വെട്ടുകാട് പള്ളിയില്‍ മൂന്നുകോടിയുടെ തീര്‍ത്ഥാടന സൗകര്യകേന്ദ്രം : ശിലാസ്ഥാപനം ടൂറിസം മന്ത്രി നിര്‍വ്വഹിച്ചു

Posted on: January 30, 2021

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തീര്‍ത്ഥാടന വിനോദസഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ മൂന്നുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തീര്‍ത്ഥാടന സൗകര്യ കേന്ദ്രത്തി ന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് ഒരു സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റോമിലെ പുരാതന പള്ളികളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിന്റെ വളര്‍ച്ചയുടെ ചെറിയഘട്ടമാണ് ഈ കേന്ദ്രം. തീര്‍ത്ഥാടന വിനോദസഞ്ചാര വികസനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി. ആലയത്തിന്റെ പരിശുദ്ധിയും നന്‍മയും ലോകത്താകമാനം എത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ദേവാലയം സ്ഥിതിചെയ്യുന്ന തീരപ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലാണ് തീര്‍ത്ഥാടന സൗകര്യ കേന്ദ്രം ഒരുങ്ങുന്നത്. തീര്‍ത്ഥാടന വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് പില്‍ഗ്രിം സര്‍ക്യൂട്ട് രൂപീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഈ പദ്ധതി ആരാധനാലയങ്ങളില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡാണ് നേതൃത്വം നല്‍കുന്നത്.

സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ടിന് മുന്തിയ പരിഗണന നല്‍കിക്കൊണ്ട് വിവിധ പദ്ധതികളിലൂടെ മതകേന്ദ്രങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായി സൗകര്യകേന്ദ്രങ്ങള്‍ ഒരുക്കുന്നുണ്ട്. അണിയൂര്‍ വിനോദസഞ്ചാര വികസന പദ്ധതി, അലിയാവൂര്‍ ശിവ ക്ഷേത്രത്തിലേയും കല്ലമ്പള്ളി ശ്രീ ദുര്‍ഗ ക്ഷേത്രത്തിലേയും ഓഡിറ്റോറിയങ്ങളുടെ നിര്‍മ്മാണം, കൊളത്തുങ്കര പില്‍ഗ്രിം ഹെറിറ്റേജ് സര്‍ക്യൂട്ട്, മണ്‍വിളയിലെ ഡെസ്റ്റിനേഷന്‍ സൗകര്യ വികസനം, കൊശമറ്റം, ചെല്ലമംഗലം, ആവുക്കുളം ക്ഷേത്രങ്ങളിലും ബീമാപള്ളി, പുതുകുന്ന് സിഎസ്ഐ ചര്‍ച്ച്, വേറ്റിനാട് സെന്റ് ജൂഡ് പില്‍ഗ്രിം സെന്റററിലും സ്ഥാപിക്കുന്ന തീര്‍ത്ഥാടന സൗകര്യ കേന്ദ്രങ്ങളും തലസ്ഥാനത്തെ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍ ഐഎഎസ് സ്വാഗതവും പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ശ്രീ നോര്‍ബല്‍ യൂജിന്‍ നന്ദിയും പറഞ്ഞു. ഇടവക വികാരി ഫാ. ഡോ. ജോര്‍ജ്ജ് ഗോമസ്, വെട്ടുകാട് കൗണ്‍സിലര്‍ ശ്രീ സാബു ജോസ്, ശംഖുമുഖം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. സെറാഫിന്‍ ഫ്രെഡി, പാരിഷ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ശ്രീ ഡെറന്‍സ് എച്ച് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

TAGS: Vettukad Church |