മുത്തൂറ്റ് മിനി കടപ്പത്ര വിതരണം തുടങ്ങി; 10.47 ശതമാനം വരെ വാര്‍ഷിക ലാഭം നേടാം

Posted on: August 23, 2021

 


കൊച്ചി : മുന്‍നിര ബാങ്കേതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ, ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രത്തിന്റെ (എന്‍.സി.ഡി) ഇഷ്യൂ ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എന്‍സിഡി നിക്ഷേപത്തിലൂടെ വിവിധ കാലാവധികളിലായി 8.75 ശതമാനം മുതല്‍ 10.47 ശതമാനം വരെ വാര്‍ഷികാദായം നേടാം. സെപ്തംബര്‍ ഒമ്പതിന് കടപ്പത്ര വിതരണം അവസാനിക്കും. മുത്തൂറ്റ് ഫിനാന്‍സിയേഴ്‌സിന്റെ 15-ാമത് എന്‍സിഡി ഇഷ്യൂ ആണിത്. അടിസ്ഥാന ഇഷ്യൂ 125 കോടി രൂപയുടേതാണെങ്കിലും 125 കോടി രൂപ കൂടി അധികം സ്വരൂപിച്ച് 250 കോടി രൂപ വരെ സമാഹരിക്കാനുള്ള അനുവാദം കമ്പനിക്കുണ്ട്. 200 കോടി രൂപയുടെ എന്‍എസ്ഡി സെക്യവേര്‍ഡും 50 കോടി രൂപയുടേത് അണ്‍സെക്യുവേഡും ആണ്. കമ്പനിയുടെ കടപ്പത്രത്തിന് കെയര്‍ റേറ്റിങ്‌സ് ലിമിറ്റഡിന്റെ ട്രിപ്പിള്‍ ബി പ്ലസ് റേറ്റിങും ലഭിച്ചിട്ടുണ്ട്. കടപ്പത്രത്തിന്റെ സുരക്ഷിതത്വത്തെയാണ് ഈ റേറ്റിങ് സൂചിപ്പിക്കുന്നത്. ഈ എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.

പ്രതിമാസ, വാര്‍ഷിക പലിശ ഉള്‍പ്പെടെ ഏഴ് നിക്ഷേപ ഓപ്ഷനുകളിലാണ് കടപ്പത്രം ലഭ്യമാക്കിയിട്ടുള്ളത്. 480 ദിവസങ്ങള്‍ തൊട്ട് 84 മാസം വരെയുള്ള കാലവധികളിലാണിത്. ഇവയില്‍ ആറാമത്തെ ഓപ്ഷനായ 66 മാസ നിക്ഷേപത്തിന് 10.47 ശതമാനം വരെയാണ് വാര്‍ഷികദായം ലഭിക്കുക. എന്‍സിഡി ഇഷ്യൂ വഴി സ്വരൂപിക്കുന്ന തുക പ്രധാനമായും വായ്പാ വിതരണത്തിനും തിരിച്ചടവുകള്‍ക്കും ഉപയോഗിക്കും. 25 ശതമാനം വരെ പൊതുവായ കമ്പനി ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

സ്വര്‍ണ വായ്പാ രംഗത്ത് മുന്‍നിരയിലുള്ള മുത്തൂറ്റ് ഫിനാന്‍സിയേഴ്‌സിന് 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 3,86,110 സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്. പ്രധാനമായും ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളില്‍ നിന്നുള്ള ഈ അക്കൗണ്ടുകള്‍ 1,935.10 കോടി രൂപ വരും. കമ്പനിയുടെ മൊത്തം വായ്പകളുടെ 97.04 ശതമാനം വരുമിത്. സ്വര്‍ണ വായ്പയില്‍ നിന്നുള്ള കമ്പനിയുടെ ആദായം മുന്‍വര്‍ഷത്തെ 19.17 ശതമാനത്തില്‍ നിന്നും 2021ല്‍ 19.57 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തി 1.39 ശതമാനത്തില്‍ നിന്നും കുറഞ്ഞ് 0.75 ശതമാനമെന്ന മെച്ചപ്പെട്ട സ്ഥിതിയിലുമെത്തി.

TAGS: Muthoot Mini |