ബഹിരാകാശ ഉച്ചകോടിയിൽ ശ്രദ്ധയാകർഷിച്ച് മൂന്ന് സ്റ്റാർട്ടപ്പുകൾ

Posted on: February 2, 2020

തിരുവനന്തപുരം : രാജ്യത്തെ ബഹിരാകാശ വ്യവസായത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കാവ സ്‌പേസ്, ബെർലിൻ സ്‌പേസ്. ടെക്‌നോളജി, ധ്രുവ സ്‌പേസ് എന്നീ സ്റ്റാർട്ടപ്പുകൾ കോവളം റാവീസ് ബീച്ച് റിസോർട്ടിൽ സ്‌പേസ്.പാർക്ക് സംഘടിപ്പിച്ച ആഗോള ഉച്ചകോടിയായ ‘എഡ്ജ് 2020’ ൽ ശ്രദ്ധനേടി.

2019 ൽ മുംബൈ ആസ്ഥാനമായി ക്രിസ് നായരും ബാല എമ്മും ആരംഭിച്ച സ്റ്റാർട്ടപ്പാണ് കാവ സ്‌പേസ്. വൻകിട കോർപ്പറേറ്റ് ഉപഭോക്താക്കൾക്കായി ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളുടെ രൂപീകരണത്തിനാണ് ഈ സ്റ്റാർട്ടപ് ഊന്നൽ നൽകുന്നത്.

‘തങ്ങളുടെ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ ധനകാര്യ മേഖലയിലും കൃഷി, പ്രതിസന്ധി കൈകാര്യം ചെയ്യൽ എന്നിവയ്ക്കുമായും ഉപയോഗിക്കുന്നുണ്ടെന്നും ചില സർക്കാർ വകുപ്പുകളും ഇവ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും കാവാ സ്‌പേസിന്റെ സ്ഥാപകരിൽ ഒരാളായ ക്രിസ് നായർ പറഞ്ഞു. കേന്ദ്ര സർക്കാരിനും മറ്റു കമ്പനികൾക്കുമായി ഉപഗ്രഹങ്ങൾ നിർമ്മിക്കാനുള്ള കരാർ നേടിയിട്ടുണ്ട്. പ്രീ-സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയിൽ നിന്ന് സ്ഥാപനത്തിന് ഫൗണ്ട് നേടാനായതായും അദ്ദേഹം വ്യക്തമാക്കി.

ചെറിയ ഉപഗ്രഹ സംവിധാനങ്ങൾക്കും സാങ്കേതികവിദ്യയ്ക്കും പ്രാമുഖ്യം നൽകുന്ന സ്റ്റാർട്ടപ്പാണ് ബെർലിൻ സ്‌പേസ്. ടെക്‌നോളജി (ബി എസ് ടി). ബി എസ് ടിയുടെ എല്ലാ ഉത്പന്നങ്ങളും സാങ്കേതിക കൈമാറ്റ പരിപാടികളിലൂടേയും പരിശീലന പരിപാടികളിലൂടേയും വികസിപ്പിച്ചതാണെന്ന് ബി എസ് ടി പ്രതിനിധി ടോം സെഗ്രെറ്റ് പറഞ്ഞു.

ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ വ്യവസായത്തിലെ നവാഗത സ്റ്റാർട്ടപ്പാണ് ഹൈദരാബാദിലുള്ള ധ്രുവ സ്‌പേസ്. സഞ്ജയ് നെക്കന്തിയും ചൈതന്യ ഡോറയും ചേർന്ന് ആരംഭിച്ച ധ്രുവ സ്‌പേസ് ചെറിയ ഉപഗ്രഹങ്ങൾ നിർമ്മിക്കൽ, വിക്ഷേപണം എർത്ത് സ്റ്റേഷനുകൾ നിരീക്ഷണം എന്നിവയ്ക്ക് അന്തിമ പരിഹാരങ്ങൾ നൽകുന്നുണ്ട്. മുംബൈ ഏഞ്ചൽസ് നെറ്റ്വർക്കും മറ്റ് ഏയ്ഞ്ചൽ നിക്ഷേപകരും അടുത്തിടെ നടത്തിയ ഏയ്ഞ്ചൽ ഫണ്ടിംഗിലൂടെ 5 കോടി രൂപ സമാഹരിച്ചു.