April 2024
വ്യാപാർ-2017 ൽ ചക്കയും തേങ്ങയും താരങ്ങൾ
Posted on: February 7, 2017
കൊച്ചി : കേരളത്തിൽനിന്ന് കടൽ കടന്നു പോകുന്ന ചക്ക ഇടംപിടിക്കുന്നത് സായിപ്പിന്റെ ബർഗറിൽ. അമേരിക്കൻ വിഭവമായ ടെരിയാക്കിയിൽ കോഴിയിറച്ചിക്കു പകരം പച്ചച്ചക്കയ്ക്ക് സ്ഥാനം. ഇപ്പോഴിതാ ചക്കക്കുരു പൊടിച്ച പാസ്തയും പുതിയ താരമാകുന്നു.
ഇവിടെ വഴിയിൽ കിടന്ന് ചീഞ്ഞു നശിക്കുന്ന ചക്ക വിദേശത്ത് കേരളത്തിന്റെ പ്രകൃതി ദത്ത ഉത്പന്നങ്ങളുടെ പട്ടികയിലാണുള്ളത്. ചക്ക അധിഷ്ഠിത ഉത്പന്നങ്ങൾക്ക് അവിടെ വൻ ഡിമാൻഡാണെന്ന് ചക്കക്കുരു പാകം ചെയ്യുന്നത് ദാരിദ്ര്യത്തിന്റെ സൂചനയാണെന്ന് കരുതിയിരുന്ന മലയാളി അറിയുന്നില്ല.
കൊച്ചിയിൽ നടക്കുന്ന ത്രിദിന ബിസിനസ്-ടു-ബിസിനസ് മീറ്റ് ആയ വ്യാപാർ-2017 ലും ചക്കയാണ് താരം. ചക്കയിൽനിന്ന് ഇരുപതോളം ഉത്പന്നങ്ങളുണ്ടാക്കുന്ന കമ്പനികൾ വരെ വ്യാപാറിലുണ്ട്. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ആവശ്യത്തിനനുസരിച്ച് ബർഗറിനുളളിൽ വയ്ക്കുന്ന കട്ലറ്റ്, അമേരിക്കൻ ഭക്ഷണമായ ടെരിയാക്കി എന്നിവയ്ക്കുവേണ്ടിയെല്ലാം ചക്കയ്ക്ക് കരാർ ലഭിക്കുന്നുണ്ടെന്ന് കണ്ണൂരിൽ നിന്നുള്ള കെ.സുഭാഷ് പറഞ്ഞു. ചക്കക്കുരു പൊടിച്ചെടുത്താണ് പാസ്ത നിർമിക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു.
കേരളത്തിലെ പ്രധാന പ്രശ്നം ഇവിടെ ചക്ക സുലഭമാണ് എന്നതാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ജാഫർ മണലോടി പറയുമ്പോൾ വിചിത്രമായി തോന്നും. ഇവിടെയുണ്ടാകുന്ന ചക്കയുടെ 75 ശതമാനം പാഴായി പോവുകയാണ്. ബാക്കി വരുന്നതിന്റെ വളരെ കുറച്ചു മാത്രമേ നമ്മുടെ വാണിജ്യാവശ്യത്തിന് ലഭിക്കുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കാണ് ചക്ക കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കീടനാശിനി വിമുക്തവും ആരോഗ്യവർധകവുമാണെന്നതാണ് ചക്കയുടെ പ്രധാന വാണിജ്യ സവിശേഷത. മലേഷ്യ, തായ്ലാൻഡ് എന്നീ രാജ്യങ്ങളിൽനിന്നും ചക്ക വിദേശത്തെത്തുന്നുണ്ടെങ്കിലും അതെല്ലാം കൃഷി ഉത്പന്നമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. കേരളത്തിലെ ചക്കയെ ആണ് വിദേശരാജ്യങ്ങളിൽ പ്രകൃതി ദത്ത ഇനത്തിൽ പെടുത്തിയിരിക്കുന്നത്. അതിനാൽ കേരളത്തിൽ നിന്നുള്ള ചക്ക അധിഷ്ഠിത ഉത്പന്നങ്ങൾക്ക് വൻഡിമാന്റാണ്.
ചക്കയ്ക്കൊപ്പം നാളികേരം, വെന്ത വെളിച്ചെണ്ണ എന്നിവയുടെ ആരോഗ്യപ്രാധാന്യത്തെക്കുറിച്ച് അമേരിക്കയിലും യൂറോപ്പിലും നടന്ന ശാസ്ത്ര പഠനങ്ങൾ ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ചക്ക, തേങ്ങ അധിഷ്ഠിത വ്യവസായങ്ങൾക്ക് കയറ്റുമതി മേഖലയിൽ മികച്ച അവസരങ്ങളാണ് ലഭിക്കുന്നതെന്ന് വ്യവസായികൾ പറയുന്നു.
വെന്ത വെളിച്ചെണ്ണയുടെ ആരോഗ്യപ്രാധാന്യം പാശ്ചാത്യ ലോകം തിരിച്ചറിഞ്ഞതോടെ ഈ രംഗത്തെ കയറ്റുമതി ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതിന്റെ പ്രതിഫലനം നാളികേര അധിഷ്ഠിത ചെറുകിട വ്യവസായങ്ങൾക്കും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള നാളികേരത്തിന്റെ മൂല്യവർധക വസ്തുക്കൾ ചൈന, മലേഷ്യ, സിംഗപ്പൂർ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ആഗോള ഓൺലൈൻ വ്യാപാര ശൃംഖലകളിലും കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് വൻഡിമാന്റാണെന്ന് ഈ രംഗത്തെ സംരംഭകനായ ഉബൈസ് അലി പറയുന്നു. വ്യാപാറിലൂടെ മികച്ച പ്രതികരണമാണ് ബയർമാരിൽ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
TAGS: Vyapar 2017 |
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു