സിനിമയും സീരിയലും തരുന്നത് രണ്ടു വ്യത്യസ്ത അനുഭവങ്ങള്‍ ; അഭിനയ ജീവിതത്തിന്റെ 35 വര്‍ഷത്തിലേക്കു നടന്‍ യദു കൃഷ്ണന്‍

Posted on: July 30, 2020

മലയാളികളുടെ പ്രിയ നടന്‍ യദു കൃഷ്ണന്‍ അഭിനയത്തിന്റെ 34 ആണ്ടുകള്‍ പൂര്‍ത്തിക്കരിക്കുകയാണ്. 1986 ലാണ് യദു കൃഷ്ണന്‍ എന്ന നടന്‍ ബാലതാരമായി മലയാളികളുടെ മനസിലേക്ക് നടന്നു കയറിയത്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലെ ഇതിലെ’ ആയിരുന്നു ആദ്യ ചിത്രമെങ്കിലും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്മനസുള്ളവക്ക് സമാധാനത്തില്‍ ഗോപാലകൃഷ്ണപ്പണിക്കര്‍ എന്ന വീട്ടുടമസ്ഥന്‍ ലാലേട്ടനെ പോടാ എന്ന് വിളിച്ചു ഓടിപ്പോകുന്ന ബാലനെയാണ് മലയാളികളില്‍ മിക്കവരും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്.

ഒരു പിടി മലയാള സിനിമയില്‍ അഭിനയിച്ചുവെങ്കിലും, മലയാള ടെലിവിഷന്‍ സീരിയലുകളിലേക്കു ചുവട് മാറ്റിയപ്പോള്‍ മുതലാണ് മലയാളികളുടെ പ്രിയ അഭിനേതാവായി യദു കൃഷ്ണന്‍ മാറുന്നത്. സീരിയലുകളുടെ അഭിവാജ്യഘടകമാണ് ഇന്ന് അദ്ദേഹം. സീ കേരളത്തിലെ ഈയടുത്ത ആരംഭിച്ച ‘കാര്‍ത്തികദീപം’ എന്ന സീരിയലിലെ കണ്ണന്‍ എന്ന കഥാപാത്രമായി അദ്ദേഹം തന്റെ 35 അഭിനയവര്‍ഷത്തിലേക്കുള്ള യാത്രയിലാണ്.

ഒരിടവേളക്ക് ശേഷം തിരികയെത്തുന്ന സീരിയല്‍ ആണോ ‘കാര്‍ത്തികദീപം’? അതിലെ കഥാപാത്രം കണ്ണന്‍ ചുരുങ്ങിയ എപ്പിസോഡുകള്‍ കൊണ്ട് തന്നെ ജനഹൃദയത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്. എങ്ങനെ തോന്നുന്നു?

ശരിക്കും അങ്ങനെ ഒരിടവേള ഒന്നും ഞാന്‍ എടുക്കാറില്ല. ഇക്കാലയളവില്‍ എല്ലാം തന്നെ വ്യത്യസ്ത കഥാപാത്രങ്ങളുമായി വിവിധ സീരിയലുകളില്‍ ഞാനുണ്ടായിരുന്നു. സീ കേരളത്തിലെ ‘കാര്‍ത്തികദീപം’ ഷൂട്ടിംഗ് തുടങ്ങുന്നത് ഈ ജനുവരിയിലാണ്. കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ചപ്പോഴേക്കും കൊറോണ പ്രതിസന്ധി വരികയും, ലോക്ക്ഡൗണ്‍ മൂലം ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയും ചെയ്തു. ഏറെ പ്രതീക്ഷയുള്ള, വ്യത്യസ്ത ഡൈമെന്‍ഷന്‍ ഉള്ള കഥാപാത്രമാണ് കാര്‍ത്തികദീപത്തിലേത്. കണ്ണന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. വളരെ കുട്ടിക്കാലത്തെ അച്ഛനെ നഷ്ടപ്പെട്ട് കുടുംബഭാരം മുഴുവനും ഏറ്റെടുത്ത ഒരു ചെറുപ്പക്കാരനാണ്. അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ കടന്നു വരുന്ന ഒരു പെണ്‍കുട്ടിയാണ് കാര്‍ത്തിക. ഒരപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട അവള്‍ക്കു ഒരു ജേഷ്ഠ തുല്യനാണ് കണ്ണന്‍. കാര്‍ത്തികദീപം സീ കേരളത്തില്‍ സംപ്രേഷണം ചെയ്തു തുടങ്ങിയപ്പോള്‍ മുതല്‍ നല്ല അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് കിട്ടുന്നത്. വളരെ സന്തോഷമാണ് ഒരു കഥാപാത്രത്തെ പെട്ടെന്ന് ജനം സ്വീകരിക്കുമ്പോള്‍ ഒരു അഭിനേതാവെന്ന നിലയില്‍ നമ്മുക്ക് ഉണ്ടാവുക.

‘കാര്‍ത്തികദീപത്തിന്റെ’ ഷൂട്ടിംഗ് എവിടെ വരെയായി?

തൃപ്രയാറില്‍ പുരോഗമിക്കുന്നു. വളരെ വ്യത്യസ്തമായ ഒരു ലൊക്കേഷന്‍ ആണ് അവിടുത്തേത്. കഥക്ക് അനുയോജ്യമായ സ്ഥലം. മനോഹരമായ പാടങ്ങളും പ്രകൃതിയുമൊക്കെ കൊണ്ട് സമ്പന്നമായ സ്ഥലം. സാധാരണം സീരിയലുകളില്‍ നിന്ന് ഇത് കൊണ്ട് തന്നെ ‘കാര്‍ത്തികദീപം’ വളരെ വ്യത്യസ്തമാണ്. നിലവിലെ കോവിഡ് നിയമങ്ങള്‍ പാലിച്ചു തന്നെയാണ് ഷൂട്ടിംഗ്. എല്ലാവരും വളരെ വര്‍ഷങ്ങള്‍ ആയി അറിയാവുന്നവര്‍ ആയത് കൊണ്ട് വളരെ ജോളി മൂഡിലാണ് ഷൂട്ടിംഗ് ഒക്കെ. വിവേക് ഗോപനും സ്നിഷയുമാണ് പ്രധാന താരങ്ങള്‍.

ലോക്ക് ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍?

രണ്ടു മാസക്കാലത്തോളം വീട്ടില്‍ തന്നെ. എല്ലാ മലയാളികളെയും പോലെ പറമ്പിലൊക്കെ കറങ്ങി നടക്കുക. സ്വല്പം കൃഷിപ്പണികള്‍ ചെയ്യുക. അത്രയൊക്കെ തന്നെ. സഹോദരന്‍ വിധു കൃഷ്ണന്‍ പറമ്പിലൊക്കെ സജീവമായി കൃഷി ചെയ്തിട്ടുണ്ട്. അവിടെ പോയി അവനെ സഹായിക്കും. പിന്നെ കുട്ടികളോടൊപ്പം ഫുട്‌ബോള്‍ കളി വ്യായാമം ഇതൊക്കെ തന്നെ.

പുതിയ സിനിമ?

കെ കെ രാജീവിന്റെ സഹസംവിധായകനായിരുന്ന സന്തോഷ് വിശ്വനാഥന്റെ ആദ്യ സിനിമ ‘വണ്‍’ ആണ് ഒടുവില്‍ അഭിനയിച്ച സിനിമ. മമ്മൂക്കയാണ് നായകന്‍. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിംഗ്. അതില്‍ ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്. സിങ്ക് സൗണ്ട് ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു വ്യത്യസ്തത തോന്നിയ ചിത്രമാണ് അത്.

സിനിമയും സീരിയലും തമ്മില്‍ ഏതാണ് അഭിനയിക്കാന്‍ ഇഷ്ട്ടം?

രണ്ടും ഇഷ്ടമാണ്. രണ്ടും രണ്ട് മീഡിയങ്ങള്‍ ആണല്ലോ. രണ്ടു വ്യത്യസ്ത അനുഭവങ്ങളുമാണ്. സീരിയല്‍ വലിയ സ്‌പേസ് തരുന്ന ഒരിടമാണ്. അഭിനയത്തിന് വലിയ സാധ്യതയുണ്ടതില്‍. പിന്നെ ഒരു കഥാപാത്രത്തെ തന്നെ ദീര്‍ഘമായി അഭിനയിക്കാന്‍ കഴിയുന്നു. സിനിമ ഒരു ചരിത്രമാണ്. അതില്‍ അഭിനയിച്ചാല്‍ നമ്മുടെ ഷെല്‍ഫ് ലൈഫ് കൂടും. ആളുകള്‍ നമ്മളെ ഓര്‍ത്തിരിക്കും. ഇപ്പോഴും എന്റെ സിനിമയിലെ കഥാപാത്രങ്ങളാണ് പ്രേക്ഷകര്‍ക്കു ആദ്യം ഓര്‍മ്മയില്‍ വരിക. അഭിനയമാണ് നമ്മുടെ തൊഴില്‍. സിനിമയായാലും സീരിയലായാലും നമ്മള്‍ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.

എങ്ങനെയാണ് ഇപ്പോഴത്തെ ഷൂട്ടിംഗ് യാത്രകള്‍?

ഡ്രൈവിംഗ് എനിക്ക് വളരെ ഇഷ്ട്ടമാണ്.എപ്പോഴും സ്വയം ഡ്രൈവ് ചെയ്തു പോകുകയാണ് ഞാന്‍ ചെയ്യാറുള്ളത്. ദീര്‍ഘദൂരം ഓടിക്കാന്‍ കിട്ടുന്ന ഒരു അവസരവും കളയാറില്ല. കാര്‍ത്തികദീപത്തിന്റെ ലൊക്കേഷനിലേക്കും സ്വന്തം വണ്ടിയിലാണ് പോന്നത്. കുടുംബവുമായുള്ള യാത്രകളിലെ സാരഥി മിക്കപ്പോഴും ഞാനായിരിക്കും.

കുടുംബവിശേഷങ്ങള്‍?

തിരുവനന്തപുരത്ത് പടിഞ്ഞാറേകോട്ടയാണ് സ്വദേശം. അമ്മ വിജയലക്ഷ്മി ഭാര്യ ലക്ഷ്മി മകള്‍ ആരാധ്യ എന്നിവരാണ് എന്റെ ശക്തിയും പിന്തുണയും. അനിയന്‍ വിധു കൃഷ്ണനും നടനാണ് അവന്റെ കുടുംബവും അടുത്തുണ്ട്.