക്‌സ,് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ലാംഗ്വേജ് പ്രൊസസിംഗ് എന്നീ അത്യാധുനിക സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായാകും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. തുടക്കത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുന്ന 200 സ്റ്റാര്‍ട്ടപ്പുകളാകും ഇവിടെ പ്രവര്‍ത്തിക്കുകയെന്ന് ജോണ്‍ എം തോമസ് പറഞ്ഞു.

സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി ആശംസയറിയിക്കും. ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, കളമശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സല്‍മ അബൂബക്കര്‍ എന്നിവര്‍ സംസാരിക്കും. ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സ്വാഗതവും ജോണ്‍ എം തോമസ് നന്ദിയും അറിയിക്കും.

ആശയരൂപീകരണം മുതല്‍ ഉത്പന്നത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള മാതൃകാരൂപകല്‍പ്പന വരെ ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്ന ലക്ഷ്യമാണ് ഡിജിറ്റല്‍ ഹബിന് പിന്നിലുള്ളത്. മികച്ച നൈപുണ്യശേഷി, എന്‍ജിനീയറിംഗ് രൂപകല്‍പനയിലെ മികവ്, ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ശൃംഖല, സൂപ്പര്‍ ഫാബ് ലാബ്, ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ്, ചെറുകിട ഉത്പാദക കേന്ദ്രങ്ങള്‍, വ്യവസായിക ഇടനാഴി എന്നിവ കൊണ്ട് സമ്പന്നമാണ് സംസ്ഥാനത്തെ ഡിജിറ്റല്‍ അന്തരീക്ഷം.

ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ സംസ്ഥാനത്തെ ഡിജിറ്റല്‍ രംഗത്തെ ജനാധിപത്യപരമാക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് കെഎസ്യുഎം സിഇഒ പറഞ്ഞു. രൂപകല്‍പന, മാതൃകാരൂപീകരണം എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ കേന്ദ്രമായി മാറാനുള്ള അവസരമാണ് കേരളത്തിന് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ഫാബ് ലാബ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ യുവാക്കളില്‍ രൂപകല്‍പ്പന അഭിരുചി വളര്‍ത്താനും അതോടൊപ്പം ദ്രുതഗതിയില്‍ ഉത്പന്നങ്ങളുടെ മാതൃകാരൂപീകരണം നടത്താനും ഡിജിറ്റല്‍ ഹബ് സഹായിക്കും. നിലവിലുള്ള ഫാബ് ലാബ്, മിനി ഫാബ് ലാബ് എന്നിവയുടെ സഹായത്തോടെ പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനം പുതുതായി വരുന്ന സ്റ്റുഡിയോകള്‍ക്ക് ഉപയോഗപ്പെടുത്താം. പ്രതിഭകളെ കണ്ടെത്താനും സ്വകാര്യ മാതൃകാരൂപകല്‍പ്പനാ കേന്ദ്രങ്ങള്‍ ആരംഭിക്കാനും സാധിക്കും. നിലവിലെ അന്തരീക്ഷത്തില്‍ നിരവധി ആവശ്യക്കാരാണ് ഈ മേഖലയിലുള്ളത്.

സംസ്ഥാനത്തേക്ക് വരാനാഗ്രഹിക്കുന്ന ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രതിബന്ധങ്ങള്‍ ഡിജിറ്റല്‍ ഹബിന്റെ വരവോടെ ഇല്ലാതാകും. ഇതോടെ ഡിസൈനര്‍മാര്‍ക്കും പുതിയ പ്രതിഭകള്‍ക്കും കൂടുതല്‍ അവസരങ്ങളും കൈവരും. വാണിജ്യാവശ്യത്തിനുള്ള മാതൃകാരൂപകല്‍പനയ്ക്കുള്ള അവസരം ഏറുകയും അതുവഴി കൂടുതല്‍ ഉപഭോക്തൃ അടിത്തറ ഉണ്ടാകുകയും ചെയ്യും.

വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ സാങ്കേതിക മേഖലയില്‍ പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനായി ആരംഭിച്ച കെഎസ്യുഎമ്മിന്റെ ടെക്‌നോളജി ഇനോവേഷന്‍ സോണിന്റെ ഭാഗമാണ് ഡിജിറ്റല്‍ ഹബ്. സംസ്ഥാനത്തെ സംരംഭകരെ സഹായിക്കുന്നതിനും സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സാധ്യമാക്കുന്നതിനുമായി ലോകോത്തര സൗകര്യങ്ങള്‍ വിവിധ മേഖലകളില്‍ നിന്നുള്ള ഇന്‍കുബേറ്റര്‍മാര്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ജോണ്‍ എം തോമസ് പറഞ്ഞു.

കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ 13.2 ഏക്കര്‍ സ്ഥലത്താണ് ടെക്‌നോളജി ഇനോവേഷന്‍ സോണ്‍ സ്ഥിതി ചെയ്യുന്നത്. ആശയത്തില്‍ തുടങ്ങി രൂപകല്‍പന, മാതൃകാരൂപീകരണം എന്നിവയിലൂടെ ഉത്പന്നത്തിന്റെ വിപണനം വരെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുയാണ് ഇതിന്റെ ഉദ്ദേശ്യം. എയ്ഞ്ജല്‍ നിക്ഷേപകര്‍, വിദഗ്‌ധോപദേശകര്‍, ലോകോത്തര സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയിലൂടെ സംരംഭകരുടെ സുസ്ഥിര വളര്‍ച്ചയാണ് സോണ്‍ ലക്ഷ്യമിടുന്നത്.

ആകെ നാല് ലക്ഷം ചതുരശ്രയടിയാണ് സോണിന്റെ വലുപ്പം. 2.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ്, ബയോടെക്‌നോളജി ഇന്‍കുബേഷന്‍ സെന്റര്‍ എന്നിവയാണ് നിലവില്‍ ഇവിടെയുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക്- www.innovationzone.in