മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ ഭാഗമായി 200 വീടുകള്‍ നിര്‍മ്മിച്ച് നല്‍കി മുത്തൂറ്റ് ഫിനാന്‍സ്

Posted on: July 28, 2022

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്‌സി കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ പുനരധിവാസ പദ്ധതിയായ മൂത്തൂറ്റ് ആഷിയാനയുടെ ഭാഗമായി 200 വീടുകള്‍ നിര്‍മിച്ചു കൈമാറി. ഈ നേട്ടത്തിന്റെ ഭാഗമായി എല്ലാ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തിയുള്ള പരിപാടി എറണാകുളം കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.

മുത്തൂറ്റ് സിഎസ്ആര്‍ ഹെഡ് ബാബു ജോണ്‍ മലയില്‍ സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായിരുന്ന പദ്മശ്രീ ജയറാം പരിപാടി ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് മുഖ്യ പ്രഭാഷണം നടത്തി. മുത്തൂറ്റ് ഫിനാന്‍സ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, എറണാകുളം എംഎല്‍എ ശ്രീ. ടി. ജി. വിനോദ്, ആലുവ എംഎല്‍എ ശ്രീ. അന്‍വര്‍ സാദത്ത്, മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ്, മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ആര്‍. ബിജിമോന്‍, തൊടുപുഴ അര്‍ച്ചന ആശുപത്രി എംഡി ഡോ. മൈത്രേയ്, കൂത്താട്ടുകുളത്ത് ആഷിയാന പദ്ധതിക്കായി ഭൂമി നല്‍കിയ വി. ജെ. ലൂക്കോസ്, വനിതാ കൗണ്‍സില്‍ സെക്രട്ടറി റോസക്കുട്ടി എബ്രഹാം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ആയിരക്കണക്കിനു പേര്‍ക്ക് വീടുകള്‍ നഷ്ടമായ 2018-ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയിയായ മുത്തൂറ്റ് ആഷിയാന ആരംഭിച്ചത്. പദ്ധതിക്കായി മുത്തൂറ്റ് ഫിനാന്‍സ് 20 കോടി രൂപയാണ് ചെലവഴിച്ചത്. പറവൂര്‍, ആലുവ, ചെങ്ങന്നൂര്‍, ആറന്‍മുള, തിരുവല്ല, കോഴഞ്ചേരി, കുട്ടനാട്, കുമരകം, തൊടുപുഴ, മലപ്പുറം, ചെല്ലാനം, തൃശൂര്‍, ഇടുക്കി തുടങ്ങി പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലാണ് നിര്‍മാണങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്. ഗുണഭോക്താക്കള്‍ക്ക് പ്രളയത്തിനു മുന്‍പ് വീടുകള്‍ ഉണ്ടായിരുന്ന അതേ സ്ഥലങ്ങളില്‍ തന്നെയാണ് വീടുകള്‍ പുനര്‍നിര്‍മിച്ചത്.

തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തിന് തിരിച്ചു സംഭാവനകള്‍ നല്‍കുക എന്ന തത്വമാണ് എന്നും മുത്തൂറ്റ് ഗ്രൂപ്പിനെ നയിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. കേരളത്തിലെ 2018-ലെ പ്രളയത്തില്‍ നഷ്ടങ്ങളുണ്ടായവരുടെ സ്ഥിതി തങ്ങളെ അതീവ ദുഖത്തിലാക്കിയിരുന്നു.

ഒരു വീട് എന്നത് എല്ലാവരുടേയും അടിസ്ഥാന ആവശ്യവുമാണ്. ഏവര്‍ക്കും ആഴത്തിലുള്ള വൈകാരിക ബന്ധമുള്ള വീടുകള്‍ നഷ്ടമാകുന്നത് ആരേയും അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാവും എത്തിക്കുക. അതു കൊണ്ടാണ് ഭൂമിശാസ്ത്രപരമായ വിവിധ വെല്ലുവിളികള്‍ ഉണ്ടായിരുന്നു എങ്കിലും അതേ സ്ഥലങ്ങളില്‍ തന്നെ വീടുകള്‍ നിര്‍മിച്ച് നല്‍കി സഹായമെത്തിക്കാന്‍ തങ്ങള്‍ ശ്രമിച്ചത്. ഇന്ന് ഇരുന്നൂറിലേറെ വീടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ തങ്ങള്‍ പദ്ധതി കൂടുതല്‍ വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെക്കാനാണ് തങ്ങള്‍ എല്ലാ ഗുണഭോക്താക്കളുടേയും കൂടിച്ചേരല്‍ ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018ലെ പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായാണ് മുത്തൂറ്റ് ആഷിയാന സംരംഭം ആരംഭിച്ചത്. കേരളം നേരിട്ട നഷ്ടം സംസ്ഥാനത്തിന്റെ മുഴുവന്‍ സമ്പദ്വ്യവസ്ഥയെയും ബാധിച്ചു. പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നതിനും അവരുടെ വ്യക്തിപരമായ നഷ്ടം നേരിടാന്‍ അവരെ സഹായിക്കുന്നതിനുമായി സ്വീകരിച്ച ഒരു ചെറിയ നീക്കമായിരുന്നു ഈ പദ്ധതി. 200 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ എല്ലാ ഗുണഭോക്താക്കളെയും ഈ സന്തോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുവെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.

പ്രളയത്തിന്റെ വിപത്തുകള്‍ അനുഭവിച്ചവരെ സഹായിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് മുന്നോട്ടു വന്നതിനെ താന്‍ അഭിനന്ദിക്കുന്നു എന്ന് മുഖ്യാതിഥിയായ നടന്‍ ജയറാം പറഞ്ഞു. സ്വന്തം വീടു നഷ്ടപ്പെടുക എന്നത് ഏറ്റവും വലിയ സങ്കടമാണ്.

 

TAGS: Muthoot Finance |