കാര്‍ത്തികദീപത്തിലെ  സനീഷ ചന്ദ്രന്‍ തന്റെ പുതിയ സീരിയല്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നു

Posted on: July 14, 2020

ആദ്യ സീരിയലിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സനീഷ. തന്റെ ആദ്യ വേഷത്തിലൂടെ മികച്ച നടിക്കുള്ള പ്രേം നസീര്‍ പുരസ്‌കാരവും ഈ മഞ്ചേരിക്കാരി സ്വന്തമാക്കി. മലയാളത്തോടൊപ്പം തമിഴിലും ഒരേപോലെ അരങ്ങേറി കൊണ്ടാണ് സ്നിഷയുടെ സീരിയല്‍ രംഗത്തേക്കുള്ള കാല്‍വെയ്പ. ആദ്യ സീരിയല്‍ തന്ന വന്‍വിജയത്തിന്റെ ആരവങ്ങള്‍ ഒടുങ്ങുന്നതിന് മുന്‍പ് തന്നെ മറ്റൊരു മികച്ച കഥാപാത്രവുമായി മലയാളി പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുകയാണ് ഈ മലപ്പുറത്തുകാരി.

സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങിയ പുതിയ പരമ്പര കാര്‍ത്തികദീപത്തിലെ കാര്‍ത്തികയായിട്ടാണ് സ്നിഷയുടെ ഒരിടവേളക്ക് ശേഷമുള്ള മലയാള മിനി സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ്. മനോഹരമായ ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന കാര്‍ത്തികയും അവളുടെ ജീവിതകഥയും മലയാളികള്‍ക്ക് ഇഷ്ടമാകുമെന്ന് ഉറപ്പിച്ചു പറയുന്നു സനീഷ. തൃപ്രയാറിലാണ് സീരിയല്‍ ചിത്രീകരിക്കുന്നത്.

കാര്‍ത്തിക എന്ന കഥാപാത്രത്തിന്റെ പ്രത്യേകത എന്താണ് ? സ്നിഷയുമായി സാമ്യമുള്ള ഒരു നാട്ടിന്‍പുറത്തുകാരിയാണോ ?

അല്ലേയല്ല! കാര്‍ത്തിക ഒരു പാവം പെണ്‍കുട്ടിയാണ്. എന്നാല്‍ ബോള്‍ഡ് ആണ് താനും. വെല്ലുവിളികളെയൊക്കെ സധൈര്യം നേരിടുന്ന മിടുക്കികുട്ടി.നന്മ നിറഞ്ഞ ഒരു മനസ്സിനുടമയുമാണ് അവള്‍. ജീവിതത്തില്‍ പെട്ടെന്ന് ഒറ്റപ്പെട്ടു പോവുകയും പ്രിയപ്പെട്ട ചേട്ടന്റെ ചിറകിലൊതുങ്ങി ജീവിക്കുകയും ചെയുന്ന ഒരു കഥാപാത്രം. യദു കൃഷ്ണന്‍ ചേട്ടനാണ് കാര്‍ത്തികയുടെ ജേഷ്ഠന്റെ വേഷത്തിലെത്തുന്നത്. വിവേക് ഗോപന്‍ ചേട്ടന്‍ നായകനായുമെത്തുന്നു. പ്രതീക്ഷകള്‍ തരുന്ന ഒരു കഥാപാത്രമാണ് എനിക്ക് കാര്‍ത്തിക. ഏറെ അഭിനയസാധ്യത ഉള്ള ഒരു വേഷം കൂടിയാണ്. മലയാളികള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ് കാര്‍ത്തികയുടേത് എന്ന് എനിക്ക് ഉറപ്പുണ്ട്.

തൃപ്രയാറിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ എന്തൊക്കെയാണ് ?

വളരെ മനോഹരമായ ഒരു ഗ്രാമമാണ് ഇത്. മലയാള സീരിയല്‍ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഇവിടെ ചിത്രീകരിക്കുന്നത്. ഷൂട്ടിംഗ് ഒക്കെ കാണാന്‍ ധാരാളം നാട്ടുകാരൊക്കെ വരും. നമ്മള്‍ക്ക് നല്ല സപ്പോര്‍ട്ട് ഒക്കെ തരുന്നുണ്ട് തൃപ്രയാര്‍കാര്‍. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രങ്ങള്‍ പാലിച്ചാണ് ഷൂട്ടിംഗ്. അത് കൊണ്ട് തന്നെ ഒത്തിരി ആള്‍ക്കാരെയൊന്നും ഷൂട്ടിംഗ് സ്ഥലത്ത് അനുവദിക്കാറില്ല. എങ്കിലും നമ്മളൊക്കെ ഇവിടെ ഉണ്ടെന്നു അറിഞ്ഞു നമ്മളെ കാണാനായി എത്തുന്നവരും ഉണ്ട്. വലിയ സന്തോഷം തരുന്നതാണ് ഇവരുടെയൊക്കെ പെരുമാറ്റം. പിന്നെ സഹതാരങ്ങള്‍ മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ എല്ലാവരുമായി നല്ല ചെങ്ങാത്തമാണ്. ഇവിടെ തൃപ്രയാറിലെ ഷൂട്ടിംഗ് ഒരു ഹോമിലി മൂഡില്‍ ആണ്.

കോവിഡ് നിയന്ത്രണങ്ങള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണോ ?

ബുദ്ധിമുട്ടൊന്നുമില്ല. ലോകമാകെ ഒരു അസുഖത്തെ നേരിടുകയല്ലേ. നമ്മളും ശ്രദ്ധയോടെ ഇരിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള വഴി. നിയന്ത്രണങ്ങള്‍ കണിശമായും പാലിച്ചാണ് ചിത്രീകരണം.

ലോക്ക് ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ എന്തൊക്കെയാണ് ?

വളരെ നാളുകള്‍ക്കു ശേഷമാണ് കുടുംബത്തോടൊപ്പം ഇത്രയും ദിവസങ്ങള്‍ ചെലവിടുന്നത്. കോവിഡിന്റെ പോസിറ്റീവ് വശം അതാണ്. രണ്ടര മാസത്തോളം വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. പ്രധാനമായും കുക്കിംഗ് തന്നെയായിരുന്നു ഈ സമയത്തെ പ്രധാന വിനോദം. പിന്നെ സിനിമ കാണലും. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമൊക്കെയായി കുറച്ചധികം ദിവസങ്ങള്‍ അടിച്ചുപൊളിച്ചു.

അഭിനയത്തിലേക്കുള്ള വഴി എങ്ങനെയാണു തുറന്നു കിട്ടിയത് ?

സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ നമ്മള്‍ വളരെ ആക്റ്റീവ് ആയിരുന്നു. ഡാന്‍സും പാട്ടും എല്ലാ പരിപാടികള്‍ക്കും നമ്മള്‍ മുന്നില്‍ തന്നെയുണ്ടാകും. പിന്നീടാണ് അഭിനയത്തോട് ഒരു താല്പര്യം ഉണ്ടാകുന്നത്. മോഡലിംഗ് ചെയ്തു തുടങ്ങിയ അവസരത്തില്‍ അഭിനയത്തില്‍ ഒരു കൈ നോക്കാമെന്നു വെച്ചു. വീട്ടുകാരണേല്‍ നമ്മുക്ക് എല്ലാവിധ സപ്പോര്‍ട്ടും ആയി കൂടെ ഉണ്ടായിരുന്നു. നടന്‍ പ്രതീഷ് ചേട്ടന്‍ ആണ് ആദ്യ സീരിയലിലെ അവസരത്തെക്കുറിച്ചു പറയുന്നത്. അങ്ങനെ ഓഡിഷന് പോകുന്നതും സെലക്ട് ആകുന്നതും. ആദ്യ സീരിയല്‍ തന്ന വിജയം ധൈര്യം തന്നു.