ലോകം ഇനി ദുബായിലേക്ക്; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ 26 മുതല്‍

Posted on: December 9, 2019


ദുബായ്: വില്‍പ്പനയിലും സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോഡ് നേട്ടം കൈവരിച്ച് ഓരോവര്‍ഷവും മുന്നേറുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് (ഡി.എസ്.എഫ്.) 26-ന് തുടക്കമാകും. ഡി.എസ്.എഫിന്റെ 25-ാമത് പതിപ്പാണിത്. 2020 ഫെബ്രുവരി ഒന്നിന് മേള അവസാനിക്കും. മേഖലയിലെ ഏറ്റവുംമികച്ച ഷോപ്പിംഗ് മാമാങ്കത്തില്‍ പങ്കെടുക്കാന്‍ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പുകള്‍ സമഗ്രപരിപാടികളുമായി പങ്കാളിത്തം ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി ഡി.എസ്.എഫുമായി സഹകരിക്കുന്ന ദുബായിലെ പ്രമുഖ റീട്ടെയിലര്‍മാര്‍, മാള്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റു(ഡി.എഫ്.ആര്‍.ഇ)മായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തി.

മികച്ചവിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ഉയര്‍ത്താനും സന്ദര്‍ശകര്‍ക്ക് മികച്ച ഷോപ്പിങ്ങ് അനുഭവം നല്‍കാനും പൊതു, സ്വകാര്യ മേഖലകളുടെ സഹായത്തോടെ മികച്ച സജ്ജീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍
ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളും കാര്‍ണിവലുകളും മറ്റ് വിനോദ പരിപാടികളും മേളയുടെ തിളക്കം വര്‍ധിപ്പിക്കും. കുട്ടികള്‍ക്കു മാത്രമായി വിവിധ പരിപാടികളും അണിനിരത്തിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും ഗ്ലോബല്‍ വില്ലേജുമൊക്കെയാണ് എല്ലാ തവണത്തെയുംപോലെ ഇത്തവണയും ഡി.എസ്.എഫിന്റെ മുഖ്യആകര്‍ഷണം. ദുബായിലെ 18 പ്രമുഖ റീട്ടെയില്‍, മാള്‍ ഗ്രൂപ്പുകളുടെ പിന്തുണ ഡി.എസ്.എഫിനുണ്ട്.

ലോകത്തെ പ്രമുഖ ഷോപ്പിംഗ് വിനോദകേന്ദ്രമായി ദുബായിയെ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കാനാകുന്നതില്‍ അഭിമാനിക്കുന്നുവെന്ന് നഖീല്‍ മാള്‍സ് മാനേജിങ് ഡയറക്ടര്‍ ഒമര്‍ ഖൂരി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഡി.എഫ്.ആര്‍.ഇയുമായുള്ള ബന്ധം വളര്‍ത്തിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഒമര്‍ പറഞ്ഞു. യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ പ്രധാന ഷോപ്പിംഗ് മാളുകളുടെ മാനേജിംഗ് ഡയറക്ടര്‍ ഫുവാദ് മന്‍സൂര്‍ ഷറഫ്, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാനും സി.ഇ.ഒ.യുമായ രേണുക ജഗ്തിയാനി, അപ്പാരല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നിലേഷ് വേദ്, ജി.എം.ജി. ഡെപ്യൂട്ടി ചെയര്‍മാനും സി.ഇ.ഒ.യുമായ മുഹമ്മദ് എ. ബേക്കര്‍, മെറാസ് ചീഫ് മാള്‍സ് ഓഫീസര്‍ സാലി യാക്കൂബ്, അല്‍-ഫുത്തൈം മാളുകളുടെ ഗ്രൂപ്പ് ഡയറക്ടര്‍ തിമോത്തി എര്‍നെസ്റ്റ് തുടങ്ങിയവരും ലോകോത്തര ഷോപ്പിംഗ് വിനോദ കേന്ദ്രമെന്ന നിലയില്‍ ദുബായുടെ മൂല്യത്തെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു.