ബ്രിട്ടണിൽ നിന്ന് കോവിഡ് കടമ്പകൾ കടന്നെത്തിയ യുവാവിന് കോഴിക്കോട് ആസ്റ്റർ മിംസിൽ വിദഗ്ധ ചികിത്സ

Posted on: April 24, 2020

കോഴിക്കോട് : കോവിഡ് കടമ്പകൾ കടന്ന് വിദഗ്ധ ചികിത്സയ്ക്കായ് മലയാളി യുവാവ് കോഴിക്കോട് ആസ്റ്റർ മിംസിലെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്നേയും ജില്ലാ ഭരണകൂടത്തിന്റേയും പ്രത്യേക അനുമതിയോടെ വടകര സ്വദേശിയായ പ്രസാദ് ദാസാണ് ഇന്നലെ രാവിലെ കോഴിക്കോട്ടെത്തിയത്. ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമിൽ നിന്നും പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ രാവിലെ ഒമ്പതോടെയാണ് പ്രസാദും കുടുംബവും എത്തിയത്.

വിമാനത്താവളത്തിൽ നിന്നു തന്നെ പ്രാഥമിക കോവിഡ് ടെസ്റ്റുകൾ നടത്തിയ ശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിലാണ് മിംസിലെത്തിച്ചത്. നോട്ടിങ്ങ്ഹാമിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് അവിടെ ചികിത്സയിലായിരുന്നു. ഒരു വർഷം മുൻപ് കോഴിക്കോട് ആസ്റ്റർ മിംസിലെ ഗ്യാസ്ട്രോ സർജറി വിഭാഗത്തിൽ നിന്ന് ചികിത്സ പൂർത്തീകരിച്ച് യുകെ യിലേക്ക് മടങ്ങിയ ഇദ്ദേഹം കുടുംബസമേതം അവിടെ താമസമാണ്.

കൊറോണ വ്യാപനത്തിന്റെ വ്യാപ്തി അനുദിനം വർദ്ധിച്ച് വരുന്നതും ആശുപത്രിയിലുൾപ്പെടെ കൊറോണ പ്രതിരോധത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതുമാണ് കേരളത്തിലേക്കെത്തി ചികിത്സ നൽകുവാൻ കുടുംബത്തെ പ്രേരിപ്പിച്ചത്. തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ സീനിയർ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സർജൻ ഡോ. അഭിഷേക് രാജനെ ബന്ധപ്പെട്ടു.

കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ ഉള്ളതിനാൽ വിദേശങ്ങളിൽ നിന്ന് രോഗിയെ കേരളത്തിലെത്തിക്കുക എളുപ്പമായിരുന്നില്ല. ഇതിനായി കളക്ടറേറ്റുമായും, ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായും ബന്ധപ്പെടുകയും ആവശ്യമായ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് നോട്ടിങ്ങ്ഹാമിൽ നിന്നും ഫ്ളൈറ്റ് ചാർട്ട് ചെയ്ത് രോഗിയെ കോഴിക്കോട് ആസ്റ്റർ മിംസിൽ എത്തിച്ചത്.

ഡോ. അഭിഷേക് രാജന് പുറമെ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് വിഭാഗം മേധാവി ഡോ. അനീഷ് കുമാർ ഗ്യാസ്ട്രോ ഇന്റസ്‌റ്റൈനൽ സർജറി വിഭാഗം മേധാവി ഡോ. സജീഷ് സഹദേവൻ, ഡോ. സീതാലക്ഷ്മി, ഡോ. നൗഷിഫ് മുതലായവരും ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നു.