ഉത്തരവാദിത്ത ടൂറിസം: കേരളവും മധ്യപ്രദേശും തമ്മില്‍ കരാറായി

Posted on: March 13, 2020

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് കേരളവും മധ്യപ്രദേശും തമ്മില്‍ കരാറിലേര്‍പ്പെട്ടു.

കേരള ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഐഎഎസും മധ്യപ്രദേശ് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ ശ്രീ ഫൈസ് അഹമ്മദ് ക്വിദ്വായി ഐഎഎസുമാണ് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്.

2022 വരെയുള്ള കരാര്‍ പ്രകാരം സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനും (ആര്‍ടി മിഷന്‍) മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനുമാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. ആര്‍ടി മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാറും മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ ഡോ.മനോജ്കുമാര്‍ സിംഗും നോഡല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ തയ്യാറാക്കുന്നതു മുതല്‍ നിര്‍വഹണം വരെയുള്ള 16 കാര്യങ്ങള്‍ നടപ്പാക്കുന്നതിനാണ് മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനെ ആര്‍ടി മിഷന്‍ സഹായിക്കുക.

ജനകീയ പങ്കാളിത്തത്തോടെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാത്ത മാതൃകയാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനെന്ന് ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സഹായത്തോടെ മധ്യപ്രദേശ് നടപ്പാക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ ഇതര സംസ്ഥാനങ്ങള്‍ മാതൃകയാക്കുന്നുവെന്നത് സന്തോഷകരമാണെന്ന് ടൂറിസം സെക്രട്ടറി ശ്രീമതി. റാണിജോര്‍ജ് ഐഎ എസ് പറഞ്ഞു.

ടൂറിസത്തിലൂടെ പ്രാദേശിക സമൂഹത്തിന് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ആര്‍ടി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്നാണ് ഈ കരാര്‍ വ്യക്തമാക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ പി.ബാലകിരണ്‍ ഐഎഎസ് പറഞ്ഞു.

ജനപങ്കാളിത്ത കേന്ദ്രികൃതവും പരിസ്ഥിതി സൗഹൃദവുമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കാണ് കാലിക പ്രസക്തിയെന്ന് രാജ്യം തിരിച്ചറിഞ്ഞു എന്നതാണ് ഈ ധാരണാ പത്രത്തിന്റെ പ്രധാന്യമെന്ന് സംസ്ഥാന ആര്‍ടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ പറഞ്ഞു.

ടൂറിസം രംഗത്ത് പ്രാദേശിക ജനകീയ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍ടി മിഷനിലൂടെ കേരള ടൂറിസം വകുപ്പ് നടത്തിവരുന്നത്. സംസ്ഥാന വ്യപകമായി പതിനേഴായിരത്തിലധികം രജിസ്റ്റേര്‍ഡ് യൂണിറ്റുകളും ഒരു ലക്ഷത്തോളം ഗുണഭോക്താക്കളുമുണ്ട്. ഇവയില്‍ 13567 (80%) യൂണിറ്റുകള്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സ്ത്രീകള്‍ നയിക്കുന്നതോ ആണ്. 2017 ഓഗസ്റ്റ് മുതല്‍ 2020 ഫെബ്രുവരി 29 വരെ 28 കോടി രൂപയുടെ വരുമാനം ആര്‍ടി മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ പ്രാദേശിക ജനസമൂഹത്തിനു ലഭ്യമായിട്ടുണ്ട്.

ആര്‍ടി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വഴി പ്രാദേശിക സമൂഹത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാദിത്ത പൂര്‍ണമായ ടൂറിസം സംസ്‌കാരം കേരളത്തില്‍ വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രാദേശികമായും ദേശീയ അന്തര്‍ദ്ദേശീയ തലത്തിലും ഈ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ ടൂറിസം രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡുകളായ ഡബ്ലിയുടിഎം ഗോള്‍ഡ് അവാര്‍ഡ്, സ്ത്രീ ശാക്തീകരണത്തിനുള്ള പാറ്റ അവാര്‍ഡ് എന്നിങ്ങനെ നാല് അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ ആര്‍ടി മിഷനിലൂടെ കേരള ടൂറിസത്തിന് ലഭിച്ചിട്ടുണ്ട്.