പര്‍ചേസിംഗ് പവര്‍ : ഇന്ത്യ മൂന്നാമതെന്ന് ലോക ബാങ്ക്

Posted on: June 24, 2020

കൊച്ചി : പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി (വാങ്ങല്‍ശേഷി) യില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതെന്ന് ലോക ബാങ്ക്. ആഗോള മൊത്തം സമ്പദ് വ്യവസ്ഥയുടെ (11954700 കോടി ഡോളര്‍) 6.7 ശതമാനം ആണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ (805100 കോടി ഡോളര്‍). ഒന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് 16.4 പങ്കാളിത്തവും രണ്ടാം സ്ഥാനത്തെ യുഎസിന് 16.3 ശതമാനം പങ്കാളിത്തവുമാണ്.

2017 അടിസ്ഥാനമാക്കിയുള്ള പിപിപി ആണ് ലോക ബാങ്ക് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2021 ലാണ് ഇനി കണക്കുകള്‍ പ്രഖ്യാപിക്കുക. വിവിധ കറന്‍സികളുടെ വാങ്ങല്‍ശേഷി തുല്യതയാണ് പിപിപി ആയി അളക്കുക. വിദേശനാണ്യവിനിമയ നിരക്കുമായി ഇതിനു ബന്ധമില്ല. ഒരേ ഉത്പന്നത്തിന് വിവിധ രാജ്യങ്ങളിലെ വില താരതമ്യപ്പെടുത്തിയാണ് ഓരോ കറന്‍സിയുടെയും യഥാര്‍ഥ വാങ്ങല്‍ ശേഷി കണക്കാക്കുന്നത്.

ജിഡിപി കണക്കില്‍ ഒന്നാം സ്ഥാനത്തുള്ള യുഎസ്, പിപിപി അടിസ്ഥാനമാക്കുമ്പോള്‍ ചൈനയ്ക്കു പിന്നിലാകുന്നത് അങ്ങനെയാണ്. ഒരേ തുകയ്ക്ക് യുഎസില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ഉത്പന്നം-സേവനം ചൈനയില്‍ കിട്ടുമെന്നാണ് സൂചന.

TAGS: The World Bank |