സിഎല്‍ഒ അവാര്‍ഡ്‌സില്‍ മണപ്പുറം ഫിനാന്‍സിന് രണ്ട് പുരസ്‌കാരങ്ങള്‍

Posted on: December 15, 2021

കൊച്ചി : കോര്‍പ്പറേറ്റ് മേഖലയിലെ ഏറ്റവും മികച്ച സംരംഭങ്ങള്‍ക്കുള്ള സിഎല്‍ഒ അവാര്‍ഡ്‌സ് ഇന്ത്യയില്‍ ഇത്തവണ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് രണ്ട് പുരസ്‌കാരങ്ങള്‍. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സിഎല്‍ഒ ചീഫ് ലേണിംഗ് ഓഫീസേഴ്‌സ് ഉച്ചകോടിയുടെ ഭാഗമായി നടത്തിയ സിഎല്‍ഒ അവാര്‍ഡ്‌സ് ഇന്ത്യ 2021-ല്‍ ‘ലേണിംഗ്& ഡെവലപ്‌മെന്റ് ടീം’, ‘ബെസ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവ്’ എന്നീ വിഭാഗങ്ങളിലാണ് മണപ്പുറം ഫിനാന്‍സിന് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ചീഫ് ലേണിംഗ് ഓഫീസറും വൈസ് പ്രസിഡന്റുമായ ഡോ. രഞ്ജിത്ത് പി.ആര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശ്രീ. സതീശന്‍ രാമനുണ്ണി എന്നിവര്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ ലേണിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് സംരംഭങ്ങള്‍ക്ക് കമ്പനിയുടെ പരിശീലന വിഭാഗമായ മണപ്പുറം സ്‌കൂള്‍ ഓഫ് ട്രെയിനിംഗ് ആണ് മേല്‍നോട്ടം നല്‍കുന്നത്. പരിശീലനം, കോഴ്‌സ് വികസനം, ഉന്നത വിദ്യാഭ്യാസം എന്നിവ എംഎഡിയു എന്ന പേരില്‍ കമ്പനി ആരംഭിച്ച ലേണിംഗ് എക്‌സ്പീരിയന്‍സ് പ്ലാറ്റുഫോമിലൂടെയും ലഭ്യമാക്കുന്നു. ഇതു വഴി കമ്പനി പൂര്‍ണ്ണമായും ഡിജിറ്റല്‍ ലേണിംഗിലേക്ക് മാറുകയും ജീവനക്കാര്‍ക്ക് അവരുടെ ബിസിനസ് മേഖലയ്ക്ക് അനുയോജ്യമായ പരിശീലനം നേടുന്നതിന് ഇ-ലേണിംഗ് കോഴ്‌സുകള്‍ നല്‍കുകയും ചെയ്യുന്നു. 30,000 ജീവനക്കാര്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ട്.

ജീവനക്കാരുടെ തൊഴില്‍ നൈപുണ്യം മെച്ചപ്പെടുത്താന്‍ 2007ല്‍ മണപ്പുറം സ്‌കൂള്‍ ഓഫ് ട്രെയിനിങ്ങിന് കീഴില്‍ എംപ്ലോയി ഹയര്‍ എജ്യുക്കേഷന്‍ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇതുവഴി പ്രമുഖ സര്‍വകലാശാലകള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി ഇ-ലേണിംഗ് കോഴ്‌സുകള്‍ കമ്പനി ജീവനക്കാര്‍ക്ക് ലഭ്യമാക്കി. നിലവില്‍ 105 കോഴ്‌സുകളാണ് വിവിധ തലങ്ങളിലുള്ള ജീവനക്കാര്‍ക്കായി നല്‍കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മികച്ച യൂണിവേഴ്‌സിറ്റികളോടൊപ്പം ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍, വാര്‍ട്ടണ്‍ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ തുടങ്ങിയ എട്ട് അന്താരാഷ്ട്ര സര്‍വ്വകലാശാലകളുടെ കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നു.

കൂടാതെ ഇന്ത്യയിലെ 26 സര്‍വകലാശാലകളുടെയും വിവിധ സ്ഥാപനങ്ങളുടേയും കോഴ്‌സുകളും നല്‍കുന്നു. 15 സ്ഥാപനങ്ങളുമായി പരിശീലന പങ്കാളിത്തവുമുണ്ട്. ഇതുവരെ 3172 ജീവനക്കാര്‍ സര്‍വ്വകലാശാലാ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. ഈ പ്രവര്‍ത്തനങ്ങളാണ് മണപ്പുറത്തിന് സിഎല്‍ഒ അവാര്‍ഡ്‌സ് നേടിക്കൊടുത്തത്.