സാമ്പത്തിക വളര്‍ച്ച കുറയും : ഐഎംഎഫ്

Posted on: October 16, 2019

വാഷിംഗ്ടണ്‍ : സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ പിന്നാക്കം പോകുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഈ വര്‍ഷം 6.1 % വളര്‍ച്ചയാകും നേടുക. 7.3 % വളര്‍ച്ച കൈവരിക്കുമെന്ന് ഏപ്രിലില്‍ ഐഎംഎഫ് പറഞ്ഞിരുന്നു. 2018 ല്‍ 6.8 % ആയിരുന്നു വളര്‍ച്ച. എന്നാല്‍ അടുത്ത വര്‍ഷം 7 % വളര്‍ച്ച നേടാന്‍ കഴിയും.

സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക ഉത്തേജക പദ്ധതികളാണ് അടുത്ത വര്‍ഷം വളര്‍ച്ച കൂട്ടാന്‍ സഹായിക്കുന്നതെന്നും ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന ഈ വര്‍ഷം 6.1 % വളര്‍ച്ചയാവും നേടുക. അടുത്ത വര്‍ഷം 5.8 %. ബാങ്ക് ഇതര ധനകാര്യ മേഖലയിലെ മാന്ദ്യം വ്യവസായ രംഗത്തെ അനിശ്ചിതാവസ്ഥ തുടങ്ങിയവയാണ് ഇന്ത്യയുടെ വളര്‍ച്ചയെ സ്വാധീനിച്ചത്. അതേസമയം, ആഗോള സാമ്പത്തിക വളര്‍ച്ച 3 ശതമാനമായി താഴ്ത്തി. 2008 ന് ശേഷം നേരിടുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്.

വ്യാപാര യുദ്ധവും, രാഷ്ട്രീയ അനിശ്ചിതത്വവുമാണ് കാരണങ്ങളെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ് പറഞ്ഞു. അടുത്ത വര്‍ഷം വളര്‍ച്ച 3.4 ശതമാനമാകും. 3.6% ആണ് ലക്ഷ്യമിട്ടിരുന്നത്.

രാജ്യത്തു നിന്നുള്ള കയറ്റുമതിയില്‍ ഇടിവ്. സെപ്റ്റംബറില്‍ 6.57% കുറഞ്ഞ് 2600 കോടി ഡോളറായി. പെട്രോളിയം, എന്‍ജിനീയറിംഗ്, കെമിക്കല്‍ ഉല്‍പന്ന കയറ്റുമതി കുറഞ്ഞതാണ് കാരണം. ഇറക്കുമതി 13.85 % താഴ്ന്ന് 3689 കോടി ഡോളറായി. ഇതോടെ വ്യാപാര കമ്മി 1086 കോടി ഡോളറായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് 1495 കോടി ഡോളറായിരുന്നു. സ്വര്‍ണം ഇറക്കുമതി 50.82% ഇടിഞ്ഞ് 127 ഡോളറായി.  ഏപ്രില്‍ – സെപ്റ്റംബര്‍ കാലയളവില്‍ കയറ്റുമതി 2.39 % കുറഞ്ഞ് 15957 കോടി ഡോളറായി.

TAGS: IMF |