കേരളത്തിൽ 9 പേർക്ക് കൂടി കോവിഡ് ; 251 പേർ ചികിത്സയിൽ

Posted on: April 3, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് ഏഴും തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഒന്നു വീതവും പേർക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ 251 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ചികിത്സയിലുള്ള 14 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂരിൽ അഞ്ചും കാസർകോട് മൂന്നും ഇടുക്കി, കോഴിക്കോട് രണ്ടു വീതവും പത്തനംതിട്ടയിലും കോട്ടയത്തും ഒന്നു വീതവും പേരാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധിച്ച നഴ്‌സും രോഗമുക്തി നേടി. കോട്ടയത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വൃദ്ധദമ്പതികളും ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ 1,69,997 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1,69,291 പേർ വീടുകളിലും 706 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 154 പേർ വെള്ളിയാഴ്ച പുതിയതായി ആശുപത്രികളിലെത്തി. വെള്ളിയാഴ്ച നിരീക്ഷണത്തിലായ മൂന്നു പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 206 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മലയാളികളാണ്. ഏഴു പേർ വിദേശികളാണ്. രോഗികളുമായുള്ള സമ്പർക്കത്തിലൂടെ രോഗബാധിതരായത് 78 പേരാണ്.

കോവിഡ് 19 പരിശോധന കൂടുതൽ വിപുലവും വ്യാപകവുമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റാപ്പിഡ് ടെസ്റ്റ് പരിശോധനയടക്കം ഉപയോഗിക്കും. റാപ്പിഡ് ടെസ്റ്റിനുള്ള ആയിരം കിറ്റുകൾ ശശി തരൂർ എംപിയുടെ ഇടപെടലിലൂടെ ലഭിച്ചിട്ടുണ്ട്. 2000 കിറ്റുകൾ ഞായറാഴ്ച ലഭിക്കും. ഇതിലൂടെ രണ്ടര മണിക്കൂറിൽ പരിശോധന ഫലം ലഭിക്കും. നിലവിൽ പരിശോധനാഫലം അറിയുന്നതിന് ആറു മുതൽ ഏഴു മണിക്കൂർ വരെ വേണ്ടിവരുന്നുണ്ട്. ഇതിന് പുറമെ 250 ഫ്‌ളാഷ് തെർമോമീറ്ററുകളും 9000 വ്യക്തിഗത സുരക്ഷാ കിറ്റുകളും ലഭ്യമാക്കുമെന്ന് എംപി അറിയിച്ചിട്ടുണ്ട്. ഇവ ലഭ്യമാക്കാൻ എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ച ശശി തരൂർ എംപിയെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ശിഹാബ്തങ്ങൾ ചാരിറ്റബിൾ ആൻഡ് റിലീഫ് കമ്മിറ്റിയുടെയും സി. എച്ച് സെന്ററിന്റേയും നൂറോളം ആംബുലൻസുകൾ ഡ്രൈവർമാർ ഉൾപ്പെടെ സർക്കാരിന് വിട്ടുനൽകാമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.