അപകടകാരിയാണ് ന്യൂമോണിയ; കാരണങ്ങള്‍, തരങ്ങള്‍ ലക്ഷണങ്ങള്‍, രോഗ നിര്‍ണയം, ചികിത്സകള്‍, പ്രതിരോധം എന്നിവയെ കുറിച്ച് മനസിലാക്കാം

Posted on: November 18, 2023

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നുണ്ടാകുന്ന ഗുരുതര രോഗമാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷമാണുക്കളാണ് രോഗത്തിന് കാരണമാകുന്നത്. ന്യൂമോണിയ ബാധിതര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം പുറത്തു വരുന്ന രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയും ഇത് ശ്വാസകോശത്തിലെത്തുകയും ചെയ്യും.

ഇത് ശ്വാസകോശത്തിലെ വായു അറകളിലേക്ക് എത്തുന്നതിനെ തുടര്‍ന്നാണ് അണുബാധ ഉണ്ടാകുന്നത്. ഇത് മൂലം കുമിളകള്‍ പോലെ കാണപ്പെടുന്ന ഈ അറകള്‍ക്ക് നാശം സംഭവിക്കുകയും ഇവിടെ പഴുപ്പ് കലര്‍ന്ന ദ്രാവകങ്ങള്‍ നിറയുകയും ചെയ്യും. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയാനും ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. എത്രയും വേഗം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

* വിവിധ തരം ന്യൂമോണിയ

ന്യുമോണിയയെ പ്രധാനമായും കമ്മ്യൂണിറ്റി അക്വയേര്‍ഡ്, ഹോസ്പിറ്റല്‍ അക്വയേര്‍ഡ് എന്നിങ്ങനെ തരം തിരിക്കാം. ആശുപത്രികളില്‍ നിന്നോ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ ചികിത്സ തേടുമ്പോഴും മറ്റുമുണ്ടാകുന്ന അണുബാധയാണ് ഹോസ്പിറ്റല്‍ അക്വയേര്‍ഡ് ന്യൂമോണിയക്ക് കാരണം. അതേസമയം ആശുപത്രിക്ക് പുറത്തു നിന്ന് അതായത് വീടും പരിസരവും ഉള്‍പ്പെടെയുള്ള സമൂഹത്തില്‍ നിന്നാണ് കമ്മ്യൂണിറ്റി അക്വയേര്‍ഡ് ന്യുമോണിയ ബധിക്കുന്നത്. ഇതിനു പുറമേ രോഗം ബാധിക്കുന്ന ഭാഗം, രോഗകാരിയായ സൂക്ഷ്മാണു എന്നിവയുടെ അടിസ്ഥാനത്തിലും പല തരത്തില്‍ വര്‍ഗീകരിക്കാറുണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെല്ലാം രോഗകാരികള്‍ ആണെങ്കിലും ഗുരുതരമായ ഭൂരിഭാഗം ന്യുമോണിയ രോഗത്തിനും കാരണം ബാക്ടീരിയയാണ്. അതേസമയം തന്നെ ഇന്‍ഫ്‌ലുവന്‍സ, കോവിഡ് സി.എ.ബി പോലുള്ള വൈറസുകളും ഗുരുതരമായ ന്യുമോണിയക്ക് കാരണമാകുന്നുണ്ട്.

* രോഗ ലക്ഷണങ്ങള്‍ എന്തൊക്കെ?

ചുമ, പനി, വിറയല്‍, അമിതമായ വിയര്‍പ്പ്, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയെല്ലാമാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. അതേസമയം രോഗ ബാധിതരുടെ പ്രായം, ആരോഗ്യസ്ഥിതി, അണുബാധയ്ക്ക് കാരണമാകുന്ന രോഗാണുവിന്റെ തരം എന്നിവയുടെ അടിസ്ഥാനത്തില്‍ ലക്ഷണങ്ങളും തീവ്രതയും വ്യത്യസ്തമായിട്ടായിരിക്കും അനുഭവപ്പെടുക.

രോഗാണു ശരീരത്തോട് എങ്ങനെ പ്രതികരിക്കുന്നു എനതിനനുസരിച്ച് ഓരോരുത്തരിലും വ്യത്യസ്ത തരത്തിലാകും ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. മൃദുവായ ലക്ഷണങ്ങള്‍ മുതല്‍ മൂര്‍ച്ഛിക്കുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടത് വരെയുള്ള രോഗലക്ഷണങ്ങളാകും കാണുക.

കുട്ടികളില്‍ ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലപ്പോള്‍ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. നവജാത ശിശുക്കളിലും കുഞ്ഞുങ്ങളിലും പൊതുവെ പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. അതേസമയം ചിലരില്‍ ക്ഷീണിതരായി കാണാനും ഒരു പക്ഷേ ചുമ, പനി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

മുതിര്‍ന്നവരിലും രോഗപ്രതിരോധ ശേഷിയുള്ളവരിലും ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കാം. എന്നാല്‍ പ്രായമായവരില്‍ ചിലപ്പോള്‍ പെട്ടെന്നുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ന്യൂമോണിയ കാരണമായേക്കാം. നേരത്തെ മുതല്‍ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങള്‍ ഉള്ളവരില്‍ ലക്ഷണങ്ങള്‍ വഷളാകാനുള്ള സാധ്യതകളുമുണ്ട്.

* രോഗനിര്‍ണയം എങ്ങനെ?

ഓരോരുത്തരിലും രോഗ ലക്ഷണങ്ങള്‍ വ്യത്യസ്തമായതിനാലും ഇത് ജലദോഷം, ഇന്‍ഫ്‌ലുവന്‍സ എന്നിവക്ക് സമാനമായതിനാലും രോഗ നിര്‍ണയം ചിലപ്പോള്‍ വെല്ലുവിളി നിറഞ്ഞതാകാം. രോഗ ചരിത്രം മനസിലാക്കിയ ശേഷം നെഞ്ചിന്റെ എക്‌സ്‌റേ ഉപയോഗിച്ചുള്ള റേഡിയോളജിക്കല്‍ പരിശോധന നടത്തിയാണ് രോഗം കണ്ടെത്തുന്നത്.

സീ റിയാക്ടീവ് പ്രോട്ടീന്‍ (സി.ആര്‍.പി) ഉള്‍പ്പെടെയുള്ള രക്തപരിശോധനകള്‍ നടത്തുന്നത് വഴി ന്യൂമോണിയയുടെ തീവ്രത വിലയിരുത്താന്‍ കഴിയും. പി.സി.ആര്‍ ടെക്‌നിക്കിന്റെ സഹായത്തോടെ രക്തം, കഫം എന്നിവ കള്‍ച്ചര്‍ ചെയ്യുന്നതിലൂടെയാണ് രോഗകാരിയെ കണ്ടെത്തുന്നത്. ചില രോഗികളില്‍ ചികിത്സയോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് സി.ടി തൊറാക്‌സിക് പരിശോധന ആവശ്യമായി വന്നേക്കാം. ബ്രോങ്കോസ്‌കോപ്പിയുടെ സഹായത്തോടെയാണ് മൈക്രോ ബയോളജി സാംപിളുകള്‍ സ്വീകരിക്കുന്നത്.

അതതേസമയം രോഗിക്ക് പ്ലൂറല്‍ എഫ്യൂഷന്‍ പോലുള്ള സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ അത് ആസ്പിറേഷന്‍ വഴിയോ ശസ്ത്രക്രിയയിലൂടെയോ നീക്കം ചെയ്യേണ്ടതാണ്.

* ന്യൂമോണിയ ചികിത്സ എങ്ങനെ?

ഏത് തരത്തിലുള്ള അണുബാധയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നിശ്ചയിക്കുന്നത്. കമ്മ്യൂണിറ്റി അക്വയേര്‍ഡ് ന്യൂമോണിയയാണെങ്കില്‍ രോഗത്തിന്റെ തീവ്രത അനുസരിച്ചാണ് ചികിത്സിക്കുക. അതായത് രോഗിയുടെ നില അനുസരിച്ച് ഔട്ട് പേഷ്യന്റ് ആയി ചികിത്സിക്കണോ അതോ അഡ്മിറ്റ് ചെയ്യണോ എന്ന് തീരുമാനിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണെങ്കില്‍ അണുബാധയുടെ തീവ്രതയനുസരിച്ചാകും വാര്‍ഡിലോ ഐ.സി.യുവിലോ പ്രവേശിപ്പിക്കണമോ എന്ന് നിശ്ചയിക്കുക.

അണുബാധക്ക് അനുസരിച്ചാണ് ഏതൊക്കെ ആന്റിബയോട്ടിക്കുകളും ആന്റിവൈറല്‍ മരുന്നുകളും നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുക. രോഗകാരിയെ കണ്ടെത്താന്‍ കാലതാമസമെടുക്കും എന്നതിനാല്‍ ശരീരത്തിന് അനുയോജ്യമായ സാധാരണ ആന്റിബയോട്ടിക്കുകള്‍ (എംപീരിയല്‍ ആന്റിബയോട്ടിക്‌സ്) ഉപയോഗിച്ചാണ് ചികിത്സിക്കുക. പിന്നീട് രോഗകാരിയെ തിരിച്ചറിഞ്ഞ ശേഷം തക്കതായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാകും തുടര്‍ ചികിത്സകള്‍.

ചില രോഗികളില്‍ ആന്റിബയോട്ടിക്കുകള്‍ക്ക് പുറമെ ഓക്‌സിജന്‍ തെറാപ്പി, നോണ്‍ ഇന്‍വേസിവ് അല്ലെങ്കില്‍ ഇന്‍വേസിവ് വെന്റിലേഷന്‍, മറ്റ് സപ്പോര്‍ട്ടീവ് ചികിത്സകള്‍ എന്നിവയെല്ലാം ആവശ്യമായി വന്നേക്കാം. നല്ല ഭക്ഷണം കഴിക്കുന്നതും നന്നായി വെള്ളം കുടിക്കുന്നതും മതിയായ വിശ്രമം എടുക്കുന്നതും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

* ന്യൂമോണിയയെ പ്രതിരോധിക്കാം

ന്യൂമോണിയയെ പ്രതിരോധിക്കുന്നതിനായി ഇന്ന് വാക്‌സിനുകള്‍ ലഭ്യമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും ന്യൂമോണിയ തടയുന്നതിനായി

ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍, ന്യൂമോകോക്കല്‍ വാക്‌സിന്‍ എന്നീ രണ്ട് അംഗീകൃത വാക്‌സിനുകളാണ് ഉള്ളത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള രോഗികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് നല്ലതാണ്.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ ന്യൂമോണിയയെ പ്രതിരോധിക്കാന്‍ കഴിയും. ഇതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം യോജിച്ച പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കാവുന്നതാണ്.

ന്യൂമോണിയയെ പ്രതിരോധിക്കാന്‍ ഏറ്റവും അത്യാവശ്യമായ മറ്റൊരു കാര്യമാണ് ശുചിത്വം പാലിക്കുക എന്നത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നത് മൂലം നിരവധി രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയും.

ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക, പുകവലി നിര്‍ത്തുക, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി വ്യായാമം നിര്‍ബന്ധമാക്കുക തുടങ്ങിയ കാര്യങ്ങളും പതിവാക്കുന്നത് നല്ലതാണ്.

തയ്യാറാക്കിയത്: ഡോ. മധു കെ, (പള്‍മണോളജി വിഭാഗം ഡയറക്ടര്‍, ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍)