സ്റ്റാര്‍ ഔട്ട് പേഷ്യന്റ് കെയര്‍ ഇന്‍ഷുറന്‍സ് പോളിസിയുമായി സ്റ്റാര്‍ ഹെല്‍ത്ത്

Posted on: November 30, 2022

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് പുതിയ സ്റ്റാര്‍ ഔട്ട് പേഷ്യന്റ് കെയര്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന ചെലവില്‍ സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ നല്‍കുന്നതാണ് പുതിയ പോളിസി. പോളിസിയുടെ ക്ലെയിം നടപടി ക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാണ്.

രാജ്യത്ത് ഇന്നത്തെ ആരോഗ്യ സംരക്ഷണ ചെലവില്‍ 60 ശതമാനവും വരുന്നത് ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ചാര്‍ജ്, മരുന്നിന്റെ ബില്‍, ലാബ് പരിശോധനകള്‍ തുടങ്ങിയ ഔട്ട് പേഷ്യന്റ് കാര്യങ്ങള്‍ക്കായാണ്. എന്നാല്‍ പല ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. രോഗിയുടെയും കുടുംബത്തിന്റെയും ആരോഗ്യ ചെലവുകള്‍ക്ക് ഇതുമൂലം കവര്‍ ലഭിക്കാതെ പോകുന്നു.ഈ വിടവ് നികത്താനാണ് സ്റ്റാര്‍ ഔട്ട് പേഷ്യന്റ് കെയര്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിക്കുന്നത്.

ഏറ്റവും മികച്ച ഡോക്ടര്‍മാരെയും ക്ലിനിക്കുകളെയും മികച്ച ഡൈഗ്‌നാസ്റ്റിക് സെന്ററുകളെയും ലഭിക്കുന്നതിലുടെ ഉപഭോക്താവിന്റെ മൊത്തം ക്ഷേമത്തെ ലക്ഷ്യമിടുന്നതാണ് പുതിയ പോളിസി. പോളിസി എടുത്തു കഴിഞ്ഞാല്‍ ഉപഭോക്താവിന് പരിധിയില്ലാതെ എത്ര തവണ വേണമെങ്കിലും ഡോക്ടറുമായി ടെലി കണ്‍സള്‍ട്ടേഷന്‍, ക്ലിനിക്ക് കണ്‍സള്‍ട്ടേഷന്‍ എന്നിവ നടത്താനും ഫാര്‍മസി ചെലവുകള്‍ക്കും ലാബ് പരിശോധനകള്‍ക്കും ഇന്‍ഷുര്‍ ചെയ്ത തുകവരെ കവര്‍ ലഭിക്കുവാനും സാധിക്കും. നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെട്ട എല്ലായിടത്തും കാഷ്‌ലെസ് സൗകര്യം ലഭിക്കും.

വ്യക്തിഗതം അല്ലെങ്കില്‍ ഫ്‌ളോട്ടര്‍ അടിസ്ഥാനത്തില്‍ ഉപഭോക്താവിന് പോളിസി എടുക്കാം. കുടുംബത്തിലെ ആറ് അംഗങ്ങള്‍ക്ക് വരെ കവര്‍ ലഭിക്കും. മുതിര്‍ന്നവര്‍ക്ക് 18 മുതല്‍ 50 വയസുവരെയാണ് പോളിസി എടുക്കാനുള്ള പ്രായ പരിധി. ആശ്രിതരായ കുട്ടികളുടെ പ്രായപരിധി 31 ദിവസം മുതല്‍ 25 വര്‍ഷംവരെയുമാണ്.

ഒരു വര്‍ഷത്തെ പോളിസി കാലാവധിയില്‍ 25,000 രൂപ, 50,000 രൂപ, 75,000 രൂപ, 10,00,00 രൂപ എന്നിങ്ങനെ ഇന്‍ഷുറന്‍സ് തുകയുള്ള ഏതു കവര്‍ വേണമെങ്കിലും ഉപഭോക്താവിന് തെരഞ്ഞെടുക്കാം.

പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെയുള്ള പ്ലാനുകളില്‍ യഥാക്രമം 1, 2, 4 വര്‍ഷത്തെ കാത്തിരിപ്പു കാലാവധിക്കു ശേഷം നിലവിലുള്ള അസുഖങ്ങള്‍ക്കും കവര്‍ ലഭിക്കും. ക്ലെയിമുകളില്ലാത്ത ഓരോ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഉപഭോക്താവിന് പ്രീമിയത്തില്‍ 25 ശതമാനം ഇളവും ലഭിക്കും.